Sunday 6 August 2017

സിഐ ഇപി സുരേശൻ മുഷ്ടി ചുരുട്ടി എൻറെ നെഞ്ചിനിട്ട് ശക്തമായി ഇടിച്ചു

ആലക്കോട് സിഐ ഇപി സുരേശന്,

പോലീസ് സ്റ്റേഷനിൽ വച്ച് താങ്കൾ മുഷ്ടി ചുരുട്ടി എൻറെ നെഞ്ചിനിട്ട് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ശ്വാസം എടുക്കുവാൻ വിഷമിച്ച് ഞാൻ കുറേനേരം നിന്നു. ഇപ്പോൾ ശ്വാസം എടുക്കാം, പക്ഷെ, ആ ഇടി ഭാവിയിൽ എന്തൊക്കെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എനിക്കിപ്പോൾ അറിയില്ല.

എന്തിന്? എൻറെ ഭാഗത്തുനിന്നും പ്രകോപനപരമായ എന്തെങ്കിലും ഉണ്ടായോ? എൻറെ മകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആണ് ഞാൻ നടത്തുന്നത് എന്നല്ലേ പറഞ്ഞുള്ളൂ?

എന്നെ ഇടിച്ചത് കൃത്യനിർവ്വഹണത്തിൻറെ ഭാഗമായല്ല, പൊലീസിന് എന്തും ആവാം എന്ന അഹംഭാവമാണ് അവിടെ വെളിപ്പെട്ടത്. ശിക്ഷാർഹമായ ഒരു കുറ്റമാണ് താങ്കൾ ചെയ്തത്.

ജാമ്യവ്യവസ്ഥ അനുസരിച്ച് എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിണ്ടേണ്ടതിനാലാണ് ശനിയാഴ്ച്ച (05 August 2017) ഞാൻ വന്നത്.

ഞാൻ പറയുന്നു, ഇനി എന്നെയവിടെയിട്ട് ഇടിച്ചും ചവിട്ടിയും കൊന്നാലും ആരും ചോദിക്കാൻ വരില്ല. കാരണം ഞാൻ ജീവിതത്തിൽ ശത്രുക്കളെ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. അതിൽ രാഷ്ട്രീയക്കാരും, എല്ലാ മതങ്ങളിലുംപെട്ട മതമേലദ്ധ്യക്ഷന്മാരും, വിശ്വാസികളും, പോലീസും, കോടതിയും എല്ലാം പെടും.

ഇങ്ങനെ എല്ലാവരോടും ശത്രുത ഉണ്ടാക്കുന്നതുകൊണ്ട് എനിക്ക് വട്ടാണെന്നാണ് ഭാര്യയടക്കമുള്ള എല്ലാവരും പറയുന്നത്. അങ്ങിനെ ഭാര്യ പറയുന്നത് പോലെ നിനക്ക് വട്ടുണ്ടെന്നു പറഞ്ഞാണല്ലോ താങ്കൾ എന്നെ ഇടിച്ചതും.

എനിക്ക് ശരിക്കും വട്ടുണ്ടോ? എന്തുകൊണ്ടാണ് എല്ലാവരും എൻറെ ശതുക്കൾ ആകുന്നത്? ഇതാ ചില ഉദാഹരണങ്ങൾ:

1.   ആർമി: ആർമിയിൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ നടക്കുന്ന അഴിമതിയും, പാദസേവയും, അടിമത്തവും കണ്ട് (അത് പോലീസിലും ഉണ്ടെന്നത് ഞാൻ പറയേണ്ടതില്ലല്ലോ. പോലീസ് തലപ്പത്തിരിക്കുന്ന രണ്ടുപേർ അടുത്തിടെ നടത്തിയ പ്രകടനങ്ങൾ കണ്ടതല്ലേ. സെൻകുമാർ പറയുന്നു ടോമിൻ തച്ചങ്കരി ഒരു അറവുകാരനാണെന്ന്. ടോമിൻ തച്ചങ്കരി പറയുന്നു സെൻകുമാർ ഒരു മനോരോഗിയും മന്ദബുദ്ധിയും ആണെന്ന്. പക്ഷെ ഞാൻ പറയുന്നു രണ്ടുപേരും സ്വാഭിമാനം ഇല്ലാത്ത പാദസേവകർ ആണ്. അങ്ങിനെയാണ് അവർ പോലീസ് തലപ്പത്ത് എത്തിയത്. അങ്ങനെയുള്ളവരുടെ കീഴിൽ പോലീസ് എന്തായിരിക്കും ചെയ്യുക?), അതിനെതിരെ തെളിവുകൾ സഹിതം പ്രതികരിച്ചപ്പോൾ ഞാൻ അവരുടെ ശത്രുവായി. അങ്ങിനെ ശത്രു ആയപ്പോൾ അവർ എന്നെ പിരിച്ചുവിടുക മാത്രമല്ല, ആറുമാസം ജയിലിൽ അടയ്ക്കുകയും ചെയ്തു. അങ്ങിനെ പിരിച്ചുവിട്ടത് 'പരംവീർ ചക്ര' ആയി ഞാൻ കരുതിയാൽ എനിക്ക് വട്ടെന്നല്ലാതെ എന്താണ് പറയേണ്ടത് അല്ലേ?

2.   രാഷ്ട്രീയക്കാർ. അതിൽ തന്നെ പല വിഭാഗങ്ങൾ ഉണ്ട്:

