Saturday 12 July 2014

ഒരു തുടർക്കഥ: വിശുദ്ധ കുർബ്ബാന

അദ്ധ്യായം ഒന്ന്: അരങ്ങ്


"അച്ചോ, എൻറെ പറമ്പിൽ നിന്നും എൻറെ അനുവാദം ഇല്ലാതെ വെട്ടിക്കൊണ്ടു പോയ പ്ലാവ്, ഞാൻ അടുത്ത തവണ വരുമ്പോൾ, അവിടെ കാണണം" അതുവരെ സൗമ്യമായി സംസാരിച്ചു കൊണ്ടിരുന്ന എൻറെ സ്വരം മെല്ലെമെല്ലെ കനത്തു തുടങ്ങി.

എൻറെ ശബ്ദമാറ്റം മനസ്സിലാക്കി ആവണം മറുതലക്കൽ നിന്നും അൽപ നേരത്തേയ്ക്ക് പ്രതികരണം ഉണ്ടായില്ല. ഒരു പക്ഷെ കൊന്തയുരുട്ടി അങ്ങ് ആകാശങ്ങളിൽ ഇരിക്കുന്നവൻറെ അഭിപ്രായം ആരായുകയായിരുന്നിരിക്കണം.

പിന്നെ ന്യായീകരിക്കാൻ ഉള്ള ഒരു ശ്രമം ആണ് നടന്നത്, "അതെങ്ങനെയാ സിബീ, മരം മുറിച്ചു പോയില്ലേ, ഇനി അതെങ്ങിനെയാ അവിടെ കൊണ്ട് നടാൻ പറ്റുന്നത്? മാത്രവുമല്ല, തോമസ്സുചേട്ടൻ സമ്മതിച്ചിരുന്നു. ഏതായാലും അതൊരു പള്ളി പണിയാൻ അല്ലേ?"

'ഈശോമിശിഹായ്ക്ക്‌ സ്തുതി ആയിരിക്കട്ടെ' എന്ന് അച്ചന്മാരെ കാണുമ്പോൾ കൈകൂപ്പി നിന്നു പറയുന്ന നാട്ടുമ്പുറത്തുകാരിൽപെട്ട എൻറെ അപ്പൻറെ മേൽ ഇതാ അച്ചൻ പഴി ചാരുന്നു. വിശ്വാസികളുടെ ഈ ബലഹീനതയിലും അന്ധതയിലും ആണല്ലോ ഈ പള്ളിയും സഭയും ഒക്കെ നിലനിൽക്കുന്നത്.

എൻറെ എല്ലാ നിയന്ത്രണവും വിട്ട് ഞാൻ പൊട്ടിത്തെറിച്ചു.

"കഴുവേറീടെ മോനെ, ളോഹയും ഇട്ടോണ്ട് നടന്ന്, പെണ്ണുങ്ങൾ കുമ്പസാരത്തിൽ പറഞ്ഞ തെറ്റിനെ മുതലെടുത്ത്‌ അവരെ കളിച്ചും, കുട്ടികളെ പീഡിപ്പിച്ചും, പണ്ടെങ്ങാണ്ട് ഏതോ ഒരുത്തി ഏതോ ഒരുത്തൻറെ കീഴിൽ കിടന്ന് ഉണ്ടാക്കിയവൻറെ ശരീരം ആണെന്ന് പറഞ്ഞു ഗോതമ്പപ്പം പൊക്കിപ്പിടിച്ച് കോപ്രായം കാണിച്ചും, ഇല്ലാത്ത ഒരു ദൈവം ഉണ്ടെന്നു വിശ്വസിച്ചും, വിശ്വസിപ്പിച്ചും, പണിയെടുക്കാതെ മറ്റുള്ളവരെ പിഴിഞ്ഞും ജീവിക്കുന്ന നിനക്കൊക്കെ, നിരന്തരം കഷ്ടപ്പെട്ട് ജീവിക്കാൻ തത്രപ്പെടുന്നവരുടെ അമർഷം കാണുമ്പോൾ പുച്ഛം ആണെന്ന് എനിക്കറിയാം. എടാ പന്നാ, നീ കോമാളി വേഷം അഭിനയിക്കുകയാണോ അതോ ദൈവം ഉണ്ടെന്നൊക്കെ ശരിക്കും വിശ്വസിക്കുന്നുണ്ടോ? എന്ത് തന്നെയാവട്ടെ, കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ, മലയെ നീക്കാൻ കഴിയുമെന്നു ഒരുത്തൻ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് ഞാൻ വരുമ്പോൾ പ്ലാവ് അവിടെ കാണണം. എനിക്കും എൻറെ കുടുംബത്തിനുമായി ഒരു ഭവനം പണിയാൻ ആണ് അതവിടെ നിർത്തിയിരുന്നത്. അല്ലാതെ, രണ്ടായിരം വർഷം  മുൻപ് കഴുവേറ്റി എന്ന് പറയുന്ന ഒരുത്തനു പള്ളി പണിയാനും, പണിയെടുക്കാതെ മിനുങ്ങി നടക്കുന്ന നിനക്കൊക്കെ രാജകീയമായി കിടന്നുറങ്ങാൻ പള്ളിമുറി പണിയാനും അല്ല അത്‌. മാത്രവുമല്ല, ഞാൻ അദ്ധ്വാനിക്കുന്നത് എൻറെ കുടുംബത്തിനു വേണ്ടിയാണ്. എനിക്ക് വേവലാതിപ്പെടാൻ എൻറെ കുടുംബം ഉണ്ട്. നിനക്ക് വേണമെങ്കിൽ നീയും പോയി ഒരു കുടുംബം ഉണ്ടാക്കി ജീവിക്ക്. അപ്പോൾ അധ്വാനിക്കേണ്ടതിൻറെ ആവശ്യകത നിനക്ക് ബോദ്ധ്യമാകും.അത്‌ ബോധ്യപ്പെടുത്താൻ എനിക്കിപ്പോൾ താല്പര്യം ഇല്ല. പക്ഷെ എനിക്ക് ആ പ്ലാവോ, അതിനുള്ള നഷ്ടപരിഹാരമോ കിട്ടണം, അതു കഴിഞ്ഞുള്ള ദൈവാനുഗ്രഹം മതി."

ഇടക്ക് അല്പം പോലും നിർത്തില്ലാതെയാണ് ഞാൻ ഇത്രയും പറഞ്ഞവസാനിപ്പിച്ചത്.

അച്ചന് ഇതാദ്യത്തെ അനുഭവം ആയിരുന്നിരിരിക്കണം. അതുകൊണ്ട് തന്നെ ഇതിനുള്ള മറുപടി വരാൻ അൽപസമയം എടുക്കുമെന്നതിനാൽ, ഞാൻ ക്ഷമയോടെ കാത്തു നിന്നു.

എന്തായാലും, എൻറെ വികാരവിക്ഷോഭം മനസ്സിലാക്കിയിട്ടോ, അതോ ഇതിൽ നിന്നും ഒന്നൂരാൻ വേണ്ടിയിട്ടോ എന്തോ, അച്ചൻ എൻറെ വാദത്തെ അംഗീകരിക്കുകയാണ് ചെയ്തത്.

"ഏതായാലും, പ്ലാവ് തിരിച്ചു അവിടെ കൊണ്ട് നിർത്താൻ ഇനി പറ്റില്ല. പക്ഷെ അതിനുള്ള തുക തരാൻ പറ്റുമോ എന്ന് ഇടവക കമ്മിറ്റിയിൽ ഒന്നു ചോദിച്ചു നോക്കട്ടെ" വളരെ ശാന്തനായാണ് അച്ചൻ അതു പറഞ്ഞത്.

"ചോദിച്ചു നോക്കിയാൽ പോരാ, എനിക്കതു കിട്ടണം", ഇത്രയും പറഞ്ഞിട്ട് ഞാൻ ഫോണ്‍ കട്ട് ചെയ്തു.

ഈ ഫോണ്‍ വിളി കഴിഞ്ഞിട്ട് ഇപ്പോൾ പത്തു വർഷത്തോളം ആയി. അന്ന് കമ്മിറ്റിയിൽ ചോദിക്കാം എന്ന് പറഞ്ഞ അച്ചൻ, ഞാൻ അടുത്ത തവണ നാട്ടിൽ പോകുന്നതിനു മുൻപ് തന്നെ ഇടവക മാറി മുങ്ങി.

എൻറെ വീട് ഇന്നും പണിതീരാത്ത വീടായി അവശേഷിക്കുന്നു. ജീവിച്ചിരിക്കുന്ന ദൈവമായ എൻറെ അപ്പൻ ഇന്നും ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന ഒരു വീട്ടിൽ മരണവും കാത്തു കഴിയുന്നു. എൻറെ ഭാര്യക്ക് പോലും വേണ്ടാതെ. അവൾക്കും അച്ചനെ ആണിഷ്ടം.അവളെ പറഞ്ഞിട്ട് കാര്യമുണ്ടോ, കാരണം മഴയത്തും വെയിലത്തും ജീവിതം മുഴുവൻ അധ്വാനിച്ചു തൊലിയുടെ നിറം മങ്ങി ചുക്കിച്ചുളിഞ്ഞ്‌, എല്ലും തോലുമായി ഇരിക്കുന്ന എൻറെ അപ്പനെവിടെ, പണിയെടുക്കാതെ മിനുത്തുതുടുത്തിരിക്കുന്ന അച്ചനെവിടെ? മറ്റെല്ലാവരെയും പോലെ അവളും തുടിപ്പും മിനുപ്പും ഇഷ്ടപ്പെട്ടാൽ അവളെ കുറ്റം പറയാനാകുമോ? അല്ലാ, നിങ്ങളും അതു തന്നെയല്ലേ ചെയ്തിട്ടുള്ളതും, ചെയ്യുന്നതും?

എന്തായാലും പള്ളിയെന്ന അരങ്ങിനുള്ള തടി ലഭിച്ചിരിക്കുന്നു. ദൈവപുത്രന് തലചായ്ക്കാൻ ഒരിടം ഉണ്ടാക്കുമ്പോൾ, കുറെ തോമസ്സുചേട്ടന്മാർ ഗതികിട്ടാതെ എവിടെയെങ്കിലും കിടന്ന് മരിച്ചാലും എന്താ കുഴപ്പം?

പക്ഷെ ഇതിലൊക്കെ കുഴപ്പം മാത്രമേ കാണാൻ എനിക്ക് പറ്റുന്നുള്ളൂ. അതെൻറെ കുഴപ്പമാണോ? എനിക്ക് എന്തോ കുഴപ്പം ഉള്ളത് കൊണ്ടാണോ എനിക്ക് മാത്രം ഇങ്ങനെയൊക്കെ തോന്നുന്നതും, 'ഇവൻറെയൊക്കെ അമ്മേടങ്ങത്തെ ദൈവവിശ്വാസം' എന്നൊക്കെ പറയിക്കുന്നതും?

എന്തുതന്നെയായാലും നാടകം എങ്ങിനെയും നടത്തണം. നാടകവും കഥാപാത്രങ്ങളും എല്ലാം എപ്പൊഴേ തയ്യാറാണ്! അരങ്ങിൻറെ പണി നടക്കട്ടെ.
--------------------------------------------

'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലിൽ നിന്നും രക്ഷപ്പെടാനായി, ഡൽഹിയിൽ വന്നു ജോലി തെണ്ടി നടക്കുന്ന കാലം.

മൂന്നു പതിറ്റാണ്ടോളം ദിവസവും തിന്നുകയും കുടിക്കുകയും പിന്നെ തൂറുകയും ചെയ്തെന്നല്ലാതെ  ഒന്നും ചെയ്യാൻ സാധിച്ചില്ല, എങ്ങും എത്തിയുമില്ല.

ഇനി വീണ്ടും ഒന്നു മുതൽ തുടങ്ങണം.

എന്തിനും ഒരു തുടക്കം കിട്ടുക എന്നതാണ് ഏറ്റവും പ്രധാനവും, കഠിനവും. ഞാൻ അങ്ങിനെ ഒരു തുടക്കം കിട്ടാനുള്ള തത്രപ്പാടിൽ ആയിരുന്നു.

എന്തെങ്കിലും ചെയ്തേ തീരൂ. കാരണം വീതം കിട്ടിയ രണ്ടേക്കർ ഭൂമിയിൽ ഒന്നുമില്ല. ഒന്നുമില്ലെന്ന് പറയാൻ ആവില്ല. ഒരു വലിയ പ്ലാവ് ഉണ്ട്. ചെറുപ്പം മുതൽ അതേ വലുപ്പത്തിൽ അതവിടെ ഉണ്ട്. ആ പ്രദേശത്ത് അത്രയും വലിയ ഒരു പ്ലാവ് ഉണ്ടാവില്ല.

അതിൻറെ ഉയരവും വലിപ്പവും കൊണ്ടാവാം അതിൽ ചുരുങ്ങിയത് ഒരു തേനീച്ചക്കൂട് എങ്കിലും എപ്പോഴും കാണും.

മലയുടെ ചെരുവിൽ അത് തലയെടുപ്പോടെ നിന്നു. മാത്രവുമല്ല, ആ രണ്ടേക്കറിൽ പുതുതായി വച്ച റബ്ബർ തൈകൾ അല്ലാതെ ഉയരമുള്ള മറ്റൊന്നും ഇല്ലാത്തതിനാൽ, അതിന് ഒരു പ്രത്യേക തലയെടുപ്പ് ഉണ്ടായിരുന്നു.

