Saturday 31 May 2014

ദോശയുടെ രുചി, പിന്നെ ഒരമളിയും!

ഇത് 35 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. ഇത് സംഭവമാണോ അതോ അമളിയാണോ, അത് വായനക്കാർക്ക് തീരുമാനിക്കാം.

അന്നുകളിൽ ഞങ്ങളുടെ ചുറ്റുവട്ടത്ത് ഞങ്ങളുടെ വീട്ടിൽ മാത്രമേ ആട്ടുകല്ല് ഉണ്ടായിരുന്നുള്ളൂ. അരി അരയ്ക്കാൻ ചുറ്റുവട്ടത്തുള്ളവർ വീട്ടിൽ ആയിരുന്നു വന്നിരുന്നത്.

അതിനാൽ ഏതൊക്കെ വീടുകളിൽ എന്നൊക്കെ ദോശചുടുന്നുണ്ട് എന്നതിൻറെ ഏകദേശ കണക്ക് എനിക്കുണ്ടായിരുന്നു.

ഇത് വായിക്കുമ്പോൾ ഇതിനെ നിസ്സാരമായി കാണരുത് കേട്ടോ. കാരണം അന്നൊക്കെ വർഷത്തിൽ മൂന്നോ നാലോ ദിവസങ്ങളിൽ മാത്രമാണ് ദോശചുട്ടിരുന്നത്. ആ ദിവസങ്ങൾക്ക് തൃശ്ശൂർ പൂരത്തേക്കാൾ വർണ്ണവും, തിളക്കവും ഉണ്ടായിരുന്നു,  അരി അരച്ചു കഴിഞ്ഞാൽ, അന്നത്തെ രാത്രിയിൽ ഉറക്കം വരാൻ വിഷമം ആയിരുന്നു. ചൂട് ദോശച്ചട്ടിയിലേയ്ക്ക് അരിമാവ്  കോരി ഒഴിക്കുമ്പോൾ ഉള്ള ശൂ എന്ന ഒച്ചയും, അപ്പോൾ മൂക്കിലേയ്ക്ക് അടിച്ചു കയറുന്ന കൊതിയൂറുന്ന ദോശയുടെ മണവും എല്ലാം ഭാവനയിൽ കണ്ട്, ഉറക്കമില്ലാതെ കിടക്കുമ്പോൾ ഒരു രാത്രിക്ക് ഒരു വർഷത്തിൻറെ ദൈർഘ്യം ഉള്ളതുപോലെ തോന്നിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും അതൊക്കെ മായാതെ ഓർമയിൽ നിൽക്കുന്നത്.

ഇനി നേരം വെളുത്താലോ, ദോശ മുഴുവൻ ചുട്ടു തീർന്നു, അവസാനം പാത്രത്തിൻറെ വക്കിൽ ഉള്ളതെല്ലാം, അൽപം വെള്ളം ചേർത്ത് വടിച്ച് അവസാനത്തെ ചെറിയ ദോശ ചുട്ടു തീരുന്നതുവരെ ഞാൻ അടുക്കളയിൽ നിന്നും മാറാറില്ലായിരുന്നു. ആ അവസാനത്തെ ദോശക്ക് ഒരു പ്രത്യേക രുചി ഉണ്ടായിരുന്നു, മാത്രവുമല്ല, അത്‌ എൻറെ അവകാശവും ആയിരുന്നു

ബാക്കി ദിവസങ്ങളിൽ മുഴുവൻ വാട്ടുകപ്പ വേവിച്ചത് കാ‍ന്താരി മുളകും, ചെറിയുള്ളിയും അടച്ചേറ്റിയിൽ അരച്ച്, അതിൽ വെളിച്ചെണ്ണ ഒഴിച്ചതും ചേർത്ത് കഴിക്കുകയായിരുന്നു ഞങ്ങളുടെ വിധി. കാലം മാറി, ഇന്ന് ഈ പറഞ്ഞത് വിശിഷ്ട വിഭവം ആണ്, പുതുതലമുറയോട് വർഷത്തിൽ 365 ദിവസവും ഉണക്ക കപ്പ തിന്നാലുള്ള മടുപ്പ് പറഞ്ഞാൽ മനസ്സിലാകുമോ എന്തോ?

അങ്ങിനെ ഏതെങ്കിലും വീട്ടുകാർ അരി അരയ്ക്കാൻ വീട്ടിൽ വന്നാൽ എനിക്കവരോട് ദേഷ്യം ആയിരുന്നു. കാരണം വെറുതെ കൊതി പിടിക്കാം എന്നല്ലാതെ, ഒന്ന് രുചിക്കാൻ പോലും അതിൽനിന്നും കിട്ടില്ലായിരുന്നു. വെറുതെ ഉറക്കം കളയാനായിട്ട്! അതേസമയം, അങ്ങിനെ വരുന്നവരുടെയുള്ളിൽ അപ്പോൾ തൃശ്ശൂർ പൂരം നടക്കുകയായിരിക്കും. അങ്ങിനെ വന്നു അരി ആട്ടുന്നത്‌ തന്നെ അവർക്കൊരു ഉത്സവം ആയിരുന്നു!!

സോറി, ഞാൻ ഒരുപാട് കാട് കയറി. സംഭവത്തിലേയ്ക്ക് മടങ്ങാം.

അങ്ങിനെ ഒരിക്കൽ വീട്ടിൽ ദോശ ചുട്ടു. രാവിലെ കഴിച്ചു കഴിഞ്ഞു, ഞാൻ അമ്മയോട് പറഞ്ഞു. ഇന്ന് സ്കൂളിൽ എനിക്ക് ചോറ് വേണ്ട, ദോശ തന്നു വിട്ടാൽ മതി. സാധാരണ പത്തു അംഗങ്ങൾക്ക്  വിളമ്പി കഴിയുമ്പോൾ, പിന്നെ മിച്ചം ഉണ്ടാകാറില്ല. ഞാൻ വാശി പിടിച്ചു കൂടുതൽ വാങ്ങാറുള്ളതിനാൽ പലപ്പോഴും അമ്മക്ക് കഴിക്കാൻ ഉണ്ടാകാറില്ലായിരുന്നു എന്നതാണ് സത്യം (ഞാൻ അന്നും ഒരു മനുഷ്യപ്പറ്റ് ഇല്ലാത്തവനായിരുന്നു). സത്യം, എനിക്കിപ്പോൾ കുറ്റബോധം തോന്നുന്നുണ്ട്. അമ്മമാർ എന്നാൽ ക്ഷമ എന്നും, സഹനം എന്നും എല്ലാം കൂടി പര്യായങ്ങൾ ഉണ്ടോ?)

സോറി, വീണ്ടും ഞാൻ കാടു കയറുന്നു.

അന്ന് ദോശ മിച്ചം ഉണ്ടായിരുന്നു. അതിനാൽ ഞാൻ ആവശ്യപ്പെട്ടത് പോലെ, ഉച്ചക്കു ദോശയാണ് തന്നു വിട്ടത്. മനസ്സിൽ ഒരായിരം തൃശ്ശൂർ പൂരങ്ങൾ ഒന്നിച്ചു നടക്കുന്ന പ്രതീതി!

സ്കൂളിലേയ്ക്ക് മൂന്നു കിലോമീറ്ററിൽ അധികം നടക്കാൻ ഉണ്ട്. വഴിയിൽ മുഴുവൻ പാത്രത്തിൽ ഉള്ള ദോശയുടെ ഓർമ്മയിൽ ആയിരുന്നു ഞാൻ.

സാധാരണ എൻറെ ചോറ്റുപാത്രവും ചേച്ചിയുടെ ക്ലാസ്സിൽ ആണ് വയ്ക്കാറുള്ളത്. ഉച്ചയാകുമ്പോൾ അങ്ങോട്ട്‌ പോകും. അന്നും, സ്കൂളിൽ എത്തിയപ്പോൾ ചേച്ചി ചോറ്റു പാത്രവും ആയി ക്ലാസ്സിലേയ്ക്ക്‌ പോയി, ഞാൻ എൻറെ ക്ലാസ്സിലേയ്ക്കും.

ക്ലാസ്സിൽ ഇരുന്നിട്ട് എനിക്ക് സമാധാനം ഇല്ല. സമയം ഒട്ടു നീങ്ങുന്നും ഇല്ല. എൻറെ ശരീരം മാത്രമേ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ! മനസ്സ് ഒരു കഴുകനെപ്പോലെ ദോശയുള്ള എൻറെ ചോറ്റുപാത്രത്തിന് ചുറ്റും വട്ടമിട്ടു പറക്കുകയായിരുന്നു!!  സാധാരണ കാടുകയറാറുള്ള എൻറെ മനസ്സ് അന്ന് ഒന്നിൽ മാത്രം കേന്ദ്രീകരിച്ചിരുന്നു. ദോശ, അതു മാത്രമാണ് എൻറെ മുൻപിൽ.

അവസാനം, ഞാൻ ആഗ്രഹിച്ചതു സംഭവിച്ചു. ഉച്ചക്കുള്ള ബല്ലടിച്ചു. ആദ്യബല്ലടി കേട്ടതും ഞാൻ ഇറങ്ങി ഓടി. ശ്വാസം വിടാതെ ചേച്ചിയുടെ ക്ലാസ്സിലേയ്ക്ക്‌ ഓടുമ്പോഴും ഞാൻ അതിശയത്തോടെ സ്വയം ചോദിച്ചു, "ശ്ശെടാ, ഇന്ന് ഉച്ചക്കു കൂട്ടമണി അടിക്കുന്നതിനു പകരം രണ്ടു മണിയെ അടിച്ചുള്ളല്ലോ?" പിന്നെ സ്വയം സമാധാനിച്ചു, "ചിലപ്പോൾ പ്യൂണിന് തെറ്റിയതായിരിക്കും, മണ്ടൻ!"

ഒറ്റ ശ്വാസത്തിൽ ഞാൻ ചേച്ചിയുടെ ക്ലാസ്സിൽ എത്തി. പക്ഷെ സാധാരണ ചെല്ലുമ്പോൾ കാണാറുള്ള തിരക്കൊന്നും ഞാൻ അവിടെ കണ്ടില്ല. എൻറെ പാത്രവുമായി നില്ക്കുന്ന ചേച്ചിയെയും അന്ന് കണ്ടില്ല. എനിക്കൊന്നും മനസ്സിലായില്ല.

ഓടിയണച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോൾ കൂട്ടുകാരിയോടുള്ള സൊറ പറച്ചിലും നിർത്തി, ചേച്ചി എൻറെ അടുത്ത് വന്നു കാര്യം തിരക്കി, "എന്തു  പറ്റിയെടാ, എന്തിനാ ഈ സമയത്ത് ഓടിക്കിതച്ചു വന്നത്?"

എനിക്ക് കാര്യം മനസ്സിലാകാൻ വീണ്ടും അൽപം സമയം എടുത്തു. പ്യൂണിനല്ല, എനിക്കാണ് തെറ്റിയത്.ദോശയുടെ ഓർമയിൽ ആയിരുന്ന ഞാൻ ആദ്യത്തെ ഇൻറർവൽ സമയത്താണ് ഉച്ച ആയെന്നു കരുതി ഓടിയത്.

അതു ബോദ്ധ്യമായതും, ചേച്ചിക്ക് മറുപടി കൊടുക്കാൻ നിൽക്കാതെ ഞാൻ തിരിഞ്ഞോടി.

നിങ്ങളെ സംബന്ധിച്ചു നോക്കുമ്പോൾ ഇതെനിക്ക് പറ്റിയ ഒരമളി ആയിരിക്കും, പക്ഷെ എനിക്ക് ഇതൊരു വലിയ സംഭവം ആണ്!!

പിന്നെ ഞാൻ ഉച്ചക്കു ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴും, സ്കൂൾ വിട്ടു തിരിച്ചു വീട്ടിലേയ്ക്ക് വരുമ്പോഴും, ഞാൻ ഓടിക്കിതച്ചു ചെന്നത് എന്തിനാണെന്ന് ചേച്ചി ചോദിച്ചപ്പോഴൊക്കെ വെറുതെ എന്ന് പറഞ്ഞ്‌ ഞാൻ ഒഴിഞ്ഞു മാറി. ഇതെഴുതുന്നതുവരെ, ഇതെൻറെ ഓർമ്മകളിൽ മാത്രമാണ് ഉണ്ടായിരുന്നത്.

സാധാരണ ഞാൻ എഴുതുമ്പോൾ, അതു വായിക്കുന്നവർ അതിനെ എങ്ങിനെയും വ്യാഖ്യാനിക്കട്ടെ എന്നാണു ഞാൻ വിചാരിക്കുന്നത്. പക്ഷെ ഇത്തവണ പുതുതലമുറയോട് ഒരപേക്ഷയോടെ നിർത്താൻ ആഗ്രഹിക്കുന്നു, "എൻറെ പ്രിയപ്പെട്ട മക്കളെ, ഇത് വായിച്ചു തള്ളാനുള്ള വെറും ഒരു അനുഭവമോ, അമളിയോ അല്ല. അതിനുമപ്പുറം, നിങ്ങൾക്ക് തൊട്ടുമുൻപുള്ള തലമുറയിൽ ഉള്ളവർവരെ എങ്ങിനെ ജീവിച്ചു എന്നതിൻറെ ഒരു നേർക്കാഴ്ച ആണീ സംഭവം അഥവാ അമളി.  ഭക്ഷണത്തിൻറെ വില എത്രമാത്രം എന്ന് ഇത് വെളിപ്പെടുത്തുന്നു. നിങ്ങളുടെ  തലമുറയിലും ഒരുപാട് പേർ ഇങ്ങനെ ഉറങ്ങാതെ രാത്രി തള്ളി നീക്കാറുണ്ട്,  അതിനാൽ ഭക്ഷണം വെറുതെ പാഴാക്കരുതേ.  അത്‌ ജന്മദിനത്തിൽ മുഖത്തു വാരി തേച്ചുകളയാനും, പാതി തിന്നിട്ട് ബാക്കി വലിച്ചെറിഞ്ഞു കളയാനും ഉള്ളതല്ല. , വിശപ്പടക്കാൻ ഉള്ളതാണ്." 

No comments:

Post a Comment