  • ഉമ്മനും കൂട്ടരും: 2013 ൽ ജനസമ്പർക്ക പരിപാടിയിൽ ചെക്കിച്ചേരി-നാപ്പ-ചെറുപാറ റോഡ് ടാറിങ്ങിന്‌ 50 ലക്ഷം രൂപം അനുവദിച്ചിട്ട് ഇതുവരെയും ഒരു കല്ലുപോലും ഇടാതെ അത് മുഴുവൻ മുക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ കോൺഗ്രസ്സുകാരുടെ ശത്രുവായി. അതിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ അതന്വേഷിക്കാൻ ഒന്നും പൊലീസിന് സമയമില്ല. ഞാനും താങ്കളുമെല്ലാം കൊടുക്കുന്ന നികുതിപ്പണം എടുത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ മുറിയെടുത്ത് സരിതയോടൊപ്പം രമിച്ച അബ്ദുള്ളക്കുട്ടിയെ വീണ്ടും സ്ഥാനാർത്ഥിയായി നിർത്തിയത് കണ്ട് ഞാൻ ഒച്ചയെടുത്തപ്പോൾ ഞാൻ വട്ടനായി.
  • പിണറായിയും കൂട്ടരും: സ്വതന്ത്രമായ അഭിപ്രായം പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ ടിപി ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടുവെട്ടി കൊന്നതിനെ ന്യായീകരിച്ച പിണറായിയും, ശിക്ഷയനുഭവിക്കുന്ന കൊടും കുറ്റവാളികളെ ജയിലിൽ പോയി സന്ദർശിച്ച ജയരാജനും കോടിയേരിയും ഒക്കെ സംസ്ഥാനം ഭരിക്കുമ്പോൾ അത് കണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഞാൻ ഒരേസമയം ശത്രുവും വട്ടനുമാണ്.
  • മോദിയും കൂട്ടരും: പശു അമ്മയാണെന്ന് വിശ്വസിക്കുന്നതും പോരാഞ്ഞ്, അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുകയും, അതിൻറെ മറവിൽ ആളുകൾ കൂട്ടം ചേർന്ന് നിരപരാധികളെ കൊല്ലുകയും ചെയ്യുമ്പോൾ അത് അന്ധതയും തെമ്മാടിത്തരവും ആണെന്നും, അത് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിടുമെന്നും ഉറക്കെ വിളിച്ചുപറയുമ്പോൾ അവരുടെയെല്ലാം മുന്നിൽ ഞാൻ ഒരു ശത്രുവും വട്ടനുമാണ്.
3.  മതങ്ങൾ. അതിൽ പ്രധാനമായും 3 വിഭാഗങ്ങൾ ഉണ്ട്:
  • ക്രിസ്തുമതം: ഈ മതം ആദ്യം പഠിപ്പിക്കുന്നത് "നിൻറെ കർത്താവായ ദൈവം ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്" എന്നാണ്. അതിലൂടെ വിഘടനചിന്തയും, വിദ്വേഷവും എല്ലാം കൊച്ചുകുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. ഭീകരവാദത്തിൻറെ ആദ്യപടിയാണിത്. അത് അന്ധതയാണ്, കുട്ടികളെ ആ അന്ധതയിലേയ്ക്ക് തള്ളിയിടരുത്, പകരം അവരെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കണം എന്ന് ഞാൻ പറയുമ്പോൾ എൻറെ ഭാര്യക്ക് മാത്രമല്ല, ഈ മതവിശ്വാസത്തിൻറെ മറവിൽ പണിയെടുക്കാതെ, വിശ്വാസികളെ പിഴിഞ്ഞ് ജീവിക്കുന്ന അച്ചന്മാർക്കും, ബിഷപ്പുമാർക്കും എല്ലാം ഞാൻ ശത്രുവും വട്ടനും ആയിത്തീരുന്നു.
  • ഇസ്ലാം മതം: ഒൻപതു വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ കെട്ടി ആ കുഞ്ഞിനെ പീഢിപ്പിച്ച ആഭാസനായ ഒരുവൻ എഴുതിയതെല്ലാം ശരിയാണെന്നു പറയുകയും, അവൻ ഉണ്ടെന്നു പറയുന്ന അള്ളാഹു ഇല്ലെന്നാരെങ്കിലും പറഞ്ഞാലോ, നിന്ദിച്ചാലോ ശിരശ്ചേദം ചെയ്യണമെന്ന് പറയുന്നത് വിശ്വസിക്കുന്നത് ലോകത്തിൽ നാശമേ ഉണ്ടാക്കൂ എന്നും, ആചാരങ്ങളുടെ മറവിൽ കുട്ടികളുടെ ലിംഗാഗ്രം മുറിക്കുന്നത് അവരോടു ചെയ്യുന്ന ക്രൂരത ആണെന്നും ഒക്കെ പറയുമ്പോൾ അവർക്കെല്ലാം ഞാൻ ശത്രുവും വട്ടനുമാണ്.
  • ഹിന്ദുമതം: ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തെ മനുഷ്യരായിപ്പോലും കാണാതെ, പശുവിനെ പശുവായി ജീവിക്കാൻ അനുവദിക്കാതെ അതിനെ അമ്മയായി കണ്ട് അതിൻറെ മറവിൽ നിരപരാധികളെ കൊല്ലുന്ന പ്രാകൃത വിശ്വാസങ്ങൾ മനുഷ്യരെ പിന്നെയും ശിലായുഗത്തിലേയ്ക്ക് നയിക്കാനേ ഉതകൂ എന്ന് പറയുമ്പോൾ മോദിയുടെയും കൂട്ടരുടെയും മുൻപിൽ ഞാൻ ശത്രുവും വട്ടനുമാകുന്നു.
ഈ ദൈവങ്ങൾ എല്ലാം ഉണ്ടായിട്ടും ഓരോ വർഷവും ദശലക്ഷക്കണക്കിന് കുട്ടികൾ വിശപ്പുമൂലവും, പോഷകാഹാരക്കുറവ് മൂലവും ലോകമെമ്പാടും മരിക്കുന്നു. അതും പോരാഞ്ഞ് ദൈവങ്ങളുടെ പേരിൽ ഒരുപാട് ജീവൻ പൊലിയുന്നു. എന്നിട്ടും മനുഷ്യരുടെ ഭോഷ്ക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല, അവർ ഈ ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ സ്വയം അന്ധതവരിച്ച് നടക്കുകയാണ്. ഈ അന്ധതയിൽ നിന്നും, അനാചാരങ്ങളിൽ നിന്നും, കപടസദാചാരങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കണമെന്ന് പറയുമ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു എനിക്ക് വട്ടാണെന്ന്.

അങ്ങിനെ എല്ലാവരുടെയും ശത്രുവാണ്‌ ഞാൻ. ഞാൻ കൊല്ലപ്പെട്ടാൽ ഇവരിൽ ആരാണ് എന്നെ കൊന്നതെന്നുപോലും ആർക്കും കണ്ടെത്താനാവില്ല എന്ന് മാത്രമല്ല, ആര് കൊന്നാലും മറ്റെല്ലാവരും സന്തോഷിക്കും.