അപ്പോൾ, അതാണ്‌ എൻറെ ആകെയുള്ള സമ്പാദ്യം.

അതുകൊണ്ട് ചക്ക വേവിച്ചതും, ചക്കപ്പഴവും തിന്നാമെങ്കിലും, അത് മാത്രമായി ജീവിച്ചാൽ കഞ്ഞികുടി മുട്ടും.

മാത്രവുമോ, പെങ്ങൾമാർക്ക് വിവാഹ സമയത്ത് കൊടുക്കാമെന്ന് ഏറ്റിരുന്ന ബാധ്യതകൾ തീർക്കണം. ഒരു വീട് പണിയണം, പിന്നെ കുറച്ചു മേശകളും കസേരകളും പണിയിക്കണം. അതിൽ ഒന്നു നീണ്ടു നിവർന്ന് ഇരുന്നു വേണം അനുഭവങ്ങളും പാളിച്ചകളും എഴുതുവാൻ. അത് കൂടാതെ, ഡൽഹിയിൽ വരാനും, ജോലി കിട്ടുന്നത് വരെ അവിടെ തുടരാനുള്ള ചെലവിനുമായി കൂട്ടുകാരൻ നൽകിയ പണം തിരികെ നൽകുകയും വേണം.

ഇതിനെല്ലാമുപരി, ഒരു ചാരുകസേര പണിയിച്ച് അപ്പൻ ചാകുന്നതിനു മുൻപ് അതിൽ ചാരി കിടന്നു മുറുക്കുന്നതും, ഞാൻ പുറത്തു പോയി വരുമ്പോൾ, എന്നെ നോക്കി, 'ഉത്തരവാദിത്തം ഉള്ളവൻ' എന്ന ഭാവത്തിൽ എന്നെ നോക്കി ചിരിക്കുന്നതും എനിക്ക് കാണണം.

അത്രയെങ്കിലും ഒരു മകൻ അപ്പന് വേണ്ടി ചെയ്യേണ്ടേ? ചെയ്യണം. അത് പുണ്യം കിട്ടാൻ ഒന്നുമല്ല. മനുഷ്യൻ മനുഷ്യൻ എന്ന് വിളിക്കപ്പെടാൻ യോഗ്യൻ ആകുവാൻ വേണ്ടിയും, അതിൽ ഒരൽപം അഹങ്കരിക്കാനും, അത്രതന്നെ.

അപ്പോഴാണ്‌ പ്ലാവിൻറെ ഒരു ഗുണം കൂടി ഓർത്തത്. വീട് പണിയുമ്പോൾ, തടി അന്വേഷിച്ച് നടക്കേണ്ട. രണ്ടു വീട് പണിയാനുള്ള ഉരുപ്പടികൾ അതിൽ നിന്നും കിട്ടും.

അപ്പോൾ പറഞ്ഞു വന്നത്, എനിക്ക് ഒരു തുടക്കം കിട്ടണം.

പല ജോലിക്കായി അപേക്ഷിച്ചു, വിജയം കണ്ടില്ല. പക്ഷെ ശ്രമം നിർത്തിയില്ല. സുഹൃത്തിൻറെ കമ്പ്യൂട്ടറിൽ പരിശീലനം തുടർന്നു. എൻറെ ഗുരുവായിരുന്നു ആ കമ്പ്യൂട്ടർ.

അവസാനം ഒരു ജോലി കിട്ടി. രണ്ടായിരം രൂപ ശമ്പളം.

ഇവിടെ എൻറെ ഒരനുഭവം എടുത്തു പറയേണ്ടതുണ്ട്. ഞാൻ എന്നൊക്കെ ഒരു ലക്ഷ്യം മുന്നിൽ കണ്ടു അതിനായി ശ്രമിച്ചിട്ടുണ്ടോ, ആ ലക്ഷ്യത്തിൽ ഞാൻ എത്തിയിട്ടുണ്ട്. അൽപ്പം താമസിച്ചായാൽ പോലും.

ഞാനതിനായി നിരന്തരം ശ്രമിച്ചു എന്ന് പറഞ്ഞാൽ ഞാൻ കള്ളം പറയുകയായിരിക്കും. മോശമല്ലാത്ത രീതിയിൽ ശ്രമിച്ചു എന്നുറപ്പിച്ചു പറയാൻ എനിക്ക് സാധിക്കും.

തുടക്കത്തിൽ, കമ്പ്യൂട്ടർ ഫീൽഡിൽ ഒരു ജോലിയും, അതിൻറെ ബലത്തിൽ യുഎസ്സിൽ കാലുകുത്തുക എന്നതും ആയിരുന്നു എൻറെ ലക്ഷ്യം. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ അതു നേടിയെന്നു മാത്രമല്ല, യുഎസ്സും കടന്നു ഇപ്പോൾ ആറാമത്തെ രാജ്യത്ത് ഞാൻ ജോലി ചെയ്യുന്നു.

'ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്നവൻ' എന്ന ലേബലിൽ പരിഹാസിതനായി നടന്നിരുന്ന ഒരാളെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടം തന്നെയാണ്.

എൻറെ വിട്ടുവീഴ്ചകൾക്ക് തയ്യാറാവാത്ത രീതി ഒന്നു മാറ്റിയിരുന്നെങ്കിൽ ഇതിലും മുന്നോട്ടു പോകാമായിരുന്നു. പക്ഷെ അതിൻറെ ആവശ്യം ഇല്ല, കാരണം, അങ്ങിനെ ചെയ്തിരുന്നെങ്കിൽ, ഇങ്ങിനെ തലയുയർത്തി ഇരുന്നു എഴുതാൻ സാധിക്കില്ലായിരുന്നു. മനുഷ്യൻ കുറച്ചൊക്കെ മനുഷ്യനായി തന്നെ ജീവിക്കേണ്ടേ?

അങ്ങിനെയിരിക്കെ ഒരിക്കൽ ഞാൻ പത്തു ദിവസത്തെ ലീവിന് നാട്ടിൽ വന്നു.

വീട്ടിൽ എപ്പോഴും പരിദേവനങ്ങൾ മാത്രം. സാമ്പത്തിക അടിത്തറ ഇല്ലായ്മയുള്ള വീടുകളിൽ ഇതൊക്കെ സാധാരണം.

ഡൽഹിയിലേയ്ക്കു മടങ്ങേണ്ടതിൻറെ തലേന്ന്, ഞാൻ എനിക്ക് വീതമായി കിട്ടിയ രണ്ടേക്കർ ഒന്നു ചുറ്റിനടന്നു കാണുവാൻ തീരുമാനിച്ചു. ഒരു മലഞ്ചെരുവിൽ ആണീ സ്ഥലം.

മലകയറുമ്പോൾ തന്നെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. ആ പറമ്പിൽ നിന്നിരുന്ന പ്ലാവ് കാണുന്നില്ല. പിന്നെ ഒരു ഓട്ടം ആയിരുന്നു. ആ പ്ലാവ് നിന്നിരുന്ന സ്ഥലമെത്തും വരെ ഞാൻ ഓടി. കിതപ്പിനിടയിലൂടെ ശ്വാസം എടുക്കാൻ ഞാൻ പണിപ്പെട്ടു.

അതിശയം, അവിടെ ഒരു പ്ലാവ് നിന്നതിൻറെ ലക്ഷണം പോലുമില്ല.

മനസ്സ് പെട്ടെന്ന് അസ്വസ്ഥമായി. അതെവിടെ പോയി? അതു വിറ്റതായോ, മുറിച്ചുകൊണ്ടു പോയതായോ ആരും ഇതുവരെ പറഞ്ഞു കേട്ടില്ല. മാത്രവുമല്ല അതു വീടിൻറെ പണിക്കായി നിർത്തിയിരുന്ന മരമായിരുന്നല്ലോ.

ഞാൻ പെട്ടെന്നു തന്നെ വീട്ടിലേയ്ക്ക് മടങ്ങി.

"അച്ചായാ, മുകളിൽ നിന്നിരുന്ന പ്ലാവെവിടെ?" എൻറെ അസ്വസ്ഥത മൂലമുള്ള അമർഷം എൻറെ ശബ്ദത്തിൽ ഉണ്ടായിരുന്നു.

ഏത് പ്ലാവ് എന്ന ഭാവത്തിൽ അപ്പൻ എന്നെയൊന്നു നോക്കി, പിന്നെ മനസ്സിലായതുപോലെ പറഞ്ഞു. "അതോ, അതു പുതിയ പള്ളിയുടെ പണിക്കായി കഴിഞ്ഞ വർഷം മുറിച്ചുകൊണ്ടു പോയി"

അപ്പോൾ അതാണ്‌ കാര്യം. വീട്ടിലുള്ളവർ ഗതി കിട്ടാതെ കിടന്നു നരകിച്ചാലും പള്ളി ഗംഭീരം ആയിരിക്കണം. അച്ചനും പട്ടക്കാരുമൊക്കെ
അടിച്ചുപൊളിച്ചു ജീവിക്കണം.

അപ്പനോടെനിക്ക് വെറുപ്പ്‌ തോന്നി.

"ഇവിടെ ഒരു വീട് പണിയാനോ, ഒന്നിരുന്നു എഴുതാനും വായിക്കാനും ഒരു മേശയും, കസേരയും പണിയാനോ ഒന്നും താൽപര്യം ഇല്ല. മക്കളെ ഉണ്ടാക്കി ഇട്ടിട്ട് അവരെല്ലാം ഗതികിട്ടാതെ ജീവിച്ചാലും പള്ളിക്കും കണ്ടവനും കൊടുക്കുന്നത് കുറയ്ക്കരുത്", എൻറെ ദേഷ്യം മുഴുവൻ എൻറെ വാക്കുകളിൽ അടങ്ങിയിരുന്നു.

അതു മനസ്സിലാക്കിയിട്ടെന്നോണം ആണ് അപ്പൻ മറുപടി പറഞ്ഞത്.

"എടാ, അച്ചൻ വന്നു ആ പ്ലാവ് ചോദിച്ചപ്പോൾ, 'അതു മകൻറെ വീതത്തിൽ ആണ്, അതുകൊണ്ട് അവനോടു ചോദിക്കണം' എന്നാണു ഞാൻ പറഞ്ഞത്. അപ്പോൾ, 'സിബിയോടു ഞാൻ ചോദിച്ച് സമ്മതം മേടിച്ചോളാം' എന്ന് അച്ചൻ പറഞ്ഞു. നിന്നോട് ചോദിച്ചില്ലാരുന്നോ?"

"എന്നോടാരും ചോദിച്ചില്ല." എൻറെ ശബ്ദം മയപ്പെട്ടു എന്ന് മാത്രമല്ല, അപ്പനോട് ദേഷ്യപ്പെട്ടതിൽ എനിക്ക് വിഷമം തോന്നുകയും ചെയ്തു.

മാത്രവുമല്ല, 'എൻറെ അനുവാദം ചോദിക്കണം' എന്ന് അച്ചനോട് പറഞ്ഞതിലൂടെ മകനെന്ന നിലക്ക് എൻറെ അവകാശത്തെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ഇത്ര കഠിനമായി സംസാരിക്കേണ്ടിയിരുന്നില്ല. അല്ലെങ്കിലും എനിക്ക് എടുത്തുചാട്ടം ഇത്തിരി കൂടുതൽ ഉണ്ട്.

അപ്പോൾ, അച്ചനാണ് ഇതിൻറെ സൂത്രധാരൻ. അന്യൻറെ മുതൽ മാത്രം കണ്ടു നടക്കുന്ന ആരോ, ഈ പ്ലാവിനെക്കുറിച്ച് അച്ചനോട് പറഞ്ഞിരിക്കണം. ഞാൻ ഇവിടെ ഇല്ലാത്തതിനാൽ, തോമസ്സ്ചേട്ടനെ സോപ്പിട്ട് കാര്യം കാണാം എന്ന് അച്ചൻ കരുതിയിരിക്കണം.

പക്ഷെ ഈ വൃത്തികെട്ട ജന്മങ്ങൾ കാണേണ്ടിയിരുന്ന മറ്റു പല കാര്യങ്ങളും കണ്ടില്ല. അതായത്, ആ പറമ്പിൽ ആ പ്ലാവ് അല്ലാതെ മറ്റൊന്നും ഇല്ലെന്നും, വീട്ടിൽ വന്നപ്പോൾ ആ വീട് വീഴാറായതാണെന്നും, അവിടെ ഇരിക്കാൻ ഒരു കസേരയോ മേശയോ ഒന്നും ഇല്ലെന്നും അവരാരും കണ്ടില്ല. കണ്ടത് പ്ലാവ് മാത്രം.

അതങ്ങിനെ അനുവദിച്ചു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട്, പെട്ടെന്നു ഒരുടുപ്പ്‌ എടുത്തിട്ടു, ഞാൻ അച്ചനെ കാണാൻ പള്ളിയിലേയ്ക്ക് പോയി.

ഞാൻ അവിടെ ചെല്ലുമ്പോൾ, അച്ചൻ അവിടെ ഇല്ലായിരുന്നു.അടുത്ത ദിവസമേ വരൂ. എനിക്കാണെങ്കിൽ ഡൽഹിക്ക് മടങ്ങുകയും വേണം.

അങ്ങിനെ അസ്വസ്ഥമായ മനസ്സുമായി ഞാൻ ഡൽഹിക്ക് മടങ്ങി. പിന്നീട് ഡൽഹിയിൽ നിന്നും അച്ചനെ ഫോണിൽ വിളിച്ചു നടത്തിയ സംഭാഷണം ആണ് ആദ്യം എഴുതിയത്.

എന്തു തന്നെയാവട്ടെ, ഇപ്പോൾ അരങ്ങൊരുങ്ങി കഴിഞ്ഞു. എല്ലാവരുടെയും സ്രഷ്ടാവ് ആണെന്ന് പറഞ്ഞു അവിടെ ദൈവത്തെ പ്രതിഷ്ഠിച്ചു  കഴിഞ്ഞു. ക്രിസ്തു ഇപ്പോഴും കുരിശിൽ തന്നെ. ഡിസംബറിലെ തണുപ്പിൽ, അവൻ ജനിച്ചതാണെന്ന് പറഞ്ഞു ഒരു കയ്യിൽ മദ്യക്കുപ്പിയും, മറുകയ്യിൽ തലേന്നേ വച്ച പോത്തിറച്ചി വിളമ്പിയ പാത്രവും  ആയി അരങ്ങിൽ അവതരിപ്പിക്കാൻ പോകുന്ന നാടകത്തിലെ കഥാപാത്രങ്ങൾ ആടിത്തിമിർത്ത് ആഹ്ലാദിക്കും. ഇടയ്ക്കിടയ്ക്ക് ഓശാന, പെസഹാ, ദുഖവെള്ളി എന്നൊക്കെ പറഞ്ഞു, കുരിശിൽ നിന്നും താഴെ ഇറക്കി കുളിപ്പിച്ച്, പ്രദക്ഷിണം വെപ്പിച്ച്, വീണ്ടും കുരിശേൽ കേറ്റും. എന്തൊരു ഉത്സാഹം ആണിവർക്കൊക്കെ. ഈ നാടകം പൊടിപൊടിക്കും, തീർച്ച.

അപ്പോഴും ജീവിച്ചിരിക്കുന്ന ദൈവമായ എൻറെ അപ്പൻ ഇടിഞ്ഞു പൊളിയാറായ വീട്ടിൽ അനാഥപ്രേതം പോലെ കഴിയുന്നു. കാരണം എന്നോടൊപ്പം നിന്നു പ്രായമായ ആ മനുഷ്യനെ പരിപാലിക്കേണ്ട എൻറെ ഭാര്യക്കും, പ്ലാവ് മുറിച്ചു കൊണ്ടുപോയ അച്ചന്മാരെയും, അന്യൻറെ മുതൽ മാത്രം കാണുകയും, പണിയെടുക്കാതെ അന്യൻറെ മുതലിനെ കട്ട്, അതുകൊണ്ട് മേനി തുടുപ്പിച്ചു നടക്കുന്ന സുന്ദരന്മാരെയും ആണിഷ്ടം.

അങ്ങിനെ ജീവിക്കാൻ അറിയാത്ത എൻറെ അപ്പനും ഞാനും പുറത്ത്. എന്നാലും അരങ്ങ് ഒരുങ്ങിയല്ലോ, വലിയ മുഖവാരവും ഒക്കെയായി എത്രപേർക്ക് വേണമെങ്കിലും, എത്രതവണ വേണമെങ്കിലും ആടിത്തിമിർക്കാവുന്ന അരങ്ങ്. അങ്ങിനെ ഒരുഗ്രൻ അരങ്ങ് തയ്യാറായ നിലക്ക്, ഞാൻ എന്തിനാ ഈ അദ്ധ്യായം ഇങ്ങിനെ വലിച്ചു നീട്ടുന്നത്? നമുക്ക്, അടുത്ത അദ്ധ്യായത്തിലൂടെ ചുരുളഴിയുന്ന, തിരശീലക്കു പിന്നിൽ അവസാന ഒരുക്കങ്ങൾ മാത്രം ശേഷിക്കുന്ന, നാടകത്തിലെ നമ്മുടെ നായകനെ പരിചയപ്പെടാമെന്നേ! നാടകത്തെ മൊത്തത്തിൽ മുന്നോട്ടു നയിക്കുന്ന നായകൻ.

പക്ഷെ ഈ അദ്ധ്യായം നിർത്തുന്നതിനു മുൻപ് ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. എൻറെ പറമ്പിൽ നിന്നും കൊണ്ടുപോയ പ്ലാവ് മൊത്തം ആരും അടിച്ചു മാറ്റിയിട്ടില്ല. അതിൽ കുറച്ചെങ്കിലും പള്ളി പണിക്കു ഉപയോഗിച്ചിട്ടുണ്ട, തീർച്ച. കാരണം, എനിക്ക് ഏറ്റവും അടുത്തായി കിട്ടിയ വിവരം അനുസരിച്ച്, ആ പ്ലാവിൽ ഉണ്ടായിരുന്ന തേനീച്ചകൾ, ഇപ്പോൾ പള്ളിയുടെ മേൽക്കൂരയിൽ ചെക്കേറിയിട്ടുണ്ട്‌.

അവർക്കും ജീവിക്കേണ്ടേ?



അദ്ധ്യായം 2: വിലക്കപ്പെട്ട കനി




"മിശിഹായുടെ ശരീരവും രക്തവും നിത്യജീവൻ നല്കട്ടെ", സൂസിയുടെ നാക്കിലേയ്ക്ക്, മുന്തിരിച്ചാറിൽ നന്നായി മുക്കി ഓസ്തി വച്ചു കൊടുത്തപ്പോൾ അച്ചൻറെ വായിൽ നിന്നും എപ്പോഴത്തെയും പോലെ ഈ വചനം പുറത്തേയ്ക്കു വന്നു.

പക്ഷെ ഇത്തവണ ആ പറഞ്ഞതിൽ ഒരു വ്യത്യാസം ഉണ്ടായിരുന്നു. ഇത്തവണ അതു പറഞ്ഞത് തികച്ചും യാന്ത്രികമായിട്ടായിരുന്നു.

കാരണം മറ്റൊന്നുമല്ല, അങ്ങിനെ നാക്കിലേയ്ക്ക് വച്ചുകൊടുത്തപ്പോൾ അച്ചൻ ബോധപൂർവ്വം സൂസിയുടെ ചുവന്നു തുടുത്ത കീഴ്ച്ചുണ്ടിലും, അതുപോലെ ഓസ്തി നല്കിയ നാക്കിലും വിരലുകൾ അമർത്തിയിരുന്നു.

സൂസിയുടെ നാക്കിലെ നനുനനുപ്പ് അച്ചൻറെ വിരൽ തുമ്പുകളിലൂടെ അരിച്ചരിച്ച് ദേഹമാസകലം പടർന്നു കയറി. അതിൻറെ കുളിരിൽ അച്ചൻറെ ശരീരം പ്രകമ്പനം കൊണ്ടു.

സൂസിയിലേയ്ക്ക് പരിശുദ്ധാരൂപി ഒരു പേമാരി പോലെ പെയ്തിറങ്ങി. അതിൻറെ ആലസ്യലാസ്യ സമ്മിശ്രഭാവത്തോടെ അവൾ അച്ചനെ നോക്കി.

ചുണ്ടുകളിൽ വിരലമർത്തിയപ്പോൾ തന്നെ പാതിബോധം പോയി നില്ക്കുകയായിരുന്ന അച്ചൻറെ സർവ്വനിയന്ത്രണവും സൂസിയുടെ വികാര തരളിതമായ നോട്ടത്തോടെ വിട്ടു. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം ആയിരുന്നു.

അച്ചൻറെ അനുവാദം ഇല്ലാതെ തന്നെ,    ളോഹക്കടിയിൽ എവിടെയൊക്കെയോ എന്തൊക്കെയോ ഒരനക്കവും ഇളക്കവും.

പക്ഷെ അതു സാരമില്ല. കാരണം, അവിടെ എന്തു സംഭവിച്ചാലും, ളോഹയും, അതിനടിയിൽ ഉള്ള വസ്ത്രങ്ങളും എല്ലാം ഉള്ളതിനാൽ പുറം ലോകം ഒന്നും കാണുകയും, കേൾക്കുകയും ഇല്ല.

സത്യത്തിൽ നാമെല്ലാം അത്തരം ഓരോരോ മറക്കുള്ളിൽ അല്ലേ!

എന്തുതന്നെയാവട്ടെ, മുൻപിലിരിക്കുന്ന കുട്ടികൾക്ക് ഇപ്പോഴും അച്ചൻ ദൈവം തന്നെ.

പക്ഷെ, പിടിവിട്ട മനസ്സും, ചിന്തകളും അച്ചനെ കുമ്പസാരക്കൂട്ടിൽ വച്ചു സൂസി തന്നോട് കണ്ണുനീരോടെ ഏറ്റുപറഞ്ഞ വിലക്കപ്പെട്ട കനി ഭക്ഷിച്ച കഥയുടെ ലോകത്തേയ്ക്ക് കൊണ്ടുപോയി.

'യേശുവേ, പാപിയായ എന്നോട് ക്ഷമിക്കേണമേ' എന്ന് സൂസി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങിയപ്പോൾ, മറ്റേതൊരു പാപിയും പോലെ അയൽക്കാരനോട്‌ വഴക്കു കൂടിയെന്നോ, പരദൂഷണം പറഞ്ഞു എന്നൊക്കെയേ സൂസിക്കും പറയാൻ കാണുകയുള്ളു എന്നാണു കരുതിയത്‌. പക്ഷെ അങ്ങിനെ വിലകുറഞ്ഞ പാപങ്ങൾ ഒന്നും (എത്രയെന്നുവച്ചാ ഇതൊക്കെ കേട്ടു ക്ഷമിച്ചിരിക്കുന്നു എന്നു പറയേണ്ടത്?) സൂസിക്ക് പറയാൻ ഉണ്ടായിരുന്നില്ല.

അധികം വളച്ചുകെട്ടൊന്നും ഇല്ലാതെ, അടുത്തുള്ള ചെറുപ്പക്കാരൻറെ മോഹവലയത്തിൽപെട്ട് ഒരു ദുർബ്ബലനിമിഷത്തിൽ, ആ ബലിഷ്ടമായ നെഞ്ചിലേയ്ക്ക് ചാഞ്ഞതും, തൻറെ തുടകളും മുലകളും അദ്ദേഹത്തിൻറെ (എന്തൊരു ആദരവോടെയാണ്, 'അദ്ദേഹം' എന്നു സൂസി പറഞ്ഞത്!) തഴമ്പിച്ച കൈകളാൽ കശക്കപ്പെട്ടതും പിന്നെ താൻ പോലുമറിയാതെ, വിലക്കപ്പെട്ട കനി ഭക്ഷിച്ചതും (ഇതിലും കൂടുതൽ എഴുതാനോ? അതിനു ഞാൻ കമ്പിക്കഥ എഴുതുകയല്ല വായനക്കാരേ!) എല്ലാം എല്ലാം കുറ്റബോധത്തിൻറെ അഗ്നി ജ്വാലയിൽ വെന്തുരുകുന്ന ഒരു ഇയ്യാംപാറ്റയെ പോലെയാണ് സൂസി പറഞ്ഞു നിർത്തിയത്.

എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും, സൂസിയുടെ തുടുത്ത ചുണ്ടുകളിലെ വിറയൽ മാറിയില്ല. അവളുടെ ചൂഴ്ന്നിറങ്ങുന്ന കണ്ണുകൾ 'എൻറെ ഈ കൊടിയ പാപം ക്ഷമിക്കപ്പെടുമോ യേശുവേ' എന്നു കേണു ചോദിക്കുന്നത് പോലെ നോക്കിയ നിമിഷം, ഇതെങ്ങിനെയാണ്‌ ക്ഷമിക്കേണ്ടത്‌ എന്നറിയാതെ അച്ചൻ ഒന്ന് പതറിപ്പോയില്ലേ?

സൂസിയുടെ കണ്ണുനീർത്തുള്ളികൾ കുമ്പസാരക്കൂടിൻറെ പടിയിൽ വീണു ചിതറി. അങ്ങിനെ കണ്ണുനീർതുള്ളികൾ ഒലിച്ചിറങ്ങിയപ്പോൾ സൂസിയുടെ തുടുത്ത കവിളുകളിൽ പ്രകാശം പതിച്ച് ഏഴു വർണങ്ങൾ ആയി അച്ചൻറെ മുഖത്തേയ്ക്കും, മനസ്സിലേയ്ക്കും വ്യാപിച്ചു.

സൂസിയുടെ ഏറ്റുപറച്ചിലിൽ അച്ചൻറെ ഹൃദയം, കൈകളിൽ ആണികൾ അടിച്ചിറക്കിയപ്പോൾ യേശുവിനു അനുഭവപ്പെട്ടതുപോലെ, വേദനയാൽ വിങ്ങി.

പക്ഷെ മറ്റെന്തോ ഒന്ന്, ആ തീവ്രവേദനയെപ്പോലും  വിഴുങ്ങിക്കളഞ്ഞു.     .

'എൻറെ സൂസി. ഞാൻ ദൈവത്തിൻറെ പ്രതിപുരുഷൻ ആണെങ്കിലും, യുവത്വം മുറ്റി നിൽക്കുന്ന ആണൊരുത്തൻ അല്ലേ? എനിക്കും ഇല്ലേ മോഹങ്ങൾ എൻറെ പൊന്നേ? ഇങ്ങനെയൊക്കെയുള്ള പാപങ്ങൾ എൻറെ ചെവിയിലോട്ടു രഹസ്യമായി മന്ത്രിച്ചാൽ, ഞാൻ എങ്ങിനെ പിടിച്ചു നില്ക്കും? എൻറെ ളോഹ ഊരിച്ചേ അടങ്ങൂ എന്നോ മറ്റോ ഉണ്ടോ?' അച്ചൻ ആത്മഗതം ചെയ്തു.

