Saturday 28 February 2015

ആരാണ് എൻറെ മകളുടെ അച്ഛൻ?

നാം ഇവിടെ ജനിക്കാൻ ഉണ്ടായ കോടിക്കണക്കായ സാഹചര്യങ്ങളിൽ ചിലതാണ് എൻറെ മകൾ ജനിച്ചത്‌ വരെയുള്ള എൻറെ ജീവിതവഴിത്താരകളിലെ അനുഭവങ്ങളിലൂടെ പറയുന്നത്. നിങ്ങൾക്കും അങ്ങിനെ രസകരമായതും, അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടെന്നെനിക്കുറപ്പുണ്ട്.

ഈ ബ്ലോഗിൻറെ തലക്കെട്ട്‌ വായിച്ചിട്ട് ആരും നെറ്റിചുളിക്കേണ്ട. കാരണം ഈ ബ്ലോഗ്‌ മുഴുവൻ വായിച്ചു കഴിഞ്ഞാൽ നിങ്ങളും നിങ്ങളുടെ മക്കളുടെ പിതൃത്വം അന്വേഷിക്കും.

നാം കാണുന്നതിനെ ഇഷ്ടപ്പെടുന്നു. കാണാതെ പോകുന്നതിനെക്കുറിച്ച് ഒരിക്കലും വേവലാതിപ്പെടുന്നില്ല.

നാം നമുക്കുണ്ടായ മക്കളുടെ സ്നേഹമയരായ മാതാപിതാക്കൾ എന്നതിനേക്കാൾ, നമ്മിലൂടെ ജനിക്കേണ്ടിയിരുന്ന, എന്നാൽ അതിനുള്ള അവസരം നമ്മളാൽ നിഷേധിക്കപ്പെട്ട, അനേകം മക്കളുടെ അന്തകരാണ്. അങ്ങിനെ നോക്കുമ്പോൾ, അങ്ങിനെ നാം അനേകായിരങ്ങളെ കൊന്നുകൂട്ടിയപ്പോൾ, യാദൃശ്ചികമായി മാത്രം പിറന്നവരാണ് നമുക്കിന്നുള്ള മക്കൾ.

നാം കൊന്നവരെ നാം കാണുന്നില്ല, അതിനാൽ നമുക്ക് വേവലാതി ഇല്ല. യാദൃശ്ചികമായി ജനിച്ചവരെ നാം കാണുന്നു, അതിനാൽ നാം അവരെ സ്നേഹിക്കുന്നു, അല്ലെങ്കിൽ സ്നേഹിക്കുന്നതായി തോന്നുന്നു എന്ന് മാത്രം.

നാം നമ്മുടെ മക്കളെ  ശരിക്കും സ്നേഹിക്കുന്നുണ്ടായിരുന്നെങ്കിൽ, നാം മൂലം ജനിക്കാതെ പോയ മക്കളെക്കുറിച്ചോർത്തു വിലപിക്കുകയും ചെയ്യുമായിരുന്നു.

അപ്പോൾ ആരാണ് എൻറെ മകളുടെ അച്ഛൻ?

അദ്ധ്യായം 1:  അച്ഛൻ ഒന്ന്

ചെന്നയിൽ ഉള്ള എംജിഎൽ എന്ന കമ്പനിയിലെ എച്ച് ആർ ആണോ എൻറെ മകളുടെ അച്ഛൻ? ഞാൻ വെറുമൊരു നിമിത്തം മാത്രമാണോ?

ഞാൻ ജർമ്മനിയിൽ നിന്നും മടങ്ങി വന്ന് ഡൽഹിയിൽ താമസിക്കുന്ന കാലം. എനിക്കപ്പോൾ ജോലി ഇല്ല. ജോലിക്കായുള്ള നിരന്തര ശ്രമത്തിൽ ആയിരുന്നു ഞാൻ.

