Friday 29 May 2015

ഇവിടെ ഒരു വർഗ്ഗീയലഹള ഉണ്ടായാൽ ഉത്തരവാദി മോദി ആയിരിക്കും.

ഗോവധനിരോധന നിയമം രാജ്യം മൊത്തം നടപ്പാക്കാൻ ഉദ്ദേശമില്ലെന്ന് മോദി പറയുന്നു. അത്രയും പറഞ്ഞാൽ ഈ പ്രശ്നം തീരുമോ?

ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ഇവിടെ വിവിധ സംസ്ഥാനങ്ങൾ ഭാഷയുടെ അടിസ്ഥാനത്തിലും, ഭരിക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്തും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, പ്രാദേശികമായി നമ്മെ മറാത്തി എന്നും, തമിഴൻ എന്നും, മണിപ്പൂരി എന്നും, മലയാളി എന്നുമൊക്കെ വിളിക്കുമെങ്കിലും, അടിസ്ഥാനപരമായി നാമെല്ലാം ഇന്ത്യക്കാരാണ്.

പ്രാദേശികമായി ആ പ്രദേശത്തിൻറെ ഭൂപ്രകൃതിയും, സാഹചര്യങ്ങളും ഒക്കെ കണക്കിലെടുത്ത്, ചില പ്രാദേശിക നിയമങ്ങൾ അതതു സ്ഥലങ്ങളിൽ അതതു സ്ഥലങ്ങളിലെ സർക്കാരുകൾ ഉണ്ടാക്കാറുണ്ടെങ്കിലും, ഗോവധ നിരോധനനിയമം പോലെ പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്ന നിയമങ്ങൾ ചില സംസ്ഥാനങ്ങളിൽ, അല്ലെങ്കിൽ പ്രദേശങ്ങളിൽ മാത്രം നടപ്പാക്കാൻ പാടില്ല.

അതായത്, ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക്, കേരളത്തിൽ എനിക്ക് പശു ഇറച്ചി തിന്നാമെങ്കിൽ, ഞാൻ മഹാരാഷ്ട്രയിൽ പോയാലും എനിക്കതിനുള്ള അവകാശം ഉണ്ടായിരിക്കണം. കാരണം മഹാരാഷ്ട്രയിൽ എത്തിയാൽ ഞാൻ ഇന്ത്യൻ പൗരൻ അല്ലാതാകുന്നില്ല. ഇവിടെ തിന്നാൻ പറ്റുന്ന ഒരു സാധനം ഞാൻ മഹാരാഷ്ട്രയിൽ പോയി കഴിക്കുമ്പോൾ കുറ്റക്കാരൻ ആകുന്നതെങ്ങിനെ? ഇനി മഹാരാഷ്ട്രയിൽ തന്നെയുള്ള അന്യമതസ്ഥരെ ഇത്തരം ഒരു വിശ്വാസ അധിഷ്ടിതമായ നിയമം  അടിച്ചേൽപ്പിക്കുന്നതെങ്ങിനെ?

അപ്പോൾ മഹാരാഷ്ട്ര പോലെയുള്ള സ്ഥലങ്ങളിൽ നടപ്പാക്കിയിട്ടുള്ള ഗോവധ നിരോധനനിയമം, ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് എനിക്ക് ജാതിമതപ്രാദേശികഭേദമന്യേ രാജ്യത്തെവിടെയും കിട്ടേണ്ട അവകാശത്തിൻറെ ലംഘനമാണ്. അതുറപ്പാക്കേണ്ട ഉത്തരവാദിത്തം എൻറെയും പ്രധാനമന്ത്രി എന്ന നിലക്ക് മോദിക്കുണ്ട്.

അതിനാൽ, രാജ്യം മൊത്തം ഗോവധനിരോധന നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറയുന്നിടത്ത്, പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം തീരുന്നില്ല. മറിച്ച്, രാജ്യതാൽപര്യത്തിന് വിരുദ്ധമായി ഒരു സംസ്ഥാനം, അതായത് മഹാരാഷ്ട്ര, നടപ്പാക്കിയ നിയമം അസാധുവാക്കി രാജ്യത്തെ എല്ലാ പൌരന്മാരെയും ഒരേനിയമത്തിനു കീഴിൽ കൊണ്ട് വരേണ്ട ഉത്തരവാദിത്തവും മോദി നയിക്കുന്ന, കേന്ദ്ര സർക്കാരിനുണ്ട്.

അത് നടപ്പാക്കാതെ, വർഗ്ഗീയ സംഘടനകളെ കയറൂരി വിട്ടിട്ട്, ഇവിടെ ഏതെങ്കിലും വിധത്തിലുള്ള വർഗ്ഗീയലഹള ഉണ്ടായാൽ, ചില സംസ്ഥാനങ്ങളിൽ മാത്രം ഗോവധനിരോധനനിയമം നടപ്പാക്കിയതിലൂടെ അതുവഴി ഒരു വിഭാഗത്തിൻറെ വിശ്വാസവും ആചാരവും (അത് അന്ധവിശ്വാസവും അനാചാരവും ആണോ അല്ലയോ എന്നതിലേയ്ക്ക് ഞാനിപ്പോൾ കടക്കുന്നില്ല) മറ്റുള്ളവരിലും അടിച്ചേൽപ്പിച്ചതിലൂടെ  അതിനുള്ള സാധ്യത ഏറെയാണ്‌, അതിൻറെ പരിപൂർണ്ണ ഉത്തരവാദിത്തം മോദിക്കായിരിക്കും.

അപ്പോൾ ചെയ്യേണ്ട കാര്യം ചെയ്യാതെ കൈ കഴുകുകയും, ചെയ്യാൻ തയ്യാറുള്ള ഡൽഹി മുഖ്യമന്ത്രിയെ അത് ചെയ്യാൻ അനുവദിക്കാതെ അവരുടെ അധികാരപരിധിയിൽ അനാവശ്യമായി കൈകടത്തുകയും ചെയ്യുന്നത് അത്യന്തം ഗുരുതരമായ കൃത്യവിലോപവും, ശിക്ഷാർഹമായ തെറ്റുമാണ്.

ഇവിടെ മോദിയും അതുപോലെ പെട്ടെന്നുള്ള ചില കാര്യസാദ്ധ്യത്തിനായി ജാതിമത കാർഡുകൾ ഉപയോഗിക്കുന്ന മറ്റുള്ളവരും ഓർത്തിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. തീർച്ചയായും ഇതൊർത്തിരിക്കണം. അതായത്, അണികളെ ഇങ്ങനെ ഇളക്കിവിടാൻ നിമിഷങ്ങൾ മാത്രം മതി. അതിന് ഒരു നിയമനിർമ്മാണമോ, ഒരു പ്രസംഗമോ, എന്തിന് വെറും ഒരു പ്രസ്താവനയോ മാത്രം മതിയാകും. പക്ഷെ അങ്ങിനെ ഇളകിയ അണികളെ നിയന്ത്രിക്കാൻ നിങ്ങളെന്നല്ല, രാജ്യത്തെ മുഴുവൻ സുരക്ഷാശക്തികൾ ഉപയോഗിച്ചുപോലും സാധിച്ചെന്നു വരില്ല. അങ്ങിനെ ഇളകിയ ജനതയെ ഒന്നു നിയന്ത്രിച്ചു വരുമ്പോഴേയ്ക്കും ലക്ഷങ്ങൾ, ചിലപ്പോൾ ദശലക്ഷക്കണക്കിന് ജീവൻ, അതിൽ ഭൂരിഭാഗവും നിരപരാധികൾ, പൊലിഞ്ഞിട്ടുണ്ടാകും. ഞാൻ ആവർത്തിക്കുന്നു, എപ്പോഴും ആ ഓർമ്മ വേണം.

മോദി ഇത് കേൾക്കുമെന്ന് കരുതുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വായനക്ക് ഈ ബ്ലോഗ്‌ വായിക്കുക.

മൊദീ, ഒരുത്തൻറെ ആചാരം മറ്റൊരുവനിൽ അടിച്ചേൽപ്പിക്കുന്നതാണോ യൂണിഫോം സിവിൽ കോഡ്?

http://seban15081969.blogspot.ae/2015/03/blog-post.html




No comments:

Post a Comment