എങ്കിലും, പെട്ടെന്നുണ്ടായ, ഷോക്കിൽ നിന്നും മോചിതനായപ്പോൾ, അച്ചൻ സൂസിയോടു പറഞ്ഞു, "മകളെ, അരുതാത്തത് ചെയ്തുവെങ്കിലും, കുറ്റബോധത്താൽ രക്തം കണ്ണുനീരായി വാർക്കുന്ന നിൻറെ വിഷമം മുകളിൽ ഇരിക്കുന്നവൻ കാണുന്നുണ്ട്. നിൻറെയീ നിലവിളി, കാരുണികനായ ദൈവം തമ്പുരാൻ കേൾക്കും. പാപിനിയായ സ്ത്രീയുടെ പാപങ്ങളെ ക്ഷമിച്ച ഈശോ നിന്നോടും ക്ഷമിക്കും. അൾത്താരക്ക് മുൻപിൽ മുട്ടുകുത്തി നിന്ന്, മൂന്നു സ്വർഗസ്ഥനായയും മൂന്നു നന്മനിറഞ്ഞ മറിയവും ചൊല്ലണം. പിന്നെ സമയം കിട്ടുമ്പോൾ എന്നെ പള്ളിമുറിയിൽ വന്നു കാണണം"

അങ്ങിനെയാവട്ടെ എന്ന ഭാവത്തിൽ അച്ചനെ വണങ്ങി കുമ്പസാരക്കൂട്ടിൽ നിന്നും എഴുന്നേറ്റു നടന്നു നീങ്ങുന്ന സൂസിയുടെ, നടക്കുന്നതിനനുസരിച്ച് ലാസ്യഭാവത്തിൽ ഇളകുന്ന നിതംബം  നോക്കി അച്ചൻ അനങ്ങാതെ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. ഇതിലും വലിയ സ്വർഗ്ഗം ഉണ്ടോ?

"ഇതിലും വലിയ സ്വർഗ്ഗം ഉണ്ടോ?" അച്ചൻ പറയുന്നതു കേട്ട്‌ ഏറ്റവും അവസാനമായി ഓസ്തി വാങ്ങാൻ നാക്കു നീട്ടി നിന്ന ഞാൻ ഒന്നു പകച്ചു.

പക്ഷെ പെട്ടെന്ന് അച്ചൻ സൂസിയോടൊപ്പമുള്ള സ്വപ്നലോകത്തുനിന്നും പള്ളിമുറിയിലേയ്ക്ക് തിരിച്ചു വന്നു.അതുശരി, സൂസിയും പോയി, പള്ളിയുടെ പുറത്തേയ്ക്ക് വരെ നീണ്ടു നിന്നിരുന്ന വരികളിൽ ഉണ്ടായിരുന്ന വിശ്വാസികൾക്ക് എല്ലാം ഓസ്തി കൊടുത്തു കഴിഞ്ഞ കാര്യം ഒന്നും അച്ചൻ അറിഞ്ഞതേയില്ല.

അച്ചൻ മറ്റൊരു ലോകത്തായിരുന്നു. അച്ചനും, സൂസിയും, പിന്നെ സൂസിയുടെ നിതംബങ്ങളും മാത്രമുള്ള ഒരു ലോകത്ത്.

അവസാനം നിന്ന എൻറെ നാക്കിലേയ്ക്ക്, മുക്കി മുക്കി തീർന്ന വീഞ്ഞ് പാത്രത്തിൽ ഒന്നും ഇല്ലാതിരുന്നിട്ടും, എന്നെ ബോധിപ്പിക്കാനായിട്ട് ഒന്നു മുക്കി, ഓസ്തി തന്നിട്ട് അച്ചൻ വീണ്ടും പറഞ്ഞു, "മിശിഹായുടെ ശരീരവും, രക്തവും നിത്യജീവൻ നല്കട്ടെ."
-------------------------
പള്ളിയിലേയ്ക്ക് ഓടുമ്പോൾ കൂപ്പണുകൾ എല്ലാം കൊടുത്തു തീർന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ.

മിഷൻലീഗിൻറെ വക നടത്തുന്ന ലോട്ടറി ആണ്. വേദപാഠത്തിനു പഠിക്കുന്ന എല്ലാ കുട്ടികൾക്കും 25 എണ്ണം വീതമുള്ള ഓരോ കൂപ്പണ്‍ കുറ്റികൾ നൽകും. അതു കൊടുത്തു തീർത്തേ പറ്റൂ. മൊത്തം രൂപതയിൽ നടത്തുന്നതാണ്.

ഒരു സൈക്കിളും, രണ്ടു ക്ലോക്കും, മൂന്നു വാച്ചും ആണ് യഥാക്രമം ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ. മൊത്തം അയ്യായിരത്തിൽ താഴെ  രൂപയുടെ സമ്മാനങ്ങൾ.

ഒരു കൂപ്പണിനു ഒരു രൂപയാണ് വില. അഞ്ചക്കം ഉള്ള നമ്പർ ആണ്. അതിനർത്ഥം 99999 കൂപ്പണുകൾ, കുട്ടികൾ വീടുതോറും തെണ്ടിനടന്നു വിൽക്കുന്നതിനാൽ ആ വകയിൽ ഒരു പൈസ ചിലവില്ല. മാത്രവുമല്ല, അടുത്ത വീട്ടിലെ കുട്ടി, ഒരു കൂപണുമായി വന്നു വാങ്ങണം എന്നു പറഞ്ഞു നീട്ടിയാൽ, ആരും ആദ്യമൊന്നു മടിച്ചാലും വാങ്ങിക്കും. 'അല്ലെങ്കിൽ മോശമല്ലേ' എന്നു ചിന്തിക്കുന്ന ഒരു മനശാസ്ത്രവശം ഇതിനുണ്ട്. വിശ്വാസികൾ എല്ലാക്കാലവും ചൂഷണം ചെയ്യപ്പെടുന്ന മനശാസ്ത്രവശം.

ചുരുക്കി പറഞ്ഞാൽ ഒരു നറുക്കെടുപ്പിൽ തന്നെ സമ്മാന തുകയും, കൂപ്പണ്‍ അച്ചടിച്ച ചെലവ് എല്ലാം കഴിച്ചു 90000 രൂപയോളം മിച്ചം. ഇതൊക്കെ എവിടെ പോകുന്നു? ഇതൊക്കെയാണോ ബിഷപ്പിൻറെ ബെഡ്ഡിനടിയിൽ നിന്നും കണ്ടെടുത്തു എന്നു വാർത്ത കണ്ടത്?

അതോ അതൊക്കെ ബിഷപ്പിനെയും, സഭയെയും,  വിശ്വാസികളെയും ഒക്കെ അപമാനിക്കാൻ ആൾക്കാർ ഉണ്ടാക്കുന്ന കെട്ടുകഥകൾ ആണോ?

എന്തു തന്നെയാവട്ടെ, ഇത്തരം ഉത്തരം കിട്ടാത്ത ചോദ്യങ്ങളും പേറി ഓടിയതിനാൽ ആവണം, പള്ളിയിൽ എത്തിയത് ഞാൻ അറിഞ്ഞില്ല.

ഓടി വന്നവരവിൽ തന്നെ അച്ചൻറെ മുറിയിലേയ്ക്ക് ഞാൻ കയറി. ശുശ്രൂഷി ആയതിനാൽ, എനിക്കതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.

ഞാൻ അകത്തേയ്ക്ക് കയറിയതും, പെട്ടെന്ന് സൂസിയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചു നില്ക്കുകയായിരുന്ന അച്ചൻറെ കൈകൾ അച്ചൻ പിൻവലിച്ചു.പിന്നെ പേടി തട്ടിയതുപോലെ എന്നെ തുറിച്ചു നോക്കി,

അന്നുമുതൽ ഇടവക മാറി പോകുന്നതുവരെ ഞാനായിരുന്നു, അച്ചൻറെ ദൈവം. കണ്‍കണ്ട ദൈവം.

സൂസി ഇന്ന് രണ്ടു കുട്ടികളുടെ അമ്മയാണ് എന്നു മാത്രമല്ല, വല്യമ്മ കൂടിയായി. സൂസിയുടെ കുട്ടികളെ ഞാൻ ചിലപ്പോഴൊക്കെ സൂക്ഷിച്ചു നോക്കിയിട്ടുണ്ട്, അവർക്ക് യേശുവിൻറെ രൂപമുണ്ടോ? പരിശുദ്ധാത്മാവിനാൽ ഗർഭവതിയായ കന്യകാസൂസിയിൽ ഉണ്ടായ സൂസിയുടെ ഭർത്താവായ 'ജോസപ്പിൻറെ' മക്കൾ!

പക്ഷെ, ഞാൻ അച്ചനെ ന്യായീകരിക്കും കേട്ടോ, കാരണം എൻറെ നാടകത്തിലെ പ്രധാനകഥാപാത്രം ആണ് അച്ചൻ. ഞാൻ തന്നെ എൻറെ കഥയിലെ നായകനെ അവഹേളിക്കുന്നത് മോശമല്ലേ?

എന്നു മാത്രമല്ല, ഈ സൂസിയും, സൂസിയുടെ ചന്തിയും ഓർത്ത് ഞാനും ഒരുപാട് വാണം അടിച്ചിട്ടില്ലേ? ആ ഇടവകയിൽ, സൂസിയെ ഓർത്ത് വാണമടിക്കാത്ത ആരെങ്കിലും ഉണ്ടായിരുന്നോ?

അച്ചനെ കുറ്റം പറയാൻ പറ്റുമോ? ഇതിലും വലിയൊരു സ്വർഗ്ഗം ഉണ്ടോ?

മാത്രവുമല്ല, അണ്ടിയും തൂക്കിയിട്ടു ഈ പാപം ഏറ്റുപറയാൻ വരുന്ന തരുണീ മണികളെയെല്ലാം നോക്കി വെള്ളമിറക്കി ജീവിതകാലം മുഴുവൻ നടക്കണം എന്നു പറഞ്ഞാൽ, അങ്ങിനെ ശഠിക്കുന്ന സഭയെ അല്ലാതെ, ഉശിരുള്ള ആണൊരുത്തനായ അച്ചനെ കുറ്റം പറയാൻ പറ്റുമോ?

ഏതായാലും രംഗം ഒന്ന്‌ ഇവിടെ പൂർണമാവുന്നു. പക്ഷെ പ്രിയമുള്ളവരേ, നാടകം തുടങ്ങിയിട്ടേ ഉള്ളു. അതിനാൽ, ആരും പോകരുത്. പക്ഷെ ഒരു ചൂട് കട്ടൻ കാപ്പി കുടിക്കുവാനുള്ള സമയം ഉണ്ട്. അപ്പോഴേയ്ക്കും, അടുത്ത രംഗത്ത് വരാനുള്ള കഥാപാത്രങ്ങളെ ഒന്നുകൂടി ഒരുക്കട്ടെ, ഒരുക്കാതെതന്നെ അവർ ഒരുങ്ങിയത്‌ പോലെ തന്നെയാണെങ്കിൽ കൂടിയും!

അദ്ധ്യായം 3: അന്യൻറെ വസ്തുക്കൾ ആഗ്രഹിക്കുന്നവർ


ഈ അപ്പനും മകനും എപ്പോഴും ഒന്നിച്ചാണ്. മനുഷ്യരായാൽ ഇങ്ങനെ വേണം എന്ന് ആരു കണ്ടാലും ഒന്നു പറഞ്ഞുപോകും.

കുർബ്ബാന സ്വീകരിക്കാനും അവർ ഒന്നിച്ചുണ്ടായിരുന്നു. അപ്പൻ മുൻപിലും, മകൻ പിറകിലും.

"മിശിഹായുടെ ശരീരവും രക്തവും നിത്യജീവൻ നൽകട്ടെ" ഓസ്തി അപ്പൻറെ വായിലേയ്ക്ക് കൊടുത്തിട്ട് അച്ചൻ തൻറെ പതിവ് പല്ലവി ആവർത്തിച്ചു.

ഒരിക്കലെങ്കിലും ഈ പറഞ്ഞത് ഉള്ളിൽ തട്ടി അച്ചൻ പറഞ്ഞിട്ടുണ്ടോ? 'വേണമെങ്കിൽ മേടിച്ചിട്ട് പോടാ' എന്ന് അച്ചൻ മനസ്സിൽ പറഞ്ഞെങ്കിലും, അതു പുറത്തു പറയാൻ പറ്റില്ലല്ലോ!

അച്ചൻ എങ്ങിനെ മനസ്സിൽ പറയാതിരിക്കും? ഇവന്മാരുടെ ഒക്കെ പാപങ്ങൾ കേട്ടുകേട്ട്‌ എല്ലാറ്റിനെയും നിരത്തി നിർത്തി ചന്തിക്കിട്ട്  ചാട്ടവാറിന് അടിക്കാൻ ആണ് പലപ്പോഴും തോന്നാറ്. ഒരിക്കൽ ആണെങ്കിലും കുഴപ്പമില്ല. ഇതു പക്ഷെ പറഞ്ഞ പാപം തന്നെ എല്ലാ ആഴ്ചയും വന്നു പറഞ്ഞാലോ?

അതിൽ ചിലരെങ്കിലും അടുത്ത ആഴ്ച പള്ളിയിൽ വരാൻ പറ്റാത്തതിനാൽ ആ ആഴ്ചയിൽ ചെയ്യാനിരിക്കുന്ന പാപവും ഏറ്റുപറഞ്ഞ്‌ കുമ്പസാരിക്കാറുണ്ടോ?!

പക്ഷെ ഈ പാപികളുടെ ഒക്കെ പാപങ്ങൾ ശരിക്കും അറിയുന്നത് അവരുടെ കുമ്പസാരത്തിൽ നിന്നും അല്ല. എന്നാലും കൃത്യമായി അറിയും. കാരണം കുമ്പസാരത്തിലും മറ്റുള്ളവർ തനിക്കെതിരെ ചെയ്ത ക്രൂരതകൾ ആണ് പലപ്പോഴും പറയാറ്!

അങ്ങിനെ എല്ലാ കുമ്പസാരരഹസ്യങ്ങളും, ബാങ്കുകൾ ചെക്ക് ക്ലിയർ ചെയ്യുന്ന മാതിരി, എല്ലാവരും പറഞ്ഞ തെറ്റുകൾ, ഇതു മത്തായിയുടേത്, ഇതു ശോശാമ്മയുടെത് എന്നിങ്ങനെ തരം തിരിച്ചു വരുമ്പോൾ, ഇടവകയിൽ ഉള്ള എല്ലാവരും, അതിൽ കുമ്പസാരിക്കാത്തവരും പെടും, ചെയ്ത പാപങ്ങളുടെ ഒരു ഏകദേശ രൂപം  അച്ചന് കിട്ടും.

അതിൻറെ എല്ലാം കൂടി ഭാരം താങ്ങാൻ ആവാതെ, തലപെരുത്തിരിക്കുമ്പോൾ, അച്ചൻ അറിയാതെ തന്നെ ചിലപ്പോൾ നല്ല മലയാളഭാഷ മനസ്സിൽ വരും. "കഴുവേറി മക്കളെ, നിൻറെയൊക്കെ ഒടുക്കത്തെ പാപം ക്ഷമിച്ച്‌, നിത്യജീവൻ നൽകൽ അല്ലേ, കുരിശിൽ കിടക്കുന്നവൻറെ പണി" എന്നു ചിന്തിച്ചു പോയാൽ അച്ചനെ കുറ്റം പറയാൻ പറ്റുമോ?

ഇങ്ങനെ ഒക്കെ ചിന്തിക്കാറുള്ള അച്ചൻ, 'വേണമെങ്കിൽ മേടിച്ചിട്ട് പോടാ' എന്ന് മനസ്സിൽ പറഞ്ഞെങ്കിൽ, അതിശയിക്കാൻ ഉണ്ടോ?!

പിന്നെ വല്ലപ്പോഴും എങ്കിലും ഓസ്തി കൊടുക്കുന്നതിൽ ഒരു സുഖം കിട്ടുന്നത് സൂസിയെപ്പോലെ ഉള്ളവർ നാക്ക് നീട്ടുമ്പോൾ ആണ്.

അറിയാതെ അച്ചൻ പെണ്ണുങ്ങളുടെ വരിയിലേയ്ക്ക് കണ്ണോടിച്ചു. സൂസി, എൻറെ പൊന്ന്,  എത്താറായോ?

പക്ഷെ കണ്ണ് ചെന്നുടക്കിയത്, മേലേവീട്ടിലെ മുതുക്കിതള്ള അച്ചാമ്മയുടെ മുഖത്താണ്. അച്ചൻ പെട്ടെന്ന് കണ്ണ് പിൻവലിച്ചു.

തള്ളയുടെ ഒരു വല്ലാത്ത നോട്ടം. അവർക്ക് വല്ല സംശയവും തോന്നിയിട്ടുണ്ടാവുമോ?

ഞാൻ അച്ചാമ്മ ചേടത്തിയുടെ മുഖത്തേയ്ക്കു നോക്കി. അവർ ഇപ്പോഴും അച്ചനെത്തന്നെ തുറിച്ചു നോക്കുകയാണ്. ഞാനിതൊക്കെ എത്ര കണ്ടതാ എന്നൊരു ഭാവം ആ മുഖത്ത് പ്രകടമായിരുന്നു.

അതു വാസ്തവം ആണുതാനും. എട്ടു പെറ്റും (ശരിക്കും പത്താണ് പെറ്റത്, അതിൽ രണ്ടെണ്ണം പ്രസവത്തിലേ അങ്ങു പോയതാണ്), നൂറു കണക്കിന് പേറെടുത്തും, പിന്നെ അവരൊക്കെ തലതിരിഞ്ഞു വളരുന്നത്‌ കണ്ടും ഒരുപാട് ലോകം കണ്ട ആളാണ്‌ അച്ചാമ്മചേടത്തി. ആ ചേടത്തിയുടെ അടുത്താ ചന്തിയിലെ മഞ്ഞളുമാറിയിട്ടില്ലാത്ത അച്ചൻറെ കളി.

പക്ഷെ എൻറെ അത്തരം ചിന്തകൾ താൽക്കാലികം ആയിരുന്നു. കാരണം ഓസ്തി വാങ്ങി തിരിച്ചു വരികയായിരുന്ന മാണിയും ഞാനും മുഖാമുഖം കണ്ടു. എന്നെ കണ്ടതും ക്ഷോഭിച്ച് മുഖം വെട്ടിച്ച് പെട്ടെന്ന് നടന്നു പോയി.

അതിനു കാരണം ഉണ്ട്. വലിയൊരു കാരണം. ആ കാരണത്തിന് ആസ്പദമായ സംഭവവും, ആ സംഭവത്തിലേയ്ക്ക് എത്തിച്ച മറ്റു സംഭവങ്ങളും   എല്ലാം കൂടി മനസ്സിൽ വന്നു നിറഞ്ഞ്, ആ ചിന്തകൾ എന്നെ പിന്നോട്ട് പിന്നോട്ട് കൊണ്ടുപോയി കാനഡയിൽ എത്തിച്ചു. കാനഡയുടെ സാമ്പത്തിക, വ്യാവസായിക സിരാകേന്ദ്രമായ ടൊറന്ടോയിൽ കുടുംബമായി കഴിഞ്ഞ കുറച്ചു നാളുകളിലേയ്ക്ക് ഒരു തിരിച്ചു പോക്ക്.
---------------------------------------------------------


 അദ്ധ്യായം 5: മാതാപിതാക്കളെ ബഹുമാനിക്കണം



"മിശിഹായുടെ ശരീരവും രക്തവും നിത്യജീവൻ നൽകട്ടെ" എൻറെ ഭാര്യയുടെ നാവിലേയ്ക്ക്‌ ഗോതമ്പപ്പം വീഞ്ഞിൽ നന്നായി മുക്കി അച്ചൻ വീണ്ടും പറഞ്ഞു. അപ്പോൾ അതാണ്‌ കാര്യം, നാക്കു നീട്ടി നിൽക്കുന്ന വിശ്വാസി പെണ്ണാണെങ്കിൽ വീഞ്ഞ് നന്നായി മുക്കി കൊടുക്കും.

അതല്ലേലും തൂക്കിയിട്ടു നടക്കുന്നത് ആണുങ്ങൾ ആണെങ്കിലും, പെണ്ണുങ്ങളുടേതിനാണ് വലിയ ഡിമാണ്ട്. അതുകൊണ്ടാണല്ലോ, മുൻപൊരിക്കലും വീട്ടിൽ വരാനോ, അപ്പനോട് രണ്ടുവാക്ക് സംസാരിച്ചിരിക്കാനോ താൽപര്യം ഇല്ലായിരുന്ന  അയൽക്കാരൻവരെ ഭാര്യ വീട്ടിൽ വന്നതു മുതൽ, ഓരോരോ കാരണങ്ങൾ പറഞ്ഞു വീട്ടിൽ വന്ന് അപ്പനോട് കുശലം പറയുന്നതും, ഇടക്ക് ഒരു കാപ്പി കിട്ടുമോ എന്ന മാതിരി അടുക്കളയിലേയ്ക്ക് നോക്കുന്നതും. എന്നോടും വലിയ കാര്യം ആണിപ്പോൾ. സുന്ദരിയായ ഒരു ഭാര്യ ഉണ്ടായാൽ എന്തൊരു സൗകര്യമെടാ!

അപ്പോൾ വീഞ്ഞു നന്നായി മുക്കി കൊടുക്കുന്ന അച്ചനെ പഴിക്കാൻ പറ്റുമോ?

ഇതൊക്കെ എല്ലാ സ്ത്രീകൾക്കും ആണോ, അതോ ഈ സൂസിമാർക്കു മാത്രമാണോ ഇത്തരം ഭാഗ്യം ഉള്ളത്? എൻറെ ഭാര്യയും മറ്റൊരു സൂസിയാണോ, കാരണം, ആദ്യരാത്രിയിൽ എനിക്ക് പലരും പറഞ്ഞു കേട്ടിട്ടുള്ളതു പോലെ ബുദ്ധിമുട്ടുകയോ, രക്തം കണ്ടു പേടിക്കുകയോ ഒന്നും വേണ്ടി വന്നില്ലല്ലോ?

ഈ എഴുതിയതൊക്കെ എൻറെ ഭാവന മാത്രമാണ് കേട്ടോ, കാരണം ഇതൊന്നും കാണാനുള്ള കരുത്തില്ലാത്തതിനാൽ ഞാൻ ഇപ്പോൾ പള്ളിയിൽ പോകാറില്ല. മാത്രവുമല്ല, പള്ളിയൊക്കെ എനിക്ക് പറഞ്ഞിട്ടുള്ളതല്ല, അത് 'നല്ല' മനുഷ്യർക്ക്‌ ഉള്ളതാണ്..

പക്ഷെ ഞാൻ ആലോചിക്കുകയാണ്. എന്തു പാപം ആയിരിക്കും എൻറെ ഭാര്യ കുമ്പസാരക്കൂട്ടിൽ ഇരുന്നു അച്ചൻറെ ചെവിയിൽ പറഞ്ഞിട്ടുണ്ടാവുക? അതിനു എന്തു പ്രായശ്ചിത്തം ചെയ്യാൻ ആയിരിക്കും അച്ചൻ അവളോട്‌ ഉപദേശിച്ചിട്ടുണ്ടായിരിക്കുക?

അവളോടും സൂസിയോടു പറഞ്ഞതുപോലെ സമയം കിട്ടുമ്പോൾ പള്ളിമുറിയിൽ ചെല്ലാൻ പറഞ്ഞു കാണുമോ? സാധ്യത തീരെ ഇല്ല, കാരണം അത്തരം എന്തെങ്കിലും അവളിൽ ഉണ്ടായിരുന്നെങ്കിൽ, ഞാൻ മറ്റു പെണ്ണുങ്ങളെ തേടി നടക്കണമായിരുന്നോ?

അപ്പോൾ എന്താണവൾ കുമ്പസാരത്തിൽ പറഞ്ഞത്‌?

വയസ്സായ എൻറെ അപ്പനെ ഒറ്റയ്ക്ക് വീട്ടിൽ തള്ളി മകളുമായി ഇറങ്ങി പോയ കാര്യം കുറ്റബോധത്തോടെ അവൾ ഏറ്റുപറഞ്ഞിട്ടുണ്ടാകുമോ? അതിനും സാധ്യത ഇല്ല. കാരണം അങ്ങിനെ അവൾ പറഞ്ഞിരുന്നെങ്കിൽ, 'മാതാപിതാക്കളെ ബഹുമാനിക്കണം' എന്ന അഞ്ചാം പ്രമാണത്തിനനുസരിച്ച്, അപ്പനോട് പോയി മാപ്പ് പറഞ്ഞു, ശിഷ്ടകാലം സംരക്ഷിക്കണം എന്ന് അച്ചൻ തീർച്ചയായും അവളെ ഉപദേശിച്ചേനെ.

അത് പക്ഷെ ഇതുവരെ ഉണ്ടായിട്ടില്ല, അതിനർത്ഥം അവൾ അതും ഏറ്റു പറഞ്ഞിട്ടില്ല.

പിന്നെ എന്താവും അവൾ പറഞ്ഞിട്ടുണ്ടാവുക?

ഒരെത്തും പിടിയും കിട്ടുന്നില്ല. കിട്ടിയിട്ടും എന്തു കാര്യം?

പക്ഷെ ജീവിതത്തിൽ കിട്ടിയതും നടന്നതുമായ  പലതും വീണ്ടും വീണ്ടും മനസ്സിലേയ്ക്ക് കയറി വരും. കൂടുതൽ സമയവും അങ്ങിനെ കടന്നു വരുന്നത് അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങൾ ആയിരിക്കും.

അതോ എനിക്ക് അസ്വസ്ഥതപ്പെടുത്തുന്ന അനുഭവങ്ങൾ കൂടുതൽ ഉണ്ടായതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്‌?

അങ്ങിനെ വല്ലാതെ അലട്ടുന്ന അടുത്തിടെ ഉണ്ടായ അനുഭവങ്ങൾ ഉള്ളിൽ വന്നു നിറയുന്നു.

അന്നു ഞാൻ വളരെ നേരത്തെ ഉണർന്നു. തപ്പിത്തടഞ്ഞ് മൊബയിലിൽ സമയം നോക്കിയപ്പോൾ മൂന്നുമണി. അങ്ങിനെ ഉണരുക പതിവല്ല.

ഒരു പക്ഷെ അന്നു ഞാൻ ജോലി സ്ഥലത്തേയ്ക്ക് മടങ്ങേണ്ട കാര്യവും ഓർത്തു കിടന്നതു കൊണ്ടാവാം അങ്ങിനെ ഉണർന്നത്.

അതോ മറ്റെന്തെങ്കിലും ചെയ്യാൻ ആണോ? ഞാൻ കിടന്ന് ആലോചിച്ചു.

ഞാൻ പോയാൽ അപ്പൻറെ അവസ്ഥ എന്താണ്? ഞാനുള്ളപ്പോൾ തന്നെ അവൾ അപ്പനെ ഒരു ഭിക്ഷക്കാരനെപ്പോലെ ആണ് നോക്കുന്നത്. അതും അപ്പൻറെ സ്വത്ത് മുഴുവൻ ഇഷ്ടദാനമായി വാങ്ങിയെടുത്തിട്ട്.

അപ്പോൾ ഞാൻ പോയാൽ എന്തായിരിക്കും അവസ്ഥ? ഞാൻ എന്താണ് ചെയ്യേണ്ടത്? എങ്ങിനെ ഈ കുടുംബം തകരാതെ, എല്ലാവരും സന്തോഷിക്കാൻ പാകത്തിൽ കൊണ്ടുപോകും.

എന്നെ സംബന്ധിച്ച് ഞാനോ, എൻറെ ഭാര്യയോ സന്തോഷം അനുഭവിക്കുന്നുണ്ടോ എന്നത് ഒരു വിഷയം അല്ലായിരുന്നു. കാരണം ഞങ്ങൾ രണ്ടു പേരും പരാശ്രയം ഇല്ലാതെ ജീവിക്കാൻ പ്രാപ്തരാണ്.

പക്ഷെ വയസ്സായ അപ്പനും, വയസ്സായിട്ടില്ലാത്ത മകളും അങ്ങിനെയല്ല. രണ്ടുപേർക്കും പരാശ്രയം വേണം. ഒരാൾ എൻറെ അപ്പനും, മറ്റെയാൾ എൻറെ മകളും ആയതിനാൽ, അവർ സന്തോഷത്തിലും സമാധാനത്തിലും കഴിയുന്നു എന്നു ഉറപ്പിക്കേണ്ടത് എൻറെ ഉത്തരവാദിത്വം ആണ്.

ഭാര്യക്ക് പക്ഷെ അപ്പൻ ഒരു ഭിക്ഷക്കാരൻ ആണ്.

ആ ചിന്ത എന്നെ വളരെ അസ്വസ്ഥൻ ആക്കി.

ഞാൻ എഴുന്നേറ്റിരുന്നു.

പഴയ വീട് ആയതിനാലും, സൗകര്യക്കുറവ് ആയതിനാലും, ഭാര്യയും മകളും കട്ടിലിലും, ഞാൻ അതിനു താഴെ തറയിൽ പായ വിരിച്ചും ആണ് കിടന്നിരുന്നത്.

എഴുന്നേറ്റിരുന്നും ഞാൻ കുറെ നേരം ആലോചിച്ചു. പിന്നെ കട്ടിലിന് അരികിലേയ്ക്ക് നീങ്ങി ഇരുന്നു, ഭാര്യയുടെ കാലുകൾ സാവധാനം തടവി.

വീടുപണി നടക്കുന്നതിനാൽ അവൾ ഒരു പാട് കഷ്ടപ്പെടുന്നുണ്ട്. കാലിൽ അലർജി മാതിരി വന്നു നീര് വന്നത്‌ അവൾ എന്നെ കാണിച്ചിരുന്നു.

നന്നായി ഒന്ന് തിരുമ്മിയാൽ കുറെ ആശ്വാസം കിട്ടും.

പെട്ടെന്ന് അവൾ ഞെട്ടി എഴുന്നേറ്റു. ആദ്യം വേണ്ട എന്ന മാതിരി അവൾ എന്നെ തടസ്സപ്പെടുത്തി.

"നീ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. വീടു പണി തീരട്ടെ, എന്നിട്ട് വേണം സ്വസ്ഥമായി ഒന്ന് ജീവിക്കാൻ' ഇങ്ങനെ പറഞ്ഞ് ഞാൻ തിരുമ്മൽ തുടർന്നു.

അതിഷ്ടപ്പെട്ട മാതിരി അവൾ അനങ്ങാതെ കിടന്നു. അപ്പോൾ അവൾ എന്നെക്കുറിച്ച് എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക? നല്ലതാവാനെ തരമുള്ളു.

പിന്നെ ഞാൻ എഴുന്നേറ്റു. അടുത്ത മുറിയിൽ അപ്പൻ കിടപ്പുണ്ട്. ഭാര്യയെക്കാളും പതിന്മടങ്ങ്‌ ഈ വയസ്സാം കാലത്തും ആ മനുഷ്യൻ അദ്ധ്വാനിക്കുന്നുണ്ട്.

റബ്ബർ വെട്ടുകാരൻ, ഷീറ്റ് അടിച്ചിട്ടിട്ട് പോകും. പിന്നെ അത് ഉണങ്ങുന്നതുവരെ ചെയ്യേണ്ട കാര്യങ്ങൾ റബ്ബർ വെട്ടുന്നതിലും കഷ്ടപ്പാട് പിടിച്ചതാണ്. അത് മുഴുവൻ അപ്പനാണ് ചെയ്യുന്നത്. പിന്നെ പറമ്പിലേയ്ക്ക് ഇറങ്ങും. കാടുപറിക്കിടയിൽ തൊട്ടാവാടിയുടെ മുള്ളും, കൂറമുള്ളും ഒക്കെ കൊണ്ടു, രണ്ടു കൈ വെള്ളയിലും വിരലുകളിലും ഒന്നും തൊലിയില്ലാതെ മന്തു വന്ന മാതിരി തടിച്ചാണ് ഇരിക്കുന്നത്. പ്രായാധിക്യം കൊണ്ടു, അവിടെ ഇപ്പോൾ നേരിയ സ്പർശം ഒന്നും അറിയാറില്ല എന്ന്‌ ഒരിക്കൽ പറഞ്ഞിരുന്നു.

എന്നാലും പണി നിർത്തില്ല. അതു തുടർന്നു കൊണ്ടേയിരിക്കും. ഇരുട്ടാവുമ്പോൾ, പാകമായ ഒരു വാഴക്കുലയോ, അല്ലെങ്കിൽ, പഴുത്തു വീണു കിടന്ന കൊടമ്പുളി പെറുക്കിയതോ, പഴുത്ത ഒരു കൈതച്ചക്കയോ, അല്ലെങ്കിൽ ഉണങ്ങി വീണ തേങ്ങയോ കയ്യിൽ ഉണ്ടാകും.

അങ്ങിനെ എന്തെങ്കിലും ഇല്ലാത്ത ഒരു ദിവസവും കാണില്ല. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മണ്ണ്. അഞ്ചും ആറും കിലോ ഉള്ള കൈതച്ചക്ക ഉണ്ടാകുന്ന മണ്ണ്. കഴിഞ്ഞ തവണ ആ പറമ്പിൽ ഉണ്ടായ ചീനിക്കിഴങ്ങുകൾക്ക്  വലിയ കുമ്പളങ്ങയുടെ വലിപ്പം ഉണ്ടായിരുന്നു.

എത്രതരം ഫലങ്ങളാണ് ആ പറമ്പിൽ. വാഴ, ആത്ത, മുള്ളാത്ത, ചിലിമ്പി, കൈതച്ചക്ക, കമ്പിളിനാരങ്ങ, പേരക്ക, ചാമ്പക്ക, ചക്ക, മാങ്ങ, കരിമ്പ് അങ്ങിനെ എന്തെല്ലാം.

അതൊക്കെ കഴിച്ചു ജീവിച്ചതിനാൽ ആണ് അപ്പൻ ഇപ്പോഴും പണിയെടുത്തു ജീവിക്കുന്നത്.പക്ഷെ ഇപ്പോൾ കാഴ്ച കുറവാണ്. കേൾവിക്കും കുറവുണ്ട്.

നല്ല പഴുത്ത ആത്തക്ക, എൻറെ കയ്യിൽ കൊണ്ടു തന്നിട്ട്  (മുകളിൽ പറഞ്ഞ പഴങ്ങൾ ഒക്കെ കണ്ടാൽ ഞാനൊരു ആർത്തിക്കാരനാണെന്ന് അപ്പനറിയാം)   ഞാൻ അതു കഴിക്കുന്നത്‌ നോക്കി ചിരിക്കും.

"എനിക്കിനി ഇതൊന്നും നോക്കി നടത്താൻ പറ്റില്ല, നീ ജോലിയൊക്കെ നിർത്തി ഇവിടെ നിന്ന് ഇതൊക്കെ നോക്കി നടത്ത്" എന്ന്‌ രണ്ടുമൂന്നു തവണയായി പറയുന്നു.

"അപ്പോൾ വീടുപണി പൂർത്തിയാക്കാനുള്ള പൈസ ആരുണ്ടാക്കും?" എന്ന എൻറെ മറുചോദ്യത്തിൽ അപ്പൻ നിശബ്ദനാകും.

പക്ഷെ എനിക്കറിയാം ഞാൻ അപ്പനോട് നീതി അല്ല പ്രവർത്തിക്കുന്നത്. അതിനാലാണ്, ഇന്നും പകലന്തിയോളം അപ്പൻ പണിയെടുക്കേണ്ടി വരുന്നത്.

അപ്പൻ ചാകുന്നതിനു മുൻപ്, പുതിയ വീട്ടിൽ എല്ലാവരും കൂടി ഒരുമിച്ച് കുറച്ചു ദിവസങ്ങൾ ചെലവിടാനാകുമോ? അതോ അതൊക്കെ എൻറെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമോ?

ഇതെല്ലാം ചിന്തിച്ചു ഞാൻ അപ്പൻറെ കട്ടിലിൽ, അപ്പൻറെ കാൽചുവട്ടിലായി ഇരുന്നു. ആ രണ്ടു കാലുകളെയും പതുക്കെ തലോടി. അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്. രണ്ടു കാലുകളും മരത്തടികൾ പോലെയുണ്ട്. ഒരു മനുഷ്യ ശരീരത്തിൽ തൊടുന്നത് പോലെ എനിക്ക് തോന്നിയില്ല.

ഞാൻ പെട്ടെന്ന് അസ്വസ്ഥൻ ആയി. വലിയ വലിയ സ്വപ്‌നങ്ങൾ കാണുന്നതല്ലാതെ, ഞാൻ അപ്പനെ ഇതുവരെ ശരിക്കൊന്നു ശ്രദ്ധിച്ചിട്ടില്ല.

എൻറെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

പതിവില്ലാത്ത സമയത്ത് ആരോ കാലിൽ തൊട്ടതിനാൽ ആവാം അപ്പൻ ഞെട്ടി എഴുന്നേറ്റ് 'ആരാ' എന്നു ചോദിച്ചു.

"ഞാൻ സിബിയാ" അതും പറഞ്ഞ് ഞാൻ തിരുമ്മൽ തുടർന്നു.

അതാഗ്രഹിച്ചിരുന്നതുപോലെ അപ്പനും അനങ്ങാതെ കിടന്നു. അത്തരം ഒരു തിരുമ്മൽ ആഗ്രഹിക്കാത്ത ആരാണ് ഈ ഭൂമിയിൽ ഉള്ളത്?

പിന്നെ ഞാനാ കൈകളും തിരുമ്മി. പിന്നെ ശരീരവും, ശരീരം എന്നു വച്ചാൽ എല്ലും തോലും മാത്രമേ ഉള്ളു.

എന്തോ ചിന്തിച്ചിട്ടെന്നപൊലെ, "നീയിന്നു പോവുകയാണല്ലേ?" എന്ന്‌ അപ്പൻ എന്നോട് ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.

പോകുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ ചോദിച്ചതിനാൽ, എന്നിൽ നിന്നും മറുപടി ഒന്നും അപ്പൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷെ ആ ചോദ്യത്തിൽ ഒരുപാട് കാര്യങ്ങൾ അടങ്ങിയിരുന്നു.

ചിലപ്പോൾ ചില വാക്കുകൾക്കും, ചോദ്യങ്ങൾക്കും, വാചകങ്ങൾക്കും, നിസ്വനങ്ങൾക്കും, എന്തിനു ഒന്നും പറയാത്തതിനും വരെ സമുദ്രത്തെക്കാളും ആഴവും പരപ്പും ഉണ്ടാവും.

"നീ ഇന്നു പോവുകയാണല്ലേ?" എന്ന ചോദ്യവും അത്തരത്തിൽ ഒന്നായിരുന്നു. പറയാതെതന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞ ചോദ്യം.

എനിക്ക് പക്ഷെ പോയല്ലേ പറ്റൂ. അതൊരുതരം ബാലിശമായ ന്യായീകരണം ആണെങ്കിൽ പോലും.

പക്ഷെ ആ ചോദ്യം എന്നെ കൂടുതൽ അസ്വസ്ഥൻ ആക്കി.

ഞാൻ ഭാര്യയെ അങ്ങോട്ട്‌ വിളിച്ചു. അപ്പൻറെ കാൽചുവട്ടിൽ, കട്ടിലിന് മറുവശത്ത് ഇരിക്കുവാൻ ഞാൻ അവളോട്‌ പറഞ്ഞു. അവൾ ഇരുന്നു.

പെട്ടെന്ന് തോന്നിയ ഒരു കാര്യം ആയതിനാൽ എവിടെ തുടങ്ങണം, എന്തു പറയണം എന്നറിയാതെ ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ അപ്പൻറെ കാലുകൾ തടവിക്കൊണ്ടിരുന്നു.

ഇതെന്താണ് നടക്കുന്നത് എന്നു മനസ്സിലാവാതെ അപ്പനും, എന്തിനാണ് വിളിച്ചത് എന്ന ഭാവത്തിൽ ഭാര്യയും എന്നെ നോക്കിയിരുന്നു.

പിന്നെ ഞങ്ങൾ മൂന്നുപേർ മാത്രം കേൾക്കാവുന്ന സ്വരത്തിൽ ഞാൻ ഭാര്യയോടു പറഞ്ഞു.

"എടീ, അച്ചായന് 84 വയസ്സായി. ഇനി അധികകാലം ഒന്നും ജീവിച്ചിരിക്കില്ല. എനിക്കറിയാം, ഈ മനുഷ്യൻ ഈ കാലത്തിനിടയിൽ ഒരു ദിവസം പോലും സ്വസ്ഥമായി ജീവിച്ചിട്ടില്ല. ഒരു പ്രശ്നം തീരുമ്പോൾ, മറ്റൊന്നായി, എന്നും അസമാധാനം മാത്രം. എനിക്ക് നിന്നോട് ഒരപേക്ഷയുണ്ട്. ഈ മനുഷ്യനിൽ ഒരുപാട് കുറവുകൾ കണ്ടേക്കാം. നിനക്ക് ഇഷ്ടമല്ലായിരിക്കാം. പക്ഷെ എന്നെപ്രതി, ഈ കുടുംബത്തെപ്രതി ആ തെറ്റുകളും കുറവുകളും എല്ലാം ക്ഷമിച്ചു, ഞാൻ പോയിക്കഴിഞ്ഞാലും നിങ്ങൾ മൂന്നു പേരും സ്വസ്ഥമായി മുന്നോട്ടു പോകണം. നീ മറക്കരുത്, നമുക്കെങ്ങിനെയും ജീവിക്കാം, പക്ഷെ നമ്മുടെ മകൾക്കും ഈ മനുഷ്യനും പരാശ്രയം വേണം, ആ ആശ്രയം നമ്മളാണ് കൊടുക്കേണ്ടത്, അതു നമ്മൾ കൊടുക്കണം."

ഞാൻ അന്നു പറഞ്ഞത്‌ ഇതേ വാചകങ്ങൾ ആവണമെന്നില്ല, കാരണം അതു അതേപടി ഓർത്തിരിക്കാനും മാത്രം ഉള്ള ഓർമ്മ ശക്തി ഇന്നെനിക്കില്ല. പക്ഷെ ഞാൻ എന്തു പറയാനാണോ കരുതിയത്‌, അതിതാണ്.

പറഞ്ഞു നിർത്തി ഞാൻ അവളുടെ മുഖത്തേയ്ക്കു നോക്കി. അവൾ നിശബ്ദം എന്നെ കേട്ടു. അവൾ അതു സമ്മതിച്ചതുപോലെ എനിക്ക് തോന്നി.

പിന്നെ ഞാൻ അപ്പൻറെ മുഖത്തേയ്ക്കു നോക്കി. അപൂർവ്വമായി മാത്രം നിറയാറുള്ള ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്‌ ഞാൻ കണ്ടു.

എൻറെ മനസ്സിന് എന്തെന്നില്ലാത്ത ഒരു ശാന്തത അനുഭവപ്പെട്ടു. ഇനിയെനിക്ക് സ്വസ്ഥമായി ജോലിസ്ഥലത്തേയ്ക്ക് മടങ്ങാം.

അന്നു ഉച്ചതിരിഞ്ഞപ്പോൾ  ഞാൻ വളരെ സന്തോഷത്തോടെയാണ് വീടുവിട്ടിറങ്ങിയത്‌. "പപ്പാ പോകേണ്ട" എന്നു പറഞ്ഞു വാവിട്ടു നിലവിളിച്ച മകളെ പിരിയുന്നതിൽ ദുഃഖം തോന്നിയെങ്കിലും, അതു സാരമാക്കിയില്ല. കാരണം, അവൾക്കു വേണ്ടിയല്ലേ ഞാൻ പോകുന്നത്, മാത്രവുമല്ല, ആ കരച്ചിൽ നല്ലതല്ലേ, സ്നേഹം നിറഞ്ഞുതുളുമ്പുന്നതല്ലേ, ഞാൻ നല്ലൊരു പപ്പാ ആണെന്നതിൻറെ തെളിവല്ലേ ആ കരച്ചിൽ? അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്? അതെ അന്നു ഞാൻ വളരെ സന്തോഷവാനായിരുന്നു.

പിന്നെ കുറച്ചു ദിവസങ്ങൾ വീട്ടിലേയ്ക്ക് വിളിക്കുമ്പോൾ, ഭാര്യ സംസാരിക്കുകയും, അപ്പനും, മകൾക്കും ഫോണ്‍ കൊടുത്തു ഞങ്ങളും സംസാരിക്കുമായിരുന്നു.

അതു ക്രമേണ കുറഞ്ഞു. ഞാൻ വിളിച്ചാൽ പലപ്പോഴും മറുതലക്കൽ അതെടുക്കാൻ അവളില്ലാതായി. പിന്നെ അതു പൂർണ്ണമായും നിന്നു.

എന്താണവിടെ നടക്കുന്നത്? ഒരെത്തും പിടിയും കിട്ടുന്നില്ല. ഞാൻ വല്ലാതെ അസ്വസ്ഥനായി.

അതിനാൽ പെങ്ങളോട് വീട്ടിൽ പോയി കാര്യങ്ങൾ അന്വേഷിക്കുവാൻ പറഞ്ഞു.

അവൾ ചെന്നപ്പോൾ, അപ്പൻ കാര്യങ്ങൾ വെളിപ്പെടുത്താൻ ആദ്യം മടിച്ചു. അതെന്നും അങ്ങിനെ ആയിരുന്നല്ലോ. നിശബ്ദം സഹിക്കുക, അങ്ങിനെയെങ്കിലും എൻറെ കുടുംബജീവിതം രക്ഷപ്പെടട്ടെ എന്നു കരുതുന്ന അപ്പൻ.

പക്ഷെ ഒന്നറിഞ്ഞു. അപ്പൻ ഇപ്പോഴും അവൾക്കൊരു ഭിക്ഷക്കാരൻ മാത്രം.

അതിലും ഞെട്ടിച്ച വിവരങ്ങൾ ആണ് പിന്നെടറിഞ്ഞത്. ഒരു ദിവസം അവൾ ഒരു ജീപ്പും കുറെ ചെറുപ്പക്കാരെയും വിളിച്ചുകൊണ്ടു വന്നു.

അപ്പൻ മയങ്ങുകയായിരുന്നു. അതോ അവൾ മയക്കുകയായിരുന്നോ? നേഴ്സ് ആണല്ലോ?

വിലകൂടുമെന്ന പ്രതീക്ഷയിൽ അപ്പൻ കഷ്ടപ്പെട്ട് ഉണക്കി വില്ക്കാതെ സൂക്ഷിച്ചിരുന്ന ആ വർഷത്തെ മുഴുവൻ ഷീറ്റിൽ പകുതിയോളം ജീപ്പിൽ നിറച്ചു.

ജീപ്പിൻറെ ശബ്ദം കേട്ടു ഉണർന്നു പുറത്ത് വന്ന്, "ആരാ എന്താ?" എന്നു ചോദിക്കുന്നതിനു ഉത്തരം നൽകാതെ ചെറുപ്പക്കാർ ജീപ്പിൽ കയറി വിട്ടു പോയി.

അതു അപ്പന് വലിയൊരു ഷോക്ക്‌ ആയിരുന്നു. പിന്നെ രണ്ടു ദിവസത്തോളം ഭക്ഷണം കഴിക്കാതെ അപ്പൻ പറമ്പിലൂടെ നടന്നു എന്നറിഞ്ഞു.

ജീവിക്കുന്ന ദൈവം സ്വന്തം വീട്ടിലും സമാധാനം കിട്ടാതെ അലയേണ്ടി വരുന്ന അവസ്ഥ.

അവളതു കുമ്പസാരത്തിൽ ഏറ്റു പറഞ്ഞു കേണാലും ക്ഷമിക്കപ്പെടുമോ? കാരണം ക്ഷമിക്കേണ്ട ദൈവത്തെയല്ലേ അവൾ ദിവസങ്ങളോളം പട്ടിണിക്കിട്ട്, പറമ്പിലൂടെ അലയിച്ചത്?

അപ്പനേക്കാളും വലിയൊരു ദൈവമുണ്ടോ? അങ്ങിനെ ഒരു ദൈവം നമ്മുടെ നാടകത്തിൻറെ അരങ്ങാകുന്ന പള്ളിയിൽ ഉണ്ടോ?

അപ്പനെ നോക്കാൻ കഴിയില്ലെന്നും, അതിനാൽ വീടു വിട്ടു വേറെ താമസിക്കാൻ പോവുകയാണെന്നും അവൾ പെങ്ങളോട് പറഞ്ഞു.

ഇതറിഞ്ഞ ഞാൻ ഒരു തകർച്ചയുടെ വക്കിൽ ആയിരുന്നു. പിന്നെയൊന്നും ആലോചിച്ചില്ല. ഏറ്റവും അടുത്ത ദിവസം തന്നെ നാട്ടിൽ എത്താനായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.

ജോലി പോയാലും വേണ്ടില്ല, അവൾ വീടുവിട്ടു ഇറങ്ങുന്നതിനുമുൻപ് എനിക്കവിടെ എത്തണം.

എൻറെ കുടുംബം തകരാതെ പിടിച്ചു നിർത്തണം. ഞാൻ പതിറ്റാണ്ടുകൾ സ്വപ്നം കണ്ട, അതിനായി രക്തം വെള്ളമാക്കി അദ്ധ്വാനിച്ച എൻറെ കുടുംബം. അതിങ്ങനെ ചീട്ടുകൊട്ടാരം പോലെ തകരാൻ അനുവദിക്കരുത്.

വീടിൻറെ പടികൾ കയറുന്നതുവരെ എൻറെ ചിന്തകൾ ആ വഴിക്കായിരുന്നു. അതു ചീട്ടുകൊട്ടാരം പോലെ തകർന്നു കഴിഞ്ഞു എന്നറിയാതെ.

---------------------

പടികൾ കയറി വീട്ടിലേയ്ക്ക് കയറിയ എന്നെ ഒരു സ്മശാനമൂകത ആണ് വരവേറ്റത്.

ആരുമില്ലവിടെ. ഞാൻ വീടിനു ചുറ്റും ഒന്ന് കറങ്ങി നോക്കി. ഒരു പക്ഷെ അവർ വീടും അടച്ച് പറമ്പിലെങ്ങാനും പോയതാണോ?

അങ്ങിനെ ആയിരിക്കണേ എന്നു ഞാൻ ആഗ്രഹിച്ചു. പക്ഷെ അതൊരാഗ്രഹം മാത്രമായി അവശേഷിച്ചു.

ഒരു വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. എന്തു ചെയ്യണം എന്നറിയാത്ത ഒരു ശൂന്യത. ഇതുവരെ അനുഭവിച്ചിട്ടുള്ളതിലും ശക്തമായ ഒരു പരാജയബോധം എന്നിൽ നിറഞ്ഞു. പെട്ടെന്ന് ഞാൻ ഒന്നുമില്ലാത്തവൻ ആയതു പോലെ.

പെട്ടെന്ന് അപ്പൻറെ കാര്യം എൻറെ മനസ്സിൽ വന്നു നിറഞ്ഞു. അപ്പനെവിടെ?

അവൾ പറഞ്ഞതനുസരിച്ച് അപ്പനെ വിട്ടു തനിച്ചാണ് പോയതെങ്കിൽ അപ്പനെവിടെ?

ഞാൻ പെട്ടെന്ന് പെങ്ങളെ വിളിച്ചു. അവൾക്കും അവൾ വന്നുപോയതിനു ശേഷം ഇവിടെ നടന്ന കാര്യങ്ങൾ അറിയില്ല.

ഞാൻ പറമ്പിലൂടെ ഇറങ്ങി അവിടെയെല്ലാം തിരഞ്ഞു. തൊട്ടാവാടിയെയും, കൂറമുള്ളിനെയും വകവെയ്ക്കാതെ, അപ്പൻ ഇപ്പോഴും കാടു പറിക്കുന്നുണ്ടാവുമോ? തിരിച്ചു വീട്ടിൽ വരുമ്പോൾ, കുളിക്കാൻ അല്പം വെള്ളം ചൂടാക്കി തരാനോ, ഒരു ഗ്ലാസ്‌ ചായ തരാനോ ആളില്ലല്ലോ എന്നോർത്ത് വേവലാതിപ്പെടുന്നുണ്ടാവുമോ?

അതോ ഇങ്ങിനെ എന്തിനു ജീവിക്കണം എന്നു ചിന്തിച്ചു വല്ല കടുംകയ്യും ചെയ്തോ?

നല്ല പഴുത്ത ആത്തപ്പഴം എൻറെ കൈയ്യിലേയ്ക്കു തന്നിട്ട്, ഞാനത് ആർത്തിയോടെ കഴിക്കുന്നതും നോക്കി ഉള്ളം നിറഞ്ഞു ചിരിക്കുന്ന അപ്പൻറെ മുഖം എൻറെ മനസ്സിൽ മിന്നിമറഞ്ഞു.

ചിന്തകൾ കാടുകയറിയപ്പോൾ, എൻറെ സമനില തെറ്റുമോ എന്നു ഞാൻ ഭയപ്പെട്ടു. കാലുകൾ മുന്നോട്ടു നീങ്ങുന്നില്ല എന്നൊരു തോന്നൽ. ഞാൻ വളരെ ശ്രമിച്ചു വീട്ടിലേയ്ക്ക് മടങ്ങി.

അവിടെ എത്തിയപ്പോൾ അവിടെ ഒരു ആളനക്കം. അപ്പനാണെന്ന തോന്നലിൽ, ഞാൻ ശ്വാസം ഒന്നു വലിച്ചെടുത്തു.

പക്ഷെ അപ്പനല്ല. ജ്യേഷ്ഠൻറെ  മക്കളാണ്. അവർ വന്ന് അപ്പനെ കൂട്ടിക്കൊണ്ടു പോയിരുന്നു. വീണ്ടും വന്നത്‌, അപ്പൻറെ വസ്ത്രങ്ങളും, ചെരുപ്പും ഒക്കെ എടുത്തുകൊണ്ടു പോകാൻ ആണ്.

അത്രയും സമാധാനം. കുടിയൻ ആണെങ്കിലും അവസാനം അപ്പനെ നോക്കാൻ ജ്യേഷ്ഠൻ വേണ്ടി വന്നിരിക്കുന്നു.

"ചിറ്റപ്പൻ വരുന്നോ?" അവർ എന്നോട് ചോദിച്ചു.

"ഇല്ലെടാ, നിങ്ങൾ പൊയ്ക്കോ, ഞാൻ പിന്നീട് വന്നോളാം." ഒറ്റയ്ക്ക് കുറച്ചു നേരം ഇരിക്കണം എന്നു തോന്നിയതിനാൽ ആണ് അങ്ങിനെ പറഞ്ഞത്‌.

അവർ പോയി.

ഞാൻ തിണ്ണയിൽ നിന്നും രണ്ടു കസേരകൾ എടുത്തു മുറ്റത്തിട്ടു. അതെടുക്കുമ്പോൾ, തിണ്ണയുടെ മൂലയിൽ ആർക്കും വേണ്ട എന്ന മാതിരി കിടന്ന ചാരു കസേരയിലേയ്ക്കു ഞാനൊന്ന് നോക്കി. അതിൽ കിടന്ന് എത്രയോ തവണ 'ആരും വേണ്ടാത്തവൻ' എന്ന്‌ അപ്പൻ സ്വയം ചിന്തിച്ചിട്ടുണ്ടാവും?

കസേരകൾ മുഖാമുഖം വലിച്ചിട്ട്, ഒന്നിൽ ഇരുന്ന് മറ്റേതിൽ കാലുകൾ എടുത്തിട്ട് കുറെയേറെ നേരം ഞാൻ നിശബ്ദനായി ഇരുന്നു. പിന്നെ അറിയാതൊന്നു മയങ്ങി.

ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. അടുത്ത വീട്ടിലെ ആളാണ്‌. എന്നെ അപ്രതീക്ഷിതമായി കണ്ടപ്പോൾ അയാൾ ഒന്നു പരുങ്ങി.

പിന്നെ വന്ന കാര്യം പറഞ്ഞു. വീട്ടിലുള്ള സാധനങ്ങൾ എല്ലാം അവൾ എടുത്തുകൊണ്ടു പോയിരുന്നു. ശേഷിച്ച കുറെ സാധനങ്ങൾ അടുക്കളയുടെ ഭാഗത്ത്‌ പുറത്തു വച്ചിരുന്നു.

അതുകൊണ്ടുപോകാനാണ് ഓട്ടോക്കാരൻ വന്നത്‌.

അറിയാൻ താൽപര്യം ഇല്ലായിരുന്നെങ്കിലും, അവൾ കൊച്ചിനെയും എടുത്തുകൊണ്ടു എങ്ങോട്ടാണ് പോയതെന്ന് ഞാൻ ഓട്ടോക്കാരനോട് ചോദിച്ചു.

പക്ഷെ എന്നോടത് പറയാൻ അയാൾ മടിച്ചു. മറ്റൊരു വിധേയൻ. കുറ്റം പറയാൻ പറ്റില്ല, കാരണം ദിവസേന എന്നോണം ഓട്ടം കിട്ടുന്ന ഒരു കസ്റ്റമർ ആയിരുന്നു എൻറെ ഭാര്യ, ഞാനോ വല്ലപ്പോഴും വന്നുപോകുന്ന ഒരു നാടുതെണ്ടി.

പിന്നെ അയാൾ എൻറെ ഭാര്യയെ എൻറെ മുന്നിൽ വച്ച് ഫോണിൽ വിളിച്ചു! എന്നിട്ട് ഞാൻ വന്ന കാര്യം പറഞ്ഞു. എവിടെയാണ് ഇപ്പോൾ എന്ന്‌ എന്നോട് പറയണമോ എന്ന്‌ ചോദിച്ചപ്പോൾ, വേണ്ടന്നാണ് മറുതലക്കൽ നിന്നു കിട്ടിയ ഉത്തരം എന്ന്‌ അയാളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി.

അപ്പോൾ ഓട്ടോക്കാരനും വെളിയിൽ ആണ് എൻറെ സ്ഥാനം! പിന്നെ അപ്പൻറെ കാര്യം പറയണോ!!

ഇപ്പോൾ അയാൾ ഒരു ആശയ കുഴപ്പത്തിൽ ആയി. വിധേയൻ ആയതിനാൽ, കൊച്ചമ്മ പറഞ്ഞ സാധനങ്ങൾ കൊണ്ടുപോകണം. പക്ഷെ കിരീടവും ചെങ്കോലും ഒന്നുമില്ലെങ്കിലും, ആ കുടുംബത്തിൽ അപ്പൻ കഴിഞ്ഞാൽ വരുന്ന രണ്ടാം സ്ഥാനക്കാരനായ ഞാൻ അവിടെ ഉള്ളപ്പോൾ എങ്ങിനെ കൊണ്ടുപോകും.

ഏതായാലും, ഇത്തവണ  'കൊച്ചമ്മ പറഞ്ഞതുകൊണ്ട് കൊണ്ടു പോവുകയാണ്' എന്ന്‌ പറഞ്ഞു എന്നെ അയാൾ അപമാനിച്ചില്ല.

പകരം ഒരു ചോദ്യം ചോദിച്ചു, "ഞാൻ എന്തു ചെയ്യണം?" അങ്ങിനെ അത്‌ എൻറെ തീരുമാനത്തിനു വിട്ടു.

എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവൾ കൊണ്ടു പോകട്ടെ. ഇനി അതൊക്കെ അവിടെ കിടന്നിട്ട് എന്തു കാര്യം.

പിന്നെ എല്ലാം ഓട്ടോയിൽ കയറ്റാൻ ഞാനും സഹായിച്ചു. അതിൽ അടച്ചേറ്റിയും, ചിരവയും, അച്ചാൻ തടിച്ചുവീർത്ത കൈകൾ കൊണ്ടുണ്ടാക്കിയ ഈർക്കിലിച്ചൂൽ വരെ  ഉണ്ടായിരുന്നു!!

പോകാൻ നേരം ഞാൻ അയാളുടെ കയ്യിൽ പതിയായിരം രൂപ കൊടുത്തിട്ട് അവൾക്കു കൊടുക്കാൻ പറഞ്ഞു. ജീവിക്കട്ടെ, അവൾക്ക് ഇഷ്ടമുള്ളതുപോലെ. മാത്രവുമല്ല, എൻറെ ഒരേയൊരു മകൾ, "പപ്പാ പോകണ്ടാ" എന്ന്‌ പറഞ്ഞു ഞാൻ കഴിഞ്ഞതവണ വീടുവിട്ടിറങ്ങിയപ്പോൾ കരഞ്ഞു നിലവിളിച്ചു എന്നോടുള്ള സ്നേഹം അറിയിച്ച എൻറെ മകളും അവളോടൊപ്പം ഉണ്ട്.

കപടത ഇല്ലാതെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന എൻറെ പൊന്നുമകൾ. അവൾ വിഷമിക്കരുത്.

അയാൾ പോയി.

എനിക്കും ഇറങ്ങണം. ഒന്നും കഴിച്ചിട്ടില്ല. അടുത്തുള്ള ഹോട്ടലിൽ പോയേ പറ്റൂ.

അതൊരു വലിയ വിഷയം അല്ല. കാരണം നാടുതെണ്ടിയായ ഞാൻ കൂടുതൽ സമയവും ഹോട്ടൽ ഭക്ഷണം കഴിച്ചാണ് ജീവിച്ചിട്ടുള്ളത്. അതിനി സ്വന്തം നാട്ടിലും വേണം എന്ന ഒറ്റ വ്യത്യാസം മാത്രം. എല്ലാം നഷ്ടപ്പെട്ടവന്, അതൊരു പ്രശ്നം ആകുന്നതെങ്ങിനെ?

പണ്ടേതോ സിനിമയിൽ പറഞ്ഞതു പോലെ, 'ലൈഫ് മസ്റ്റ്‌ ഗോ ഓണ്‍'. കാരണം ഈ പറഞ്ഞതൊന്നും ജീവിതത്തിൻറെ ശ്രേഷ്ടതയെ കുറക്കുന്നില്ല. ജീവൻ ഉണ്ടെന്നത് തന്നെ ഞാൻ എത്രയോ ഭാഗ്യവാൻ എന്നു വെളിപ്പെടുത്തുന്നില്ലേ? അതിനാൽ, ജീവിതം മുമ്പോട്ടു പോവുക തന്നെ വേണം. അവസാന ശ്വാസം നിലക്കുംവരെയും

പക്ഷെ വലിയൊരു സംശയം ഇപ്പോഴും അവശേഷിക്കുന്നു. ജീവിക്കുന്ന ദൈവം പുറത്ത്. ആ ദൈവത്തിൻറെ മകനായ ഞാൻ ഇവിടെ ഇരുന്നു എഴുതുന്നു. അപ്പോൾ ഭാര്യ പള്ളിയിൽ പോയി ആരോടാണ് പ്രാർത്ഥിക്കുന്നത്?

അവൾ എന്തായിരിക്കും കുമ്പസാരത്തിൽ പറഞ്ഞിട്ടുണ്ടാവുക? അവൾ വായിക്കുന്ന ബൈബിളിൽ മാതാപിതാക്കളെ ബഹുമാനിക്കണം എന്ന അഞ്ചാം പ്രമാണം ഇല്ലേ?

ഈ വിശുദ്ധ കുർബ്ബാന എന്ന നാടകവും അതിലെ കഥാപാത്രങ്ങളും എല്ലാം ഒരു സംഭവം തന്നെ.

എന്തായാലും, മിശിഹായുടെ ശരീരവും രക്തവും എല്ലാവർക്കും നിത്യജീവൻ നൽകുമാറാകട്ടെ.

(തുടരും)






5 comments:

  1. Oru psychiatrist ne kaanunnath nallathaa

    ReplyDelete
  2. മാതാപിതാക്കളെ ബഹുമാനിക്കണം എന്നുള്ളത് അഞ്ചാം പ്രമാണം ആണല്ലേ :P

    ReplyDelete
    Replies
    1. എത്രാം പ്രമാണം ആണെന്നത് അത്ര പ്രസക്തി ഉള്ള കാര്യമാണോ? എന്നാലും, ശരിക്കും എത്രാം പ്രമാണം ആണ്?

      Delete
  3. നിങ്ങൾ ഒറ്റയ്ക്കല്ല, നിങ്ങളെപ്പോലെ ആയിരക്കണക്കിനാൾക്കാർ ജീവിക്കുന്ന ഒരു സമൂഹമാണ് കത്തോലിക്കർ. സ്വന്തം ഇടവകയിലെ കുടുംബങ്ങളുടെ നിജസ്ഥിതിയറിയാത്ത ഇടവകവികാരിമാരും, ജനപ്രതിനിധികളുമുള്ള സഭ. ഒരാത്മാവ് പോലും നഷ്ടമാകാതെ കാക്കേണ്ടവർ ഇടവകയിലെ ഒരു മരം പോലും നഷ്ടമാക്കാതെ പിഴുതോണ്ടു പോകുന്നു. ഉണ്ണാനും ഉടുക്കാനുമില്ലാത്തവന്റെ മുന്നിൽ കോട്ടും ടൈയും കെട്ടി നിന്നു വചനം പറയുന്നു. രോഗികളെയും പീഢിതരെയും കൊണ്ട് പളളി വക ആതുരാലയങ്ങൾ നിറയുമ്പോൾ ഇവർ ഗൾഫിലും യൂറോപ്പിലും രോഗശാന്തി ശുശ്രൂ ഷയിൽ വ്യാ പ്യതരാവുന്നു. എന്തൊരു വിരോധാഭാസം!?

    ReplyDelete