വിവാഹം കഴിഞ്ഞിട്ട് നാലഞ്ചു വർഷമായി. പക്ഷെ ഞങ്ങൾ ഒന്നിച്ചു ജീവിച്ചതോ ഏതാനും മാസങ്ങൾ മാത്രം. അങ്ങിനെ ഒന്നിച്ചു ജീവിക്കുമ്പോഴും, കുട്ടികൾ ഉണ്ടാകേണ്ട സമയത്ത് ഞങ്ങൾ ബന്ധപ്പെടാറില്ലായിരുന്നു. ഞങ്ങൾ ഇന്നേവരെ ഒരിക്കലും ഒരുതരത്തിലുമുള്ള ഗർഭനിരോധന ഉപാധികളും ഉപയോഗിച്ചിട്ടില്ല.

ഓവുലേഷൻ സമയം ആകുമ്പോൾ, ഭാര്യ പറയും. ഞാൻ കലാപരിപാടികൾ വേണ്ടെന്നു വെക്കും. അതായത്, എന്നിലൂടെ ജനിക്കേണ്ടിയിരുന്ന ഒരുപാട് മക്കളെ അവരെ ജനിപ്പിക്കാൻ അവസരം ഉണ്ടായിട്ടു പോലും ഞാൻ പാഴ്നിലങ്ങളിൽ ഒഴുക്കി കൊന്നുകളഞ്ഞു.

അതെക്കുറിച്ച് ഒരുപാട് എഴുതാൻ ഉണ്ട് അത് പിന്നെയാവട്ടെ. ഇപ്പോൾ ഞാൻ പറയാൻ വന്ന കാര്യം പറഞ്ഞു തീർക്കട്ടെ.

അങ്ങിനെ ഡൽഹിയിൽ നിൽക്കുമ്പോൾ ആണ്,ഞങ്ങൾ രണ്ടുപേരും കൂടി ഒരു കുഞ്ഞു വേണം എന്ന തീരുമാനത്തിൽ എത്തിയത്.

പക്ഷെ അപ്പോഴേയ്ക്കും അവളിലൂടെ കുഞ്ഞ് ഉണ്ടാകണമെങ്കിൽ ഡോക്ടറുടെ സഹായം വേണമെന്നായി.

എന്ത് തന്നെയാവട്ടെ. അത്തവണ ഓവുലേഷൻ നടക്കുന്ന സമയത്ത് വിത്ത് പാകാൻ പാകത്തിൽ അവൾ ഡോക്ടറെ കണ്ടു ചികിത്സ ഒക്കെ തുടങ്ങി.

ഞാൻ ഇതിനിടക്ക്‌ പല കമ്പനികളിലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നു.

ചെന്നയിലെ മുൻപ് പറഞ്ഞ എംജിഎൽ എന്ന കമ്പനിയിലും ഇന്റർവ്യൂ നൽകിയിരുന്നു. തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതിനാൽ നല്ല പ്രതീക്ഷയും ഉണ്ടായിരുന്നു.

ഭാര്യയുടെ ഓവുലേഷൻ ആകാറായ സമയത്താണ് പെട്ടെന്ന് എംജിഎല്ലിലെ എച്ച്ആർ എന്നെ വിളിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം.

ഞാൻ ഒരു വിഷമസന്ധിയിൽപെട്ടു. ഉടനെ ചെന്നക്ക് പോയാൽ ഒരു കുഞ്ഞിനു വേണ്ടി നടത്തിയ പ്ലാനുകൾ എല്ലാം വൃഥാവിൽ ആകും. എന്ന് മാത്രവുമല്ല, ചെന്നൈക്ക് പോയാൽ പിന്നെ എപ്പോൾ ആണ് തിരിച്ചു വരാൻ പറ്റുക എന്നറിയില്ല. അതേ സമയം പോകാതിരുന്നാൽ കൈവന്ന നല്ലൊരു ജോലി പോകും.

ഒരു ചെറുപ്പക്കാരനായ ആ എച്ച്ആറിനോട് ഞാൻ ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു. വിവാഹം കഴിഞ്ഞു വർഷങ്ങളായ ഞങ്ങൾ, ഇപ്പോൾ ഒരു കുഞ്ഞിനെക്കുറിച്ച് ആലോചിക്കുകയാണെന്നും, ഭാര്യ അതിനുള്ള ചികിത്സയിൽ ആണെന്നും, രണ്ടു ദിവസത്തിനുള്ളിൽ വരുന്ന ഓവുലേഷന് വേണ്ടി കാത്തിരിക്കുകയാണെന്നും, അതിനാൽ മൂന്നുനാലു ദിവസത്തെ സാവകാശം തരണം എന്നും ഞാൻ അവനോട് അപേക്ഷിച്ചു.

ഇത്രയും ജെനുവിൻ ആയ ഒരു റിക്വസ്റ്റ് അവൻ ഒരുപക്ഷെ അതിനു മുൻപും പിന്നീടും കേട്ടിട്ടുണ്ടാവില്ല.

എന്നിട്ടും കിട്ടിയ മറുപടി എന്നെ വല്ലാതെ നിരാശപ്പെടുത്തി കളഞ്ഞു. എത്രയും പെട്ടെന്ന് തുടങ്ങേണ്ട ഒരു പ്രൊജക്റ്റ്‌ ആണെന്നും, രണ്ടു ദിവസത്തിനുള്ളിൽ ജോയിൻ ചെയ്തില്ലെങ്കിൽ, വേറെ ആളെ എടുക്കുമെന്നും അവൻ തറപ്പിച്ചു പറഞ്ഞു.

ഞാൻ ചെന്നൈക്ക് പോകുവാൻ ആണ് തീരുമാനിച്ചത്. ആ തീരുമാനം തെറ്റായിരുന്നുവെന്ന് ഇത് വായിക്കുന്നവരിൽ ബഹുഭൂരിപക്ഷവും പറഞ്ഞേക്കാം. പക്ഷെ അതിനു പ്രേരിപ്പിച്ച ഘടകങ്ങൾ എല്ലാം ഒന്നൊന്നായി പറഞ്ഞു വന്നാൽ ഞാൻ എടുത്ത തീരുമാനം ശരിയാണെന്ന് പറഞ്ഞുവെന്നും വരാം.

ഞാൻ അന്ന് തന്നെ ചെന്നൈക്ക് പുറപ്പെട്ടു. നീണ്ട ട്രെയിൻ യാത്രക്ക് ശേഷം നേരെ എംജിഎൽ ഓഫീസിലേയ്ക്കാണ് പോയത്.

പിന്നെ ഏകദേശം രണ്ടു മാസത്തോളം ഞാൻ അവിടെ ഒരു പ്രൊജക്റ്റ്‌ വർക്കും ഇല്ലാതെ വെറുതെ ഇരുന്നു.

എനിക്ക് ഉറപ്പായും പിറക്കേണ്ടിയിരുന്ന ഒരു കുഞ്ഞിൻറെ ജനിക്കാനുള്ള അവകാശം അങ്ങിനെ നഷ്ടപ്പെട്ടു. 'ആദ്യം കുഞ്ഞ്, പിന്നെ ജോലി' എന്ന ഒരുറച്ച തീരുമാനം എടുക്കാതിരുന്ന ഞാൻ ആണോ, അതോ ആരും പറയാത്ത ഓവുലേഷൻ രഹസ്യങ്ങൾവരെ പറഞ്ഞിട്ടും മാസങ്ങൾക്ക് ശേഷം മാത്രം തുടങ്ങേണ്ട ഒരു പ്രോജെക്റ്റിൻറെ പേരും പറഞ്ഞ് എന്നെ ദിവസത്തിനുള്ളിൽ ചെന്നയിൽ എത്തിച്ച ആ മഹാനായ എച്ച് ആർ ആണോ ഉത്തരവാദി?

ആ എച്ച്ആർ ആണ് ഉത്തരവാദിയെങ്കിൽ, എൻറെ പിന്നീട് ജനിച്ച മകളുടെ അച്ഛനും ആ എച്ച് ആർ തന്നെയല്ലേ? കാരണം അന്ന് എന്നെ രണ്ടു ദിവസം കൂടി ഡൽഹിയിൽ നിൽക്കുവാൻ അനുവദിച്ചിരുന്നുവെങ്കിൽ എനിക്ക് അന്നൊരു മകനോ മകളോ ജനിക്കുമായിരുന്നു. അപ്പോൾ എനിക്കിപ്പോഴുള്ള മകൾ ഉണ്ടാകുമായിരുന്നില്ല.

അങ്ങിനെ വരുമ്പോൾ, ഞാൻ ചോദിച്ച ചോദ്യത്തിൽ അൽപം കാര്യമില്ലേ? എൻറെ മകളുടെ അപ്പൻ ആ എച്ച് ആർ അല്ലെ? ഞാൻ വെറുമൊരു നിമിത്തം മാത്രമല്ലേ?

പക്ഷെ അങ്ങിനെ പിതൃത്വം അവനിൽ കേട്ടിയേൽപ്പിക്കാൻ വരട്ടെ. അപ്പോൾ കുഞ്ഞിൻറെ പിതൃത്വം ഏറ്റെടുക്കാൻ തയ്യാറുള്ള മറ്റു പലരും വന്നാലോ?

വരും, ഒരുപാട് പേർ വരും, തീർച്ച. അതൊക്കെ ഞാൻ എഴുതാം. എന്നിട്ട് നമുക്കെല്ലാവർക്കും കൂടി ഒരു തീരുമാനത്തിൽ എത്താം. ആരാണ് എൻറെ മകളുടെ അച്ഛൻ എന്ന്.

നിങ്ങൾ നിങ്ങളുടെ മക്കളെക്കുറിച്ച് അങ്ങിനെ ചോദിക്കാറായിട്ടില്ല. ധൃതി കൂട്ടാതെ, ആദ്യം ഞാൻ എല്ലാം ഒന്നെഴുതി തീർക്കട്ടെ.

അദ്ധ്യായം 2: എൻറെ മകളുടെ അച്ഛൻ ഒരു സ്ത്രീയോ?

അങ്ങിനെ രണ്ടു മാസം പ്രൊജക്റ്റ്‌ ഇല്ലാതെ ബെഞ്ചിൽ ഇരുന്നപ്പോൾ, എനിക്ക് പിറക്കേണ്ടിയിരുന്ന കുഞ്ഞിനെ കൊന്ന എംജിഎൽ എച്ച്ആറിനോട് എനിക്ക് അടങ്ങാത്ത വിദ്വേഷം ഉണ്ടായി എന്ന് മാത്രമല്ല, ഇനിയും കുഞ്ഞിൻറെ കാര്യം നീട്ടി കൊണ്ടുപോയിക്കൂടാ എന്ന് ഞാൻ തീർച്ചപ്പെടുത്തി.

അതിൻപ്രകാരം, എച്ച്ആർ കാണിച്ച തെമ്മാടിത്തരം ആദ്യം വിശദീകരിച്ചും, പിന്നെ അടുത്ത ഓവുലേഷൻ സമയത്ത് ഞാൻ ഡൽഹിയിൽ എത്തേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് (ടെക്നോളജി എത്ര വളർന്നാലും ബീജം ഈമെയിലിൽ അയക്കാൻ പറ്റില്ലല്ലോ!) എടുത്തു പറഞ്ഞും ഞാൻ ഒരാഴ്ചത്തെ ലീവിന് ആ എച്ച്ആറിൻറെ മുകളിൽ ഇരിക്കുന്ന മാനേജർക്ക് ഒരു അപേക്ഷ കൊടുത്തു. എൻറെ വികാരവിചാരവിക്ഷോഭങ്ങൾ എല്ലാം ആ കത്തിൽ പ്രതിഫലിച്ചിരുന്നു.

അങ്ങേർ സ്ത്രീ ആയിരുന്നു. ഒരുപക്ഷെ ഇതുപോലൊരു കത്ത് അവർക്ക് ആദ്യമായിട്ടായിരിക്കണം കിട്ടിയിട്ടുണ്ടാവുക. അല്ലെങ്കിൽ ആരാണ് ഓവുലേഷൻ വിശേഷങ്ങൾ ഒക്കെ ഇങ്ങനെ തുറന്നെഴുതുക?

എന്തായാലും, അവരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി എൻറെ എല്ലാ ഭാവനകൾക്കും അപ്പുറമായിരുന്നു.

ജോയിൻ ചെയ്തു രണ്ടു മാസം പോലും ആയിട്ടില്ലാത്ത എനിക്ക് ഒരാഴ്ചത്തെ ലീവും പോരാഞ്ഞ്, റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കെറ്റും അവർ എനിക്കെടുത്തു തന്നു.

ആ സ്ത്രീയുടെ വിശാല മനസ്കതയാണ് ഞാൻ ഡൽഹിക്ക് പോകുവാനും, എൻറെ മകൾ ജനിക്കാൻ കാരണഹേതുവായ വിത്ത് വിതക്കാനും എനിക്ക് സാധിച്ചത്.

അപ്പോൾ ആ സ്ത്രീയല്ലേ എൻറെ മകളുടെ അച്ഛൻ? എന്നെക്കാളും എൻറെ മകൾ ആ സ്ത്രീയോടല്ലേ കടപ്പെട്ടിരിക്കുന്നത്? ആ സ്ത്രീയല്ലേ, ഞാൻ വെറുതെ ടോയിലെറ്റിൽ ഒഴുക്കി കളയുമായിരുന്ന എൻറെ മകളെ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നത്?

ആണെന്ന് പറയാൻ വരട്ടെ, കാരണം, ആണെന്നെങ്ങാനും നിങ്ങൾ ഇപ്പോൾ പറഞ്ഞാൽ, ഞാൻ ഇനി എഴുതുന്നത്‌ വായിക്കുമ്പോൾ നിങ്ങൾക്കത് തിരുത്തേണ്ടി വരും.

അതിനാൽ ക്ഷമയോടെ കാത്തിരിക്കുക.

അദ്ധ്യായം 3: വരാനുള്ളത് കുപ്പയിലും കിടക്കില്ല 

രാവിലെ പത്രം മറിച്ചു നോക്കി. ഒരു കല്യാണം കഴിക്കണം എന്ന ആഗ്രഹം കൊണ്ടുനടക്കുന്ന ഒരു മുപ്പത്തിനാലുകാരൻ, വരനെ ആവശ്യമുണ്ട് എന്ന കോളം ഉള്ള പേജാണ്‌ കൂടുതൽ വായിച്ചത് എന്ന് പറഞ്ഞാൽ തെറ്റ് പറയാൻ ആവില്ല.

ആ പേജിൽ ഒരുപാട് നമ്പരുകൾ ഉണ്ട്. എന്താണ് കാരണം എന്ന് ഞാൻ ഓർക്കുന്നില്ല, ഒരു പക്ഷെ എൻറെ തട്ടകമായ ദില്ലിയിൽ തന്നെ ജോലി ചെയ്യുന്ന പെണ്‍കുട്ടി ആയതിനാൽ ആവാം, ഞാൻ അതിലൊരു പരസ്യത്തിൽ വട്ടമിട്ടു വച്ചു. നമ്പരും കൊടുത്തിട്ടുണ്ട്. ജോലി കഴിഞ്ഞു വന്നിട്ട് വൈകുന്നേരം വിളിക്കാം എന്ന് കരുതി ഞാൻ പത്രം മേശപ്പുറത്തു വച്ചിട്ട് ജോലിസ്ഥലത്തേയ്ക്ക് പോയി.

വൈകുന്നേരം തിരിച്ചു വന്ന് പത്രം നോക്കിയപ്പോൾ, പത്രം ഉണ്ട്, പക്ഷെ ആ പേജ് മാത്രം ഇല്ല. ഞാൻ എല്ലാ റൂമുകളിലും അരിച്ചു പെറുക്കി. എങ്ങുമില്ല.

നിരാശനായി അതെവിടെ പോയി എന്ന ചോദ്യത്തോടെ വിഷണ്ണനായി നിൽക്കുമ്പോൾ ആണ്, വേസ്റ്റ് ഒക്കെ ഇടുന്ന പാത്രം യാദൃശ്ചികമായി എൻറെ കണ്ണിൽ പെട്ടത്. ഭക്ഷത്തിൻറെയും ഒക്കെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു പത്രക്കടലാസ് ചുരുട്ടിക്കൂട്ടി ഇട്ടിരിക്കുന്നത് ഞാൻ കണ്ടു.

വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നെങ്കിലും, ഞാൻ അതെടുത്ത് അതിനു പുറത്തെ അവശിഷ്ടങ്ങൾ ഒക്കെ മെല്ലെ തട്ടിക്കളഞ്ഞു നിവർത്തി.

അതിനുള്ളിൽ മൊത്തം തണ്ണിമത്തൻറെ തൊണ്ടും കുരുവും ആയിരുന്നു. പത്രം മുഴുവൻ അതിൻറെ നീര് വീണു കുതിർന്നിരുന്നു.

പത്രം കീറാതെ, വളരെ സൂക്ഷ്മതയോടെ ഞാൻ തൊണ്ടും കുരുവുമെല്ലാം തട്ടിക്കളഞ്ഞു. പിന്നെ ഓടിച്ചൊന്നു നോക്കി.

അതെ അത് വരനെ ആവശ്യമുണ്ട് എന്ന കോളമുള്ള പേജ് തന്നെ. ഏതോ റൂംമേറ്റ്‌ തണ്ണിമത്തനും തിന്നിട്ട്, ചുരുട്ടി കൂട്ടി ഇട്ടതാണ്.

ദിവസവും കൂട എടുക്കുവാൻ വരുന്ന ആൾ, അന്നെന്തോ കാരണത്താൽ വന്നില്ല. അതിനാൽ അതവിടെ തന്നെ എനിക്കായിട്ടെന്ന പോലെ കിടന്നു.

ഞാൻ രാവിലെ വട്ടമിട്ടു വച്ചിട്ട് പോയ പരസ്യം ഞാൻ അതിൽ പരതി. ഉണ്ട്, അല്പം വെള്ളം വീണ് നമ്പരുകൾ പടർന്നിട്ടുണ്ടെകിലും, എനിക്കാ നമ്പർ എഴുതി എടുക്കുവാൻ കഴിഞ്ഞു.

വരാനുള്ളത് കുപ്പയിലും കിടക്കില്ല.

അന്ന് ആ നമ്പരിൽ വിളിച്ചതിൻറെ ഫലമാണ്, ഇന്ന് എൻറെ ജീവിതത്തിലെ ഒരു ശാപം പോലെ എൻറെ ഭാര്യ എന്ന് പറയുന്ന സ്ത്രീ വന്നിരിക്കുന്നത്. നീണ്ട പതിമൂന്നു വർഷങ്ങൾ. ഞാൻ അവളിൽ നിന്നും  അപമാനിതനും, പരിഹാസിതനും, പീഡിതനും ഒക്കെ ആയിക്കൊണ്ടിരിക്കുന്നു.

കുപ്പയിൽ കിടക്കേണ്ടത്‌ കുപ്പയിൽ തന്നെ കിടത്താതെ, എടുത്തു ഒക്കത്തെടുത്ത്‌ വച്ചത് എൻറെ തെറ്റ്.

അന്ന് കൂട എടുക്കാൻ വരാതിരുന്ന ആ മനുഷ്യൻ ആണ് എൻറെ ജീവിതത്തെ ഈ പരുവത്തിൽ ആക്കിയത്!

പക്ഷെ അപ്പോൾ ഒന്നുണ്ട്. അന്ന് ഞാൻ ഓഫീസിൽ നിന്നും വരുന്നതിനു മുൻപ് അയാൾ വേസ്റ്റ് എടുത്തു കൊണ്ട് പോയിരുന്നെങ്കിൽ, ഇന്നെൻറെ മകൾ ഉണ്ടാകുമായിരുന്നോ?

അപ്പോൾ ആ കൂടക്കാരൻ അല്ലെ എൻറെ മകളുടെ അച്ഛൻ?

പക്ഷെ വേണ്ട കേട്ടോ, ഇനിയും അവകാശികൾ വരാനുള്ളതിനാൽ തിരക്ക് കൂട്ടരുത്.

(തുടരും)





    

3 comments:

  1. അങ്ങനെ നോക്കിയാൽ ഈ പ്രപഞ്ചം മൊത്തം താങ്കളുടെ മകളടെ പിതൃത്വം ഏറ്റെട്ക്കും

    ReplyDelete
    Replies
    1. എന്ത് അർത്ഥത്തിലാണ് താങ്കൾ അത് പറഞ്ഞെതെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ അതിൽ ഞാൻ പറഞ്ഞു വരാൻ ഉദ്ദേശിക്കുന്ന വലിയൊരു സത്യം ഉണ്ട്!!

      Delete