Saturday 13 May 2017

ഒരമ്മയ്ക്ക് ഇത്രയും അധഃപതിക്കാനും ക്രൂരയാകാനും സാധിക്കുമോ?

ഇക്കഴിഞ്ഞ ജനുവരിയിൽ ഞാൻ മൈസൂറിൽ ജോലിക്കായി വന്നതുമുതൽ മകളുടെ സ്വപ്നമായിരുന്നു ഈ അവധിക്കാലത്ത് അവളുടെ പ്രിയപ്പെട്ട പപ്പയോടൊപ്പം ഇവിടെ ചെലവഴിക്കണമെന്ന്.

അതെന്നോട് പറയാൻ അവൾക്ക് എത്ര കഷ്ടപ്പെടേണ്ടി വന്നു എന്ന് നോക്കുക.

മകളോട് സംസാരിക്കാൻ ഫോൺ വിളിക്കുമ്പോൾ മകളുടെ അമ്മയെന്നുപറയുന്ന സ്ത്രീ ഒരിക്കലും എടുക്കാറില്ല.

മകളെ ഡേകെയർ എന്ന തടവറയിൽ വിടാറുള്ളതിനാൽ ഞാൻ അവർ വഴിയായി മകളോട് ഒന്നുരണ്ടു തവണ സംസാരിച്ചിരുന്നു. ഇതറിഞ്ഞ് അവരെ ഭീഷണിപ്പെടുത്തിയതിനാൽ അവർ കാര്യങ്ങൾ പറയുമെങ്കിലും മകളോട് സംസാരിക്കാൻ എന്നെ അനുവദിക്കാറില്ല. ഒരപ്പൻറെയും മകളുടെയും ഗതികേട്.

അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാനോ അവരോടു സംസാരിക്കാനോ മകളെ അനുവദിക്കാറില്ല. അവർ മകളെ പീഡിപ്പിക്കും എന്നാണ് ആ സ്ത്രീ പറയുന്നത്. എന്ന് മാത്രമല്ല, ഞാൻ മകളെ എടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മകൊടുക്കുന്നതും എല്ലാം എൻറെ ലൈംഗികസംതൃപ്തിക്കാണെന്നു പറയുന്നിടത്തും നിർത്താതെ അടുത്തവീട്ടിലെ മകളെക്കാളും പ്രായം കുറഞ്ഞ കുട്ടിവരെ മകളെ പീഡിപ്പിച്ചു എന്നാണ് മകളുടെ അമ്മയെന്നുപറയുന്ന ആ സ്ത്രീ പറയുന്നത്.

സ്‌കൂളിലെ കുട്ടികളെല്ലാം ടൂർ പോകുമ്പോൾ അവരോടൊപ്പം പോകാനോ, ഞാൻ പണം അയച്ചുകൊടുത്തിട്ടുപോലും വെറും ഒൻപത് വയസ്സുമാത്രം പ്രായമായ മകൾക്ക് ആണിനേയും പെണ്ണിനേയും തിരിച്ചറിയാനുള്ള പക്വത ആയില്ലെന്നുപറഞ്ഞ് വിട്ടില്ല. മകളെ സുരക്ഷിതമായി തിരിച്ചെത്തിക്കാമെന്നു മകളുടെ ക്ലാസ് ടീച്ചർ ഉറപ്പുകൊടുത്തിട്ടും വിട്ടില്ല.

ഇങ്ങനെ ഒരുതരത്തിലുള്ള സ്വാതന്ത്ര്യവും ഇല്ലാതെ ജയിലിനു പുറത്തുതന്നെ തടവറയിൽ കുട്ടിക്കാലം ആസ്വദിക്കാൻ കഴിയാതെ ജീവിക്കുന്ന മകൾ എന്നോട് സംസാരിക്കാൻ നടത്തിയിട്ടുള്ള ശ്രമങ്ങൾതന്നെ അവൾ എൻറെ സാമീപ്യം എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്.

ഒരിക്കൽ ഞാൻ മകളെ കാണുവാൻ അവൾ പഠിക്കുന്ന സ്‌കൂളിൽ പോയിരുന്നു. അന്ന് അവളുടെ ക്ലാസ് ടീച്ചറെയും, പ്രധാന അധ്യാപികയെയും കണ്ടു സംസാരിച്ചിരുന്നു.

അതിശയമെന്നു പറയട്ടെ, അതിനുമുൻപ്‌ തന്നെ മകൾ വഴിയായി അവർക്ക് എന്നെക്കുറിച്ച് അറിയാമായിരുന്നു.