അങ്ങിനെയുള്ള എന്നെ താങ്കൾ ഇടിക്കുകയല്ല, പോലീസ് സ്റ്റേഷനിൽ ഇട്ട് കൊന്നാലും ആരും ചോദിക്കാൻ വരില്ല സുഹൃത്തേ. എന്നാലും ഞാൻ പറയുന്നു താങ്കൾ ചെയ്തത് ശരിയല്ല. ഈ ലോകം മുഴുവൻ ഒന്നിച്ചുനിന്നു പറഞ്ഞാലും നിരപരാധിയായ എന്നെ എത്രയും പെട്ടെന്ന് സ്വതന്ത്രനാക്കാൻ ഉത്തരവാദപ്പെട്ട താങ്കൾ എന്നെ ഇടിച്ചത് ശരിയായില്ല.

ഒപ്പിടാൻ വന്നപ്പോൾ ആണറിയുന്നത്, എൻറെ ഭാര്യയെന്ന് പറയുന്ന സ്ത്രീ വീണ്ടും ഒരു പരാതി നൽകിയിട്ടുണ്ടെന്ന്. എറണാകുളത്ത് കടവന്ത്ര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി അവർ ആലക്കോട് പോലീസ് സ്റ്റേഷനിലേയ്ക്ക് അയച്ചിരിക്കുകയാണ്.

അതിലെ പൂർണ്ണ ഉള്ളടക്കം എനിക്കറിയില്ല. പക്ഷെ, മകളെയും, പീഢനത്തിന് ഇരയായ നടിയെയും ചേർത്തുവച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട് ഞാൻ മകളെ അപമാനിച്ചു എന്നാണ് വായിച്ചു കേൾപ്പിച്ച ഭാഗത്ത് പറഞ്ഞിരിക്കുന്നത്.

നിരപരാധിയായ ഞാൻ ശിക്ഷിക്കപ്പെടുന്നതും, സിനിമാ നടിയുടെ കാര്യത്തിൽ കാണിക്കുന്ന താൽപര്യം എൻറെ കേസിൻറെ കാര്യത്തിൽ പോലീസ് കാണിക്കുന്നില്ല എന്നും (അതുതന്നെയാണ് ഞാൻ ഫേസ്ബുക്ക് പോസ്റ്റിലും ഇട്ടിട്ടുള്ളത്.) വളരെ ശാന്തനായിത്തന്നെ ഞാൻ സംസാരിച്ചപ്പോൾ ആണ് എന്നെ ഇടിച്ചത്.

എൻറെ മകളെ രക്ഷിക്കാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത് എന്ന് പറഞ്ഞപ്പോൾ ആണ് താങ്കൾ പ്രകോപിതനായത്.

പപ്പയോടൊപ്പം ജീവിക്കണം എന്ന് പറഞ്ഞ് എൻറെ മകൾ നിലവിളിക്കുന്നു. ഇവിടെയുള്ള നിയമങ്ങളും, അത് നടപ്പാക്കാൻ ശ്രമിക്കുന്ന പോലീസും കോടതിയും ഒന്നും എൻറെ മകളുടെ നിലവിളി കേൾക്കുന്നില്ല.

എൻറെ മകളെ രക്ഷിക്കേണ്ടത് അവളുടെ അപ്പനായ എൻറെ കടമയാണെന്ന് പറയുമ്പോൾ നിങ്ങൾ പ്രകോപിതരാകുന്നു, എന്നെ മർദ്ദിക്കുന്നു.

എനിക്ക് ഇവിടെ ജീവിക്കണമെങ്കിൽ ഞാൻ എൻറെ മകളെ ഉപേക്ഷിക്കേണ്ടിവരും. അതാണ് എൻറെ ഇപ്പോഴത്തെ അവസ്ഥ.

പക്ഷെ ഞാൻ എൻറെ മകൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്, എന്തുതന്നെ സംഭവിച്ചാലും ഞാൻ അവളെ ഉപേക്ഷിക്കുകയോ കൈവിടുകയോ ഇല്ല എന്ന്.

