Friday 12 June 2015

വികസനം അദാനിമാർക്കല്ല, ജനങ്ങൾക്ക്‌ വേണ്ടിയാവണം

വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട്  നെടുമ്പാശ്ശേരി എയർപോർട്ട് നിർമ്മാണ മോഡലിൽ മലയാളികളുടെ, പ്രത്യേകിച്ച് വിദേശമലയാളികളുടെ ഒത്തൊരുമയോടെ മൂലധനം സമാഹരിച്ച് കേന്ദ്രസംസ്ഥാന വിഹിതവും ചേർത്ത് നടത്തിക്കൂടാ?

അതിനെന്തെങ്കിലും, സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടോ? അതായത്, അദാനിക്ക് സാധിക്കുന്നതും, കേരളം ശ്രമിച്ചാൽ സാധിക്കാത്തതുമായ എന്തെങ്കിലും സാങ്കേതിക തടസ്സം? . ഉദാഹരണത്തിന്, അറബിക്കടലിൽ അടുത്തിടെ നടന്ന ആഴക്കടൽ എണ്ണപര്യവേഷണത്തിന്  ഉള്ള സാങ്കേതികവിദ്യ അംബാനി ഗ്രൂപ്പിന് മാത്രമേ ഇന്ത്യയിൽ ഉള്ളൂ, അതിനാൽ അവരെ ആശ്രയിക്കേണ്ടി വന്നു. അതുപോലെ എന്തെങ്കിലും, വിഴിഞ്ഞം കാര്യത്തിലും ഉണ്ടോ? അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ  തന്നെ, നാം മൂലധനം ഇറക്കി സാങ്കേതികവിദ്യ ഉള്ള ഏതെങ്കിലും ഒരു കമ്പനിയുടെ സഹായത്തോടെ ചെയ്‌താൽ പോരേ?

അദാനി മുടക്കും എന്നു പറയുന്ന തുക ഒന്ന് മനസ്സുവച്ചാൽ വിദേശമലയാളികളിൽ നിന്നുതന്നെ സമാഹരിക്കാൻ സാധിക്കും, സാധിക്കണം. ഒരു അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ മലയാളികൾ മുതൽ മുടക്കാൻ തയ്യാറായാൽ, അല്ലെങ്കിൽ ഓരോ മലയാളിയും ആയിരമോ രണ്ടായിരമോ വച്ച് മുടക്കാൻ കഴിഞ്ഞാൽ, അദാനിക്കു മുഴുവൻ കൊടുക്കുന്നതിനു പകരം, ലാഭത്തിൻറെ അമ്പതോ അറുപതോ ശതമാനം അവർക്ക് വീതിച്ചു നൽകിയാലും, ധനക്കമ്മി ധനക്കമ്മി എന്നു നിലവിളിക്കുന്ന കേരളത്തിന് അതൊരു നല്ല വരുമാനം ആകും. ഇങ്ങനെ ജനങ്ങളുടെ സഹകരണത്തോടു കൂടി ഒരു സംസ്ഥാന സർക്കാരിന് കാര്യങ്ങൾ നടപ്പാക്കാൻ കഴിയില്ലെങ്കിൽ, ഇവരൊക്കെ എന്തിന്, വെറുതെ കട്ടുമുടിക്കാനോ?

മറക്കരുത്, ഈ അദാനി മുടക്കുന്നതും സ്വന്തം കീശയിൽ നിന്നല്ല, മറിച്ച്‌ ബാങ്കിൽ നിന്നും ലോണ്‍ എടുത്താണ്!

അദാനി ഒരു വർഷത്തിനുള്ളിൽ പതിനായിരം കോടിയിൽ നിന്നും അമ്പതിനായിരം കോടിയിൽ എത്തി. അതിനു സഹായിച്ചത് മോദിയാണ്. എന്നിട്ട് വിദേശ നിക്ഷേപം കൊണ്ടുവന്നു എന്നു പറയും. അതുകൊണ്ട് രാജ്യത്തിനു എന്ത് നേട്ടം? അങ്ങിനെ വ്യക്തികളിൽ സമ്പത്ത് അനിയന്ത്രിതമായി കുമിഞ്ഞു കൂടുന്നത്, ആ വ്യക്തിയുടെ കഴിവിനുമപ്പുറം അധികാരത്തിൽ ഇരിക്കുന്നവരുടെ പിടിപ്പുകേടോ, അല്ലെങ്കിൽ ഇവരുമായുള്ള അശുദ്ധബന്ധമോ കൊണ്ടാണ്. അതിനാൽ ഇപ്പോൾ അദാനിക്ക് അടിയറവു വെക്കുന്നതിനു പകരം, ഒന്നോ രണ്ടോ വർഷം കൂടി കഴിഞ്ഞിട്ടായാലും, പിടിപ്പുകേടുകൾ മാറ്റി, സംസ്ഥാനത്തെയും, രാജ്യത്തെയും ജനങ്ങൾക്ക്‌ പ്രയോജനം കിട്ടത്തക്ക രീതിയിൽ നടപ്പാക്കിയാൽ മതി.

അത് പറ്റില്ലെന്നും, ഇപ്പോൾ തന്നെ നടപ്പാക്കണമെന്നും, അല്ലെങ്കിൽ തമിഴ്നാട്ടിലേയ്ക്ക്  പദ്ധതി മാറ്റും എന്നും കേന്ദ്രം പറയുന്നുണ്ടെങ്കിൽ, അത് അദാനിയെ സഹായിക്കാൻ ആണെന്ന് ഉറപ്പ്. അത്തരം വെട്ടിൽ വീഴരുതേ.

ഇതുവരെ കേൾക്കാതിരുന്ന അദാനി, മോദി വന്നപ്പോൾ എവിടെനിന്നും പൊട്ടിമുളച്ചുവന്നു? ഇവർ രണ്ടുപേരും എന്തുകൊണ്ടാണ് ഇങ്ങനെ കൈകോർത്ത് ഉലകം ചുറ്റുന്നത്‌? അതിൽ ദുരൂഹതയുണ്ട്. ഉമ്മാ, നീയിപ്പോൾ അദാനിയെ തീറ്റിക്കാൻ ധൃതി കൂട്ടുന്നു. കേന്ദ്രത്തിൽ നിൻറെ വേണ്ടപ്പെട്ടവരായ കോണ്‍ഗ്രസ്‌ അധികാരത്തിൽ ഇരുന്നപ്പോൾ പദ്ധതി എന്തുകൊണ്ട് നടപ്പാക്കിയില്ല?  അപ്പോൾ ******* തിരുമ്മാനേ അറിയത്തൊള്ളായിരുന്നോ? അതോ മാണിയും, ബാബുവും പോലുള്ള കീടങ്ങളെ വിട്ട്, ഇനി നിങ്ങളും ബിജെപിയും തമ്മിൽ വല്ല അവിഹിതവും ഉണ്ടോ? ഒന്നും രണ്ടുമല്ലല്ലോ, ആയിരക്കണക്കിന് കോടികൾ അല്ലേ?

കേരളത്തെ കണ്ട അറബികൾക്കും, അണ്ടനും, അഴകോടനും ഒന്നും തീറെഴുതി കൊടുക്കരുത്. അല്ലെങ്കിൽ, പണ്ടെങ്ങോ ആരോ അനുവദിച്ചു എന്നു പറഞ്ഞു മുല്ലപ്പെരിയാർ അണക്കെട്ടുമായി തമിഴ്നാട് നമ്മുടെ ജീവന് വിലപേശുന്നതുപോലെ, ഇവന്മാർ എല്ലാം നമ്മുടെ തലയിൽ കയറി നിരങ്ങും. ഇവരോടൊക്കെ കോടികൾ വാങ്ങി, ഒരു സംസ്ഥാന സർക്കാരിനെവരെ ക്ഷാണ്ണാ വരപ്പിക്കാൻ പരമോന്നത കോടതിയിൽവരെ ജഡ്ജ്മാരും കാണും. പിന്നെ ഇവരുടെയൊക്കെ പിന്നാലെ, ലാവലിൻ കമ്പനിയുടെ പുറകെ ഇപ്പോൾ നടക്കുന്നതു പോലെ, വാലാട്ടി എമാന്നേ എന്നു വിളിച്ച് നടക്കേണ്ടിവരും. അതുകൊണ്ട്, ഇത്തരം കരാറുകളിൽ  ഒക്കെ ഒപ്പിടുന്നതിനു മുൻപ്, ഒന്നല്ല, രണ്ടല്ല, ഒരായിരം വട്ടം എങ്കിലും ചിന്തിക്കണം.

എയർപോർട്ട് നിർമ്മാണത്തിന് മുൻകൈയ്യെടുത്ത്‌   ജനങ്ങളിൽനിന്നും പണം സമാഹരിച്ച് നടപ്പാക്കുന്ന ആശയം കൊണ്ടുവന്ന് വിജയകരമായി നടപ്പാക്കിയ കളക്ടർ വിജെ കുര്യനെപ്പോലുള്ളവർ ഇപ്പോൾ ഇവിടെ ഇല്ലേ? ആ പദ്ധതിയിൽ നിന്നും കേരളത്തിന് വർഷംതോറും കിട്ടുന്ന വരുമാനം എത്രയെന്ന് ഒന്നു പറയാമോ?

മറക്കരുത്, മറ്റു സംസ്ഥാനങ്ങളിൽ വ്യവസായം അങ്ങ് വളരുന്നുണ്ടാവാം, പക്ഷെ ഇപ്പോഴും കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഈ പറയുന്ന സംസ്ഥാനങ്ങളിൽ ഒന്നുമില്ല. ദയവു ചെയ്ത് ജനങ്ങളുടെ ആ സ്വാതന്ത്ര്യം ആർക്കും അടിയറവു വെക്കരുത്.


No comments:

Post a Comment