അവരോട് ഞാനും മകളും ഒന്ന് സംസാരിക്കാൻ പോലും അവസരമില്ലാതെ വിഷമിക്കുന്ന കാര്യങ്ങൾ പറഞ്ഞിരുന്നു.

അവരുടെയെല്ലാം ഏറ്റവും പ്രിയപ്പെട്ട കുട്ടികളിൽ ഒരാളായിരുന്നു എൻറെ മകൾ. അതിനാൽ തന്നെ മകൾ പപ്പയോടു സംസാരിക്കാൻ സഹായിക്കണം എന്ന് പറഞ്ഞപ്പോൾ ക്ലാസ് ടീച്ചർ അവൾക്കു മൊബൈൽ കൊടുത്തു.

അവരോട് ഞാനും മകളും കടപ്പെട്ടിരിക്കുന്നു. അവസാന എക്സാം തീരുന്ന അന്നുവരെ എനിക്ക് എൻറെ മകളോട് സംസാരിക്കാൻ സാധിച്ചു.

അങ്ങിനെ എന്നോട് സംസാരിക്കാൻ മകൾ മറ്റെല്ലാ കുട്ടികൾക്കും മുൻപേ പരീക്ഷ എഴുതി തീർക്കുമായിരുന്നു. തീർന്നാൽ ഉടനെ ടീച്ചറിനോട് ഫോൺ വാങ്ങി എനിക്ക് മിസ്കോൾ തരും. അത് കാണുവാൻ ഞാൻ കാത്തിരിക്കുമായിരുന്നു. പിന്നെ ഞങ്ങൾ സംസാരിക്കും. ചിലപ്പോൾ മണിക്കൂറുകളോളം.

അങ്ങിനെയുള്ള ഫോൺ കോളിലൂടെയാണ് മകൾക്ക് എന്നോടൊപ്പം മൈസൂറിൽ അവധിക്കാലം ചെലവഴിക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞത്.

അവസാന പരീക്ഷ കഴിയാൻ അവൾ കാത്തിരിക്കുകയായിരുന്നു. എന്ന് മാത്രമല്ല, അടുത്ത അധ്യയന വർഷം മുതൽ മൈസൂർ വന്ന് പഠിക്കണമെന്ന് അവൾ ആഗ്രഹം പ്രകടിപ്പിക്കുക മാത്രമല്ല, ടീച്ചറിനോട് ഒരുപക്ഷെ ആ സ്‌കൂളിൽ അവസാന വർഷം ആയിരിക്കും എന്ന് പറയുകയും ചെയ്തു.

ഇതെല്ലം ഇത്ര വിശദമായി എഴുതിയതിന് വായനക്കാരുടെവരെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിയാൻ ഇടയാക്കുന്ന ഒരു കാരണമുണ്ട്.

എൻറെ മകൾ ഇത്രയും ആഗ്രഹിച്ചിട്ടും, ഞാൻ അതെല്ലാം അവൾക്കു നൽകുവാൻ തയ്യാറായി കാത്തിരുന്നിട്ടും പ്രയോജനമില്ല. കോടതി കനിയണം. അതിനുള്ള ശ്രമമായിരുന്നു കുറച്ചുകാലമായി ഞാൻ നടത്തിക്കൊണ്ടിരുന്നത്.

അതിനായി അഡ്വക്കേറ്റിനെ ഒഴിവാക്കി സ്വന്തമായി കോടതിയിൽ പോയി. എനിക്ക് പറയാനുള്ളതെല്ലാം കോടതിയെ ധരിപ്പിച്ചു. അതിനിടയിൽ കോടതിയിൽ ഞാൻ ഒച്ചയെടുത്തു, അവിടെയുള്ള സ്റ്റാഫ് എന്നെ പിടിച്ചുപുറത്താക്കി. അടുത്തതവണ പിന്നെയും പോയി. ജഡ്ജ് ഒന്നല്ല, രണ്ടുതവണ എന്നെ ശാസിച്ചു.

പക്ഷെ അവർ അതൊക്കെയും ചെയ്യുമ്പോഴും ഞാനെന്ന മനുഷ്യനിലെ നന്മ അവർ കാണുന്നുണ്ടായിരുന്നു എന്നതിന് തെളിവാണ് ജഡ്ജ് പുറപ്പെടുവിച്ച ഒരു നിർണ്ണായക ഇടക്കാല ഉത്തരവ്.

ഒരിക്കൽ ജഡ്ജ് മകളെ കോടതിനടപടികൾക്കു ശേഷം കോടതിഹാളിനു പുറത്തിരുന്നു സംസാരിച്ചു. പിന്നീട് എന്നെയും മകളുടെ അമ്മയെയും വിളിപ്പിച്ചു. അവിടെവച്ച് മകൾ എൻറെ മടക്കിയ കൈകളിൽ തലവച്ച് ഞാൻ പറയുന്ന കഥകൾ കേട്ട് ശാന്തമായി ഉറങ്ങുമ്പോൾ അവളുടെ അമ്മയെന്ന് പറയുന്ന സ്ത്രീ എൻറെ ലിംഗം ഉദ്ധരിച്ചിട്ടുണ്ടോ എന്ന് തപ്പി നോക്കിയാൽ ഞാൻ എന്ത് ചെയ്യണമെന്ന് ജഡ്ജിനോട് ചോദിച്ചു.

ഞാൻ മകളെ എടുക്കുന്നതും, ലാളിക്കുന്നതുമെല്ലാം എൻറെ ലൈംഗിക ആവശ്യത്തിനാണെന്നു പറഞ്ഞാൽ ഞാൻ എന്തുചെയ്യണമെന്ന് ചോദിച്ചു.

ഇതെല്ലാം കഴിഞ്ഞ് എൻറെ മകളോട് ഞങ്ങൾ ഒന്നിച്ചായിരിക്കുമ്പോൾ ഞാൻ അവൾക്ക് ഉമ്മ കൊടുക്കാറുണ്ടോ, കെട്ടിപ്പിടിക്കാറുണ്ടോ, താലോടാറുണ്ടോ എന്നൊക്കെയുള്ള വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ച് എൻറെ മകളുടെ മനസ്സിനെയും, ചിന്തകളെയും ഈ കൊച്ചുപ്രായത്തിൽ തന്നെ ദുഷിപ്പിച്ചാൽ ഞാൻ എന്തുചെയ്യണമെന്ന് ചോദിച്ചു.

എൻറെ മകളോട് അവളുടെ അമ്മയെന്ന് പറയുന്ന സ്ത്രീ ചെയ്യുന്ന അക്രമങ്ങൾ കണ്ടാൽ ഞാൻ എന്തുചെയ്യണമെന്ന് ജഡ്ജിയോട് ചോദിച്ചു.

അങ്ങിനെ ഞാൻ പറഞ്ഞതും, ആ സ്ത്രീ പറഞ്ഞതും എല്ലാം കേട്ട് ജഡ്ജ് തന്നെയാണ് മകളെ താൽകാലികമായി വിട്ടുകിട്ടുന്നതിനുള്ള ഒരപേക്ഷ അന്നുതന്നെ നൽകുവാൻ എന്നോടാവശ്യപ്പെട്ടത്. അത് ഞാൻ നേരത്തെ തന്നെ നൽകിയിരുന്നു.

അങ്ങിനെ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ജഡ്ജ് വളരെ നിർണ്ണായകമായ ആ വിധി പുറപ്പെടുവിച്ചത് (അതിൻറെ കോപ്പിക്കായി ഞാൻ അപേക്ഷിച്ചിട്ടുണ്ട്. അത് കിട്ടിയാലുടൻ ഈ ബ്ലോഗിൽ അപ്‌ലോഡ് ചെയ്യും).

പക്ഷെ ഇതത്ര എളുപ്പമായിരുന്നില്ല. ജഡ്ജ് മകളെ കോടതിയിൽ ഹാജരാക്കാൻ പറഞ്ഞതിനുശേഷം ഞാൻ മകളെ പീഡിപ്പിച്ചു, അതും മകൾക്ക് തിരിച്ചറിവാകുന്നതിനുമുമ്പ്, എന്നും പറഞ്ഞ് വീണ്ടും പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടുകയും, അതിൻപ്രകാരം ഞാൻ മൈസൂർ ആയിരിക്കുമ്പോൾ പോലീസ് വീട്ടിൽ വന്നിരുന്നു.

അന്ന് വീട്ടിൽ വന്ന ഒരു പോലീസുകാരൻ വീട്ടിൽ ഉണ്ടായിരുന്ന പെങ്ങളുടെ മകനോട്  ചോദിച്ചത് 'ഈ സ്ത്രീയ്ക്ക് ശരിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ' എന്നാണ്.

ഇക്കാര്യത്തിൽ എൻറെ മകളും ഭാഗ്യം ഇല്ലാത്തവളാണ്. അല്ലെങ്കിൽ വിധി പുറപ്പെടുവിക്കേണ്ട മാർച്ച് 31ന് കേരളത്തിൽ ബന്ദ് ഉണ്ടാവില്ലായിരുന്നു.

എന്നിട്ടും മൈസൂർ ആയിരുന്ന ഞാൻ അതിരാവിലെ പുറപ്പെട്ട് സമയത്തിന് കോടതിയിൽ എത്തി. പക്ഷെ ആ സ്ത്രീയ്ക്ക് വരാതിരിക്കാൻ ബന്ദ് നല്ലൊരു കാരണമായി. അടുത്ത തിയതിയും വാങ്ങി മടങ്ങാനേ വഴിയുണ്ടായിരുന്നുള്ളു.

പരീക്ഷ എല്ലാം കഴിഞ്ഞ് എന്നോടൊപ്പം വരാൻ കാത്തിരുന്ന മകൾ എത്ര വിഷമിച്ചിട്ടുണ്ടാവും.

കോടതിയിൽ എത്തേണ്ട അടുത്ത ദിവസം ഏപ്രിൽ 5 ആയിരുന്നു. അന്നും ആ സ്ത്രീ വരികയോ മകളെ കൊണ്ടുവരികയോ ചെയ്തില്ല. പ്രതീക്ഷിച്ചിരുന്ന കോടതി വിധിയും ഉണ്ടായില്ല. കടുത്ത നിരാശയിൽ കുറേനേരം കോടതിക്ക് പുറത്തുള്ള ആൽമരചുവട്ടിൽ ഇരുന്നു കരഞ്ഞതിനുശേഷം, അടുത്തദിവസം വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ വീട്ടിൽ പോലും പോകാതെ ഞാൻ മടങ്ങി.

ഇതിനിടയിൽ മകളുടെ ജന്മദിനം ഏപ്രിൽ രണ്ടിന് കടന്നുപോയിരുന്നു.

അവൾ എന്നോടൊപ്പം കാണുമെന്നും, അപ്പോൾ ഒന്നിച്ചുപോയി അവൾക്കുള്ള ജന്മദിന സമ്മാനം വാങ്ങാം എന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നതെല്ലാം വെറുതെ.

ഭാഗ്യത്തിന് ഒരിക്കൽ ഡേകെയറിൽ ഉള്ളവർ മകളോട് സംസാരിക്കാൻ എനിക്കവസരം തന്നു. ഏപ്രിൽ 21ന് കോടതിയിൽ വരുമ്പോൾ സമ്മാനവുമായി വരാമെന്നു ഞാൻ ഉറപ്പുകൊടുത്തു.

എന്തുസമ്മാനം വേണമെന്ന് ചോദിച്ചപ്പോൾ പപ്പയ്ക്ക് ഇഷ്ടമുള്ളത് വാങ്ങിത്തന്നാൽ മതിയെന്നായി അവൾ. ഞാൻ നിർബന്ധിച്ചപ്പോൾ അബുദാബിയിൽ നിന്നും ഞാൻ അവൾക്ക് വാങ്ങിക്കൊടുത്ത ടാബ്ലറ്റ് കേടായെന്നും, പുതിയ ഒരെണ്ണം വാങ്ങിത്തന്നാൽ മതിയെന്നും അവൾ പറഞ്ഞപ്പോൾ ഞാൻ ഉറപ്പു കൊടുത്തു.

പിന്നീട് ഏപ്രിൽ 21ന് ഞാൻ അവൾക്ക് ഒരു സാംസങ് ടാബ്ലറ്റ് വാങ്ങി അതിൽ അൻപതോളം ഗെയിംസ് എല്ലാം ഇൻസ്റ്റാൾ ചെയ്ത് അവൾ വരുമെന്ന പ്രതീക്ഷയിൽ രാവിലെ അഞ്ചു മണിക്ക് എൻറെ ഹോണ്ട ഏവിയേറ്ററിൽ മൈസൂർ നിന്നും പുറപ്പെട്ട് വീണ്ടും കോടതിയിൽ എത്തി. പക്ഷെ നിരാശ ആയിരുന്നു ഫലം. ആരും വന്നില്ല. ഇപ്പോൾ വലിയൊരു പ്രശ്നം എന്തെന്നാൽ അവധിക്കാലം ക്രമേണ കഴിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പക്ഷെ സന്തോഷം നൽകുന്ന ഒരു കോടതിവിധി അന്നുണ്ടായിരുന്നു. ആ സ്ത്രീ ഒരു പിതാവിനെതിരെ നടത്തുന്ന വൃത്തികെട്ട ആരോപണങ്ങൾ ഒരു പിതാവിൽ ഉണ്ടാക്കുന്ന മനോവിഷമങ്ങൾ വളരെ വ്യക്തമായും വിധിയിൽ രേഖപ്പെടുത്തിയിരുന്നു. അതുകൂടാതെ മെയ് ആറാം തിയതിമുതൽ മെയ് ഇരുപതാം തിയതിവരെ മകളെ എന്നോടൊപ്പം വിടണമെന്നും, അതിനായി മകളെ അതേദിവസം കോടതിയിൽ ഹാജരായി എന്നെ ഏൽപ്പിക്കണമെന്നും ആ വിധിയിൽ ഉണ്ടായിരുന്നു. കൂടാതെ മകളെ എപ്പോഴൊക്കെ എന്നോടൊപ്പം വിടണമെന്നതും എല്ലാം അതിൽ വ്യക്തമായും എഴുതിയിരുന്നു.

അത് സന്തോഷം നൽകിയെങ്കിലും, മകൾക്ക് വാങ്ങിയ ജന്മദിനസമ്മാനമായ ടാബ്ലെറ്റും പിടിച്ച് ഞാൻ കുറേനേരം കോടതിയുടെ പുറത്ത് എല്ലാം തകർന്നിരുന്നു.

പിന്നെ അതവൾക്ക് കൊടുക്കണമെന്നുറപ്പിച്ച് ടുവീലറിൽ തന്നെ എറണാകുളത്തിന് പുറപെട്ടു. വഴിയിൽ കോട്ടക്കലിൽ ഒരു ഹോട്ടലിൽ റൂമെടുത്ത് അഞ്ചു മണിക്കൂർ ഉറങ്ങി രാവിലെ അഞ്ചുമണിക്ക് വീണ്ടും പുറപ്പെട്ട് എട്ടര-ഒൻപതു മണിയായപ്പോൾ എറണാകുളത്ത് എത്തി.

കതകിൽ തട്ടി വാതിൽ തുറന്നു മകൾ എന്നെ കണ്ടതും അവളുടെ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിക്കുകവയ്യ. എൻറെ നിരന്തരമായ യാത്രമൂലമുണ്ടായ, അതും ഒരു സ്‌കൂട്ടിയിൽ, ക്ഷീണം എല്ലാം ഞാൻ മറന്നു.

വീടിനു പുറത്തിരുന്ന് മകൾക്ക് ടാബ്ലറ്റ് നൽകിയപ്പോൾ അവളുടെ മുഖത്തുണ്ടായ സന്തോഷം ഇരട്ടിച്ചു.

അവളോട് കോടതി വിധിയുടെ കാര്യം പറഞ്ഞപ്പോൾ രണ്ടാഴ്ച്ച എന്നോടൊപ്പം മൈസൂറിൽ ചെലവഴിക്കുന്ന കാര്യം ഓർത്ത് അവളുടെ സന്തോഷം പിന്നെയും കൂടി. കൂടെ രണ്ടാഴ്ച കഴിഞ്ഞും അവൾക്ക് പപ്പയോടൊപ്പം നിൽക്കണം എന്നുപറഞ്ഞപ്പോൾ അവളോട് എന്തുപറയണം എന്നെനിക്കറിയില്ലായിരുന്നു.

കോടതിയിൽ വരുമ്പോൾ ടാബ്ലെറ്റും കൂടെ വസ്ത്രങ്ങളും കൊണ്ടുവരണം എന്ന് ഞാൻ അവളോട് പറഞ്ഞു. അവൾ സമ്മതിച്ചു.

എൻറെ മകൾ. എൻറെ പ്രിയപ്പെട്ട മകൾ.

മകളോടൊപ്പം ഒരു മണിക്കൂറോളം ഞാൻ അവിടെ ചെലവഴിച്ചു. ഇതിനിടയിൽ പുറത്തുപോയി കിട്ടാവുന്ന ഫലങ്ങൾ എല്ലാം വാങ്ങി കൊടുത്തു.

ഇനി മടങ്ങണം. കാരണം മൈസൂർവരെ യാത്ര ചെയ്യേണ്ടതാണ്.

ഇറങ്ങാൻ നേരം മകൾ വഴി ആ വൃത്തികെട്ട സ്ത്രീ വീണ്ടും തെണ്ടി. പണം വേണമത്രേ. എനിക്കുണ്ടായ ദേഷ്യം നിങ്ങൾക്ക് ഊഹിക്കുവാൻ കഴിയുമോ?

അതുനൽകാതെ, മകൾ തന്ന ഉമ്മയും വാങ്ങി ഞാൻ മടങ്ങി. പത്തുമിനിറ്റ് ഓടിച്ചുകഴിഞ്ഞപ്പോൾ ഞാൻ വീണ്ടും തിരിച്ചുപോയി. പോയവഴിക്ക് എടിഎമ്മിൽ നിന്ന് കുറച്ചു പണവും എടുത്തു. മകൾക്ക് ഇഷ്ടപ്പെട്ട തണ്ണിമത്തൻ പോലും അവൾക്ക് വാങ്ങിക്കൊടുക്കുന്നില്ല എന്ന് പറഞ്ഞത് എന്നെ അലട്ടിയിരുന്നു. തിരികെ ചെന്ന് മകൾവശം 4000 രൂപ നല്കിയിട്ടാണ് ഞാൻ മടങ്ങിയത്.

വൈകുന്നേരം ആയപ്പോൾ ഞാൻ കോഴിക്കോടെത്തി. അവിടെ റൂമെടുത്ത് നന്നായൊന്നുറങ്ങി. ഞായറാഴ്ച്ച രാവിലെ 5 മണിക്ക് വീണ്ടും യാത്ര തുടർന്നു. ഇത്തവണ താമരശ്ശേരി ചുരം കയറി സുൽത്താൻ ബത്തേരി വഴി മൈസൂർ എത്തുമ്പോഴും മകളെ കണ്ട ആ ഒരു മണിക്കൂർ നേരത്തെ നല്ല ഓർമ്മയിൽ ഞാൻ ഊർജ്ജസ്വലൻ ആയിരുന്നു.

പക്ഷെ ഞാൻ തകർന്നിരിക്കുന്നത് ഇതുവരെ പറഞ്ഞ കാര്യങ്ങൾ ഒന്നും കൊണ്ടല്ല.

തിരിച്ചു മൈസൂർ എത്തിയതിനു ശേഷം മകൾ വരുമ്പോൾ അവളുടെ രണ്ടാഴ്ചത്തെ അവിടുത്തെ താമസം സന്തോഷപ്രദം ആക്കുവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ ഞാൻ നടത്തിയിരുന്നു. ഞാൻ ഒരു സിംഗിൾ റൂമിലാണ് താമസിക്കുന്നത്, അത് മതി. ഏതായാലും പാചകം ചെയ്യാൻ പോകുന്നില്ല. സാരമില്ല, മകളോടൊപ്പം കഴിക്കുന്നതും പുറത്തുനിന്നാവട്ടെ.

അതിനാൽ മകൾ വരുമ്പോൾ എവിടെയൊക്കെ ഭക്ഷണം കഴിക്കണം എന്നതൊക്കെ കണ്ടുവച്ചു.

മൈസൂർ ഇത്രയും കാലം ഞാൻ താമസിച്ചുവെങ്കിലും മൈസൂർ പാലസ്, ബ്രിന്ദാവൻ ഗാർഡൻ ഇങ്ങനെയുള്ള ഒരു സ്ഥലവും ഞാൻ സന്ദർശിച്ചിട്ടില്ലായിരുന്നു. പക്ഷെ മകളോടൊപ്പം പോകുമ്പോൾ ഒരു തരത്തിലുള്ള വിഷമവും ഉണ്ടാകാതിരിക്കാൻ ഈ സ്ഥലങ്ങൾ എല്ലാം ഞാൻ പോയി കണ്ടു.

ഇതിനെല്ലാമുപരി, കമ്പനിയിൽ പറഞ്ഞ് മകൾ എന്നോടൊപ്പം ഉള്ള ദിവസങ്ങളിൽ വീട്ടിൽ ഇരുന്നുതന്നെ ജോലി ചെയ്യുവാനുള്ള അനുമതി വാങ്ങി. മകൾ എന്നോടൊപ്പം ഉള്ളപ്പോൾ ജോലിയൊന്നും ചെയ്യാൻ ആവില്ലെന്നെനിക്കറിയാം. അത് കമ്പനിക്കും അറിയാം. എന്നാലും എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ ജോലി ചെയ്യുന്നതിനാണ് മകളോട് ടാബ്ലെറ്റും കൊണ്ടുവരണമെന്ന് പറഞ്ഞത്. ഞാൻ ജോലിചെയ്യുമ്പോൾ അവൾക്ക് ടാബ്ലെറ്റിൽ ഏതെങ്കിലും ഗെയിം കളിച്ചിരിക്കാമല്ലോ.

ഇതിനിടയിൽ മകൾ എന്നോടൊപ്പം ഇവിടെ പഠിക്കണം എന്നുപറഞ്ഞത് ഓർമ്മയിൽ വന്നതിനാൽ അവളുടെ അമ്മയെന്ന സ്ത്രീയോട് മകളോടൊപ്പം വരുന്നെങ്കിൽ വരുവാൻ പറഞ്ഞു. ഇവിടെവന്ന് ആ സ്ത്രീയുടെ മനസ്സുമാറിയാലോ.

പക്ഷെ നടന്നത് നേരെ വിപരീതം ആയിരുന്നു. നാണമില്ലാതെ എന്നോട് വീണ്ടും പണത്തിനു തെണ്ടിയ ആ സ്ത്രീ പിന്നീടും ഞാൻ മകളോട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ എടുത്തില്ല.

ഏക ആശ്രയമായ ഡേകെയറിൽ വിളിച്ചപ്പോഴാണ് ആ സ്ത്രീയുടെ കുടിലതയുടെ അങ്ങേയറ്റം കണ്ടത്. കോടതിവിധി ഉള്ളതിനാൽ ഞാൻ അവിടെച്ചെന്നു മകളെയും കൂട്ടിപ്പോകുമോ എന്ന ഭയം കൊണ്ടാവണം അവിടെനിന്നും മകളെയും കൂട്ടി മറ്റെങ്ങോ പോയി.

അതൊരു നല്ല ലക്ഷണം അല്ലായിരുന്നു. എന്നാലും കോടതി വിധി ഉള്ളതല്ലേ, അതിനാൽ മകളെയും കൂട്ടി ആറാം തിയതി ആ സ്ത്രീ കോടതിയിൽ വരുമെന്നുതന്നെ ഞാൻ കരുതി. അതിനാൽ അതേക്കുറിച്ച് വേവലാതിപ്പെടാതെ ഞാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു.

ഇത്തവണ സ്കൂട്ടി ഇവിടെത്തന്നെ വച്ചിട്ട് പോകാമെന്നു തീരുമാനിച്ചു. കാരണം മകൾ ഇവിടെയുള്ളപ്പോൾ എവിടെപ്പോകണമെങ്കിലും പോകാമല്ലോ, എന്നുമാത്രമല്ല, എന്നോടൊപ്പം സ്‌കൂട്ടിയിൽ മുന്നിലിരുന്ന്‌ എന്നോട് വർത്തമാനം ഒക്കെപ്പറഞ്ഞുള്ള യാത്ര അവൾ എന്നും ആസ്വദിച്ചിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് ചെറുപുഴ നിന്നും മൈസൂർ വരെയുള്ള രണ്ടു സീറ്റുകൾ ബുക്ക് ചെയ്‌തു.

അവസാനം ഹൗസ് ഓണറിനോട് എന്നോടൊപ്പം എൻറെ മകളും രണ്ടാഴ്ച്ച ഉണ്ടാവും എന്ന് മുൻകൂട്ടി അറിയിച്ചു.

അങ്ങിനെ എല്ലാ തയ്യാറെടുപ്പുകളും നടത്തിയാണ് ആറാം തിയതി ഞാൻ കോടതിയിൽ എത്തിയത്.

എൻറെ പ്രിയ വായനക്കാരെ, ആ സ്ത്രീ വന്നില്ല. ആ സ്ത്രീയെ കെട്ടിയ അന്നുമുതൽ ഇന്നുവരെ ആ സ്ത്രീ എന്നെ ഒരു ആണെന്നതോ പോകട്ടെ, ഒരു മനുഷ്യനായിപോലും കണ്ടിട്ടില്ല. മകൾ ജനിച്ചതിനുശേഷം ആ മകളെ ഇടയ്ക്കു നിർത്തി എന്നിൽ നിന്നും പണം പിടുങ്ങാൻ ശ്രമിച്ചിട്ടുള്ളതല്ലാതെ ആ മകളെ സ്നേഹിച്ചിട്ടില്ല.

ആ സ്ത്രീയെ ഇത്രയും ഞാൻ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, കോടതിവിധിയെ എങ്കിലും മാനിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചതും തെറ്റി.

ഇങ്ങിനെ ആ സ്ത്രീ എന്നെയും, മകളെയും, എൻറെ അപ്പനെയും എല്ലാം ഇതുപോലെ ദ്രോഹിച്ചിട്ടും, ഒന്നോ രണ്ടോ അല്ല, നാല് സ്റ്റേഷനുകളിലെ പോലീസിനെയും, വനിതാ സെല്ലിലെ സ്റ്റാഫിനെയും, ചൈൽഡ് ഹെല്പ് ലൈനിലെ സ്റ്റാഫിനെയും, ഡോക്ടർമാരെയും അവസാനം ജഡ്ജിനെവരെ വിഡ്ഢി കളിപ്പിച്ചിട്ടും, ഇവരെല്ലാം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്.

എൻറെ മകൾ ഇപ്പോൾ എവിടെയാണ്. അവൾ ഒരു ഭാഗ്യമില്ലാത്തവൾ ആയിപ്പോയല്ലോ. ഞാൻ ഇതെങ്ങനെയാണ് സഹിക്കേണ്ടത്.

കോടതിയുടെ പുറത്തിരുന്ന് ഞാൻ ശബ്ദമില്ലാതെ നിലവിളിച്ചു. ഞാൻ എത്ര ശ്രമിച്ചിട്ടും എൻറെ കണ്ണുനീരിനെ നിയന്ത്രിക്കാൻ എനിക്കായില്ല.

സ്‌കൂളിലെ എല്ലാ ടീച്ചർമാരും മകൾ എന്നോടൊപ്പം ഉണ്ട് എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ്. ഇപ്പോൾ കോടതിയിലുള്ള പലരും അതേ വാർത്തക്കായി കാത്തിരിക്കുന്നു.

ആ സ്ത്രീ കോടതിവിധിയെവരെ മാനിക്കാത്തതിനാൽ, വിധി തീർച്ചയായും എനിക്കനുകൂലമായി വരും എന്നവർക്കുറപ്പുണ്ട്. കൂടാതെ, മകളെ സ്ഥിരമായി വിട്ടുകിട്ടാൻ ഉള്ള അപേക്ഷ എത്രയും പെട്ടെന്ന് നല്കാൻ അവർ പറയുന്നു.

കോടതി വിധിയുണ്ടായിട്ടും, എല്ലാവരും കാത്തിരുന്നിട്ടും എൻറെ മകൾ എന്നോടൊപ്പമില്ല. അവൾ എവിടെയെന്നു പോലുമറിയില്ല. ദിവസവും ഡേകെയറിൽ ഞാൻ വിളിക്കും. അവൾ അവിടെ പോകാറില്ല, അതിനർത്ഥം ആ സ്ത്രീ ഞാൻ മകളെ കണ്ടെത്താതിരിക്കാൻ ഒളിവിലാണ്.

എൻറെ മകൾ മാസങ്ങളോളം കണ്ട സ്വപ്നം വെറുതെ. അവൾ തടങ്കലിൽ ആണ്.

എൻറെ മകളെപ്രതി ഞാൻ നിലവിളിക്കുകയാണ്.

നിങ്ങൾക്ക് വിശ്വസിക്കുവാൻ കഴിയുമോ, ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ ആ വൃത്തികെട്ട സ്ത്രീ അയച്ച ഒരു മെസ്സേജ് എനിക്ക് കിട്ടി, പണം അയച്ചുകൊടുക്കണമെന്ന്.

ഞാൻ എന്താണ് ചെയ്യേണ്ടത്? എൻറെ വായനക്കാരെ, ഞാൻ എന്താണ് ചെയ്യേണ്ടത്?

എങ്കിലും ഞാൻ തളരില്ല. എൻറെ മകളെ, ഞാൻ നിരന്തരം ശ്രമിക്കുന്നുണ്ട്,
ഞാൻ ഉറപ്പു തരുന്നു, ഞാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും. നിന്നെ ഒരുനാളും ഞാൻ കൈ വിടില്ല, ഉപേക്ഷിക്കുകയുമില്ല.

http://seban15081969.blogspot.com/2016/06/blog-post.html
http://seban15081969.blogspot.in/2014/07/blog-post_15.html
http://seban15081969.blogspot.in/2015/03/blog-post_21.html
http://seban15081969.blogspot.in/2015/03/blog-post_21.html
http://seban15081969.blogspot.in/2014/12/my-daughter-malu-sanjana-sebastian.html
http://seban15081969.blogspot.com/2015/06/blog-post_10.html
http://seban15081969.blogspot.com/2016/04/8.html
http://seban15081969.blogspot.com/2017/01/blog-post.html
http://seban15081969.blogspot.com/2017/03/blog-post.html
http://seban15081969.blogspot.com/2017/04/blog-post.html
http://seban15081969.blogspot.com/2017/04/blog-post_16.html