അങ്ങിനെ ഞാൻ വാക്ക് കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്നതല്ല. ഞാൻ അവളുടെ അപ്പനാണ്. അതെൻറെ ഉത്തരവാദിത്തമാണ്.

പൊലീസോ കോടതിയോ ഒന്നും എന്നെ എൻറെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ തടസ്സമായി നില്ക്കരുത്.

എനിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ, തീർച്ചയായും അന്വേഷിക്കണം. എത്രയും പെട്ടെന്നുതന്നെ അന്വേഷിക്കണം, കാരണം ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്. അന്വേഷിക്കേണ്ട, എന്നെ രക്ഷിക്കണം എന്ന് ഞാൻ ഒരിക്കലും പോലീസിനോടോ, കോടതിയോടോ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തണം എന്നാണ് ഞാൻ ആവശ്യപ്പെട്ടിട്ടുള്ളത്. അങ്ങിനെ സത്യാവസ്ഥ കണ്ടെത്തുമ്പോഴേ എനിക്ക് നീതി ലഭിക്കുകയുള്ളു, പ്രത്യേകിച്ചും സ്ത്രീകൾക്ക് അനുകൂലമായി അത് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട് എന്നത് കണക്കിലെടുക്കാതെ ഒരുപാട് നിയമങ്ങൾ ഉള്ളപ്പോൾ.

എനിക്ക് ജാമ്യം നൽകിയപ്പോൾ, ജാമ്യം ലഭിക്കാൻ മാത്രമല്ല, എൻറെ നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾവരെ നൽകിയിട്ടുപോലും എന്നോട് രണ്ടു മാസത്തേയ്ക്ക്, അല്ലെങ്കിൽ പോലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ, കണ്ണൂർ വിട്ടു പോകരുതെന്നും, എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ വന്നൊപ്പിടാനും ജഡ്ജ് വിധിക്കുന്നു. എന്തിന്? എനിക്ക് ജീവിക്കേണ്ടേ?

അത്തരം ഒരു വിധി മൂലം എനിക്കുണ്ടാകുന്ന ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം പിന്നീട് ഞാൻ നിരപരാധി ആണെന്ന് തെളിഞ്ഞു കഴിയുമ്പോൾ ആര് നികത്തിത്തരും?

ഇനി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നു. എന്തന്വേഷണം ആണിതുവരെ നടത്തിയത്? അതെത്രയും പെട്ടെന്ന് നടത്തി റിപ്പോർട്ട് സമർപ്പിച്ചാൽ എനിക്ക് വീണ്ടും ജീവിതം തുടങ്ങാം. എന്തുകൊണ്ട് അതെത്രയും പെട്ടെന്ന് നടത്തി എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല?

അതേ വിധിയിൽ തന്നെ, കേസ് കെട്ടിച്ചമച്ചതാണോ എന്നുകൂടി അന്വേഷിക്കുവാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് കിട്ടാൻ വൈകി, ഒപ്പിടാൻ വരാൻ അൽപം വൈകിയ എന്നോട് തട്ടിക്കയറിയതല്ലാതെ, എന്തന്വേഷണം ആണിതുവരെ നടത്തിയിട്ടുള്ളത്?

ഞാൻ ഒരു നീതിമാനാണ്. എനിക്ക് വട്ടാണെന്ന് പറയുന്നവരും, ശത്രുവായിക്കാണുന്നവരും അങ്ങിനെ നീതിമാനായി ജീവിക്കുന്നവരെ അധികം കണ്ടിട്ടില്ലാത്തതുകൊണ്ടാണ് എനിക്ക് വട്ടാണെന്ന് അവർ പറയുന്നത്.

കേസന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച്,
എന്നെ നീതിമാനായി ജീവിക്കാനും, അതുവഴി എൻറെ മകളുടെ ഭാവിക്കുവേണ്ടി എനിക്കാവുന്നതുപോലെയൊക്കെ ചെയ്യാനും (ഒരേസമയം അതെൻറെ അവകാശവും ഉത്തരവാദിത്തവുമാണ്) ഉള്ള സാഹചര്യം എനിക്കുണ്ടാക്കി തരണം എന്നും അപേക്ഷിക്കുന്നു.


സെബാസ്റ്റ്യൻ തോമസ് (Crime No: 147/2017)


